Friday, June 7, 2019

മൊണാലിസ അമ്മൂമ്മ

ഒരാവിലെ ഞങ്ങള്‍ കാണുന്ന കാഴ്ച്ച .......
തൊട്ടപ്പുറത്തെവീട്ടിലെ അമ്മൂമ്മ  കാലുമ്മേല്‍കാലും കയറ്റിയിരുന്ന് , ഞങ്ങടെവീട്ടിലെ ഒരു പ്രജയേക്കൊണ്ട് വെള്ളം കോരിക്കുന്നു തേങ്ങപൊതിച്ചു ചിരവിക്കുന്നു...........വിറകുകീറിക്കുന്നു...
പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല .
“ഈ ചെറുക്കന്‍ ഇതെവിടെപ്പോയി? ഇവനു സ്കൂളില്‍ പോകണ്ടേ എന്നുചോദിച്ച് അമ്മച്ചി(ചേട്ടന്റെ അമ്മ) അടുക്കളയില്‍നിന്നും അരങ്ങത്തെത്തി. ഞങ്ങള്‍ കുട്ടികളെല്ലാവരും അന്തംവിട്ടു നോക്കി നില്‍ക്കുന്ന , ആ കാഴ്ചകണ്ട്(ചേട്ടന്‍ വിറകു കീറുന്നു ) അമ്മച്ചി  ഞെട്ടി, കൂട്ടത്തില്‍ ഒരു  അലറലും “ഇവിടെ വാടാ"...  പെട്ടന്നു അമ്മൂമ്മേടേ അടുത്ത് എന്തോ പൊറുപൊറുത്തിട്ട് ആശാന്‍ വലിയ ഗമയില്‍ വീട്ടിലേക്കു വന്നു. ആരേയും കൂസാതെ നേരെ പോയി കുളിച്ച് ഒരുങ്ങിവന്നു കഴിക്കാനിരുന്നു. അമ്മച്ചി  ഒരു വലിയപാത്രം നിറയെ ഇഡ്ഡലി കൊണ്ടുവച്ചിട്ട് “ഇന്നു നല്ല വിശപ്പുകാണുമല്ലോ , പതിവില്ലാതെ പണിയേടുത്തതല്ലേ , നിറച്ചു കഴിക്ക് ”എന്നൊക്കെ മുഖവുരയായി കാച്ചിയിട്ട് ഞങ്ങള്‍ എല്ലാവരും ചെവിയോര്‍ത്തിരുന്ന ചോദ്യത്തിലേക്കു വന്നു.

അമ്മച്ചി:  "നിനക്കു എന്തിന്റെ സൂക്കേടാ കുട്ടാ? ഈ കൊച്ചു വേളുപ്പാന്‍ കാലത്ത് , വല്ലതും നാലക്ഷരം പഠിക്കാനുള്ള നേരത്ത് , എന്തിനാ ആ തള്ളക്കു പണിയെടുക്കാന്‍ പോയത്? അച്ഛന്‍ അറിഞ്ഞാലുണ്ടല്ലോ???ങൂം...നിനക്കു നല്ലതു കിട്ടും കേട്ടോ."

ചേട്ടന്റെ മറുപടി ഞങ്ങളെയെല്ലാം ഭീകരമായി പിന്നെയും ഞെട്ടിച്ചു
.
ചേട്ടൻ:  “ഞാന്‍ ഇന്നലെ രാത്രി ഒരു ശപഥം ചെയ്തു. ഇന്നു മുതല്‍ എന്റെ എല്ലാ ആവിശ്യങ്ങളും മാറ്റിവച്ച് വയസ്സായവരെ എന്നാല്‍ കഴിയുന്നപോലെ, ചിലപ്പോള്‍ അതിലും കൂടുതലായി  ഞാന്‍ സഹായിക്കും എന്ന്.”

അമ്മച്ചി: ആ അതു വളരെ നല്ലകാര്യമാ, അതിനു വയസ്സായവര്‍ ഈ വീട്ടിലും ഉണ്ടല്ലോ , വയസ്സായവരെ തപ്പി അയല്പക്കം തോറും പോകണോ?

ചേട്ടന്‍ : അതിനു ഈ വീട്ടില്‍ ആരേലും  വയസ്സായി എന്നു സമ്മതിച്ചു തന്നാല്‍ ഞാന്‍ അവരേയും സഹായിക്കും.(വയസ്സായീന്നു  ആരും സമ്മതിക്കില്ല എന്നു ചേട്ടനു നൂറുശതമാനവും നന്നായിട്ടറിയാമയിരുന്നു)
 ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവുപോലെ ചേട്ടനും, ഞങ്ങള്‍ എല്ലാവരും സ്കൂളില്‍ പോയി.
വൈകിട്ടു എല്ലാരും വന്നു ചായകുടി വാചകമടി ഒക്കെയായിരിക്കുമ്പോള്‍  അടുത്തവീട്ടിലെ അമ്മൂമ്മേടെ ഒരു വിളി“ കുട്ടാ‍ാ‍ാ‍ാ..... “ .കുടിച്ചു കൊണ്ടിരുന്ന ചായ  അവിടെ വച്ചു ചേട്ടന്‍ ഇടംവലം നോക്കാതെ അപ്പുറത്തേക്ക് ഒറ്റഓട്ടം. അടുത്തരംഗം കാണാന്‍ ഞങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു,അല്ല കാത്തുനിന്നു.

=========
കഴുത്തിലെ കയറിൽ തൂങ്ങിയാടുന്ന ഒരു മണ്ണെണ്ണക്കുപ്പിയും ഒരു കുട്ടയുമായി ചേട്ടൻ സ്വന്തം വീടിനു മുന്നിലൂടെ, ‘ഈ വീടെനിക്കറിയുകേ ഇല്ല’ എന്ന ഭാവേന നടന്നു പോയി. ഞങ്ങൾ കുട്ടികൾ കളി, പഠിത്തം എല്ലാം താൽക്കാലികമായി മരവിപ്പിച്ച് ചേട്ടന്റെ തിരിച്ചുവരവും കാത്ത് മുറ്റത്തു തന്നെ നിന്നു.  കുറച്ചു സമയത്തിനു ശേഷം കയറിലെ കുപ്പി ആടാതെ, തലയിലെ കുട്ട അനങ്ങാതെ, ഭാരം താങ്ങിയ കഴുതയെപ്പോലെ മുഖം കുനിച്ച്, ഞങ്ങളെ കടന്ന് ആ മഹാത്മാവ് അടുത്ത വീട്ടിലേയ്ക്ക് കയറിപ്പോയി. 
            അടുത്ത വീട്ടിലിനി എന്തു സംഭവിക്കും എന്നു കാത്തിരുന്നെ ഞങ്ങൾ കണ്ടത് അളിഞ്ഞുപിളിഞ്ഞ ഒരു നിലവിളക്കും തട്ടവുമായി കുട്ടേട്ടൻ കിണറ്റിൻ തളത്തിലേയ്ക്ക് വരുന്നു.  പൊട്ടിച്ചിരിക്കുന്ന സഹോദരസൈന്യത്തെ ഒരു ക്രൂരഭാവത്തോടെ നോക്കി, അമ്മൂമ്മയുടെ അടിമ അദ്ദേഹത്തിന്റെ ജോലികൾ തുടർന്നു. 
            സന്ധ്യമയക്കത്തിൽ തിരികെയെത്തിയ വല്യേട്ടനെ കണ്ട് ഞങ്ങടെ പൊടിമോൻ “അപ്പറത്തമ്മൂമ്മേടെ ജീനി (അലാവുദീന്റെ ശിങ്കിടി) വന്നേ എല്ലാരും ഓടി വായോ” എന്നുള്ള വിളിയിൽ വീട്ടിലെല്ലാരും മുൻവശത്തെത്തി.  അന്നാണ് ഞങ്ങൾക്ക് മനസ്സിലായത് കുട്ടേട്ടന്റെ അമ്മേടെ ഭാഷാശേഖരത്തിൽ ഇത്രേം ഗംഭീരന്മാരായ അസഭ്യവാക്കുകൾ ഒളിപ്പിച്ചു വച്ചിരുന്നുവെന്ന സത്യം.  ആ സമയത്ത് ഒരു സന്തൂർസോപ്പുപോലെ കുളിർമ്മയ്യൊടെ വന്ന് ഞങ്ങടെ കുഞ്ഞമ്മച്ചി എണ്ണമെഴുക്കിലും കരിയിലും ആറാടിനിന്ന കുട്ടേട്ടനെ കുളിമുറിയിലേയ്ക്ക് കയറ്റിവിട്ട് ആ വീട്ടിലെ ഒരു കൈയ്യാങ്കളി  ഒഴിവാക്കി. 
            എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ആ അടിമ ആത്മാർത്ഥതയുടെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു.  എന്നാൽ അടിമ ചെല്ലാൻ വൈകിയ ഒരു ദിവസം അമ്മൂമ്മ നേരെ ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നതും, “രാധക്കുട്ടീ (അമ്മച്ചി)” എന്നു നീട്ടിയൊരു വിളി. “നീ നിന്റെ ആമ്പ്രന്നോനീം വിളിച്ചോണ്ട് ഇങ്ങ് വന്നേടീ നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്!”
            ഇത്രേം പറഞ്ഞതും കുട്ടേട്ടൻ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നത് മാത്രം ഞങ്ങൾ കണ്ടു.  ആ കാറ്റ് അമ്മൂമ്മയെ ചുറ്റിവരിഞ്ഞ് വലിച്ചപ്പുറത്തേയ്ക്ക് പോയി. 
            അമ്മൂമ്മയെ പൂർത്തിയാക്കാൻ സമ്മതിക്കാത്ത ആ വാചകം പരീക്ഷാഹാളിൽ ഉത്തരക്കടലാസിന്റെ മുന്നിലിരിക്കുന്ന ശ്രദ്ധയോടെ ഞങ്ങളെല്ലാപേരും അവരവരുടെ യുക്തിക്കനുസരിച്ച് പൂരിപ്പിക്കാൻ ശ്രമിച്ചു – കൂട്ടത്തിൽ ഈ ഞാനും.  എനിക്കു കിട്ടിയ ഉത്തരം എന്നെ ലജ്ജിപ്പിച്ചു ‘ച്ഛെ എന്നാലും ഈ കുട്ടേട്ടൻ.  ഈ വയസ്സായ അമ്മൂമ്മയോട്.. ച്ഛേ..’ 

ആകാംക്ഷ സഹിക്കവയ്യാതെ ഞാൻ പതുങ്ങിപ്പതുങ്ങി അപ്പുറത്തെ വീട്ടിലെത്തി ജനലിൽകൂടി അകത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ സംശയത്തെ ശക്തിപ്പെടുത്തി.  അമ്മൂമ്മ കുട്ടേട്ടന്റെ മടിയിൽ തലവച്ചു  കിടക്കുന്നു (അതു പോട്ടെ, സാരമില്ല)  കുട്ടേട്ടനോ, കഥകളിക്കാരെ ചുട്ടികുത്തിക്കുന്നതു പോലെ അമ്മൂമ്മയുടെ മുഖം മിനുക്കുന്നു.  ഒരു തുണികൊണ്ട് മുഖമെല്ലാം തുടച്ചു, എന്നിട്ട് അടുത്ത് കമിഴ്ത്തി വച്ചിരുന്ന കരി പിടിച്ച ചീനച്ചട്ടിയിൽ തൊട്ട് അമ്മൂമ്മയ്ക്ക് ചന്ദ്രക്കല പോലെ പുരികമെഴുതി. കൈയ്യിൽ പറ്റിയ ബാക്കി കരികൊണ്ട് കവിളിലൊരു കുത്തും, കൂടെയൊരു ചൊല്ലും...  “പഴയതിനെക്കാൾ അടിപൊളിയായി,അമ്മൂമ്മ ഇപ്പോൾ ”.  ഒരുക്കം കഴിഞ്ഞ് അമ്മൂമ്മ എഴുന്നേറ്റ് നോക്കിയത് ജനാലയ്ക്കൽ നിൽക്കുന്ന എനിക്കു നേരെ.  “എന്താടീ ഒളിഞ്ഞു നോക്കാൻ, അസത്തേ” ഭൈരവിക്കോലം എഴുതിയപോലുള്ള ആ മുഖം കണ്ട് ഞാൻ ഓടി.  അവിടെ കണ്ട കാഴ്ച എന്നെ വല്ലാതെ നോവിച്ചു. അസൂയയുടെ നോവ്ഇന്നുവരെ ഞങ്ങൾ അനിയത്തിമാർക്ക് ഒരു പൊട്ടുപോലും തൊട്ടു തരാത്ത കുട്ടേട്ടൻ ആ കിളവിയെ ഒരുക്കി എഴുന്നള്ളിക്കുന്നതിന്റെ കുശുമ്പ് എന്നെ അടിമുടി വിഴുങ്ങി. 

            അമ്മൂമ്മയോടുള്ള കുട്ടേട്ടന്റെ വിധേയത്വം  കൂടിക്കൂടി വന്നു.  കുട്ടേട്ടന്റെ വിധേയത്വം മങ്ങുന്ന ദിവസങ്ങളിൽ അമ്മൂമ്മ, കുപ്പി തുറന്നു വിട്ട ഭൂതത്തിനെപ്പോലെ, ഇപ്രത്തേയ്ക്ക് പാഞ്ഞു വരും.  “എടീ രാധേ, നിന്റെ മോൻ എന്നോട് ചെയ്തത്” ആ വാചകം പൂർത്തിയാക്കാൻ ആ ഭൂതത്തിനു ‘കുട്ടനടിമ’ അവസരം കൊടുത്തതേയില്ല. 
            കുട്ടേട്ടനെ അടിമയാക്കിയ നാൾ മുതൽ ആ സ്ത്രീയുടെ മുഖത്തിനു എന്തോ ഒരു വ്യത്യാസം തോന്നിയിരുന്നു എനിക്ക് – ഒരു അതിശയ ഭാവം, എപ്പോഴും.  ചിരിക്കുകയാണോ, കരയുകയാണോ, അഹന്തയാണോ എന്നൊന്നും മനസ്സിലാകാത്ത ഒരു മുഖഭാവം. 
 
            പെട്ടെന്ന് തന്നെ കുട്ടേട്ടന്റെ നല്ല സമയം വന്നു. അമ്മൂമ്മ എല്ലാം കെട്ടിപ്പെറുക്കി മകളുടെ കൂടെ പോകാൻ തീരുമാനിച്ചു.  പോകുന്ന പോക്കിൽ യാത്ര പറയാൻ വന്നു.  “എടീ രാധേ, കുട്ടനെവിടെ? സ്ക്കൂളിൽ നിന്ന് വന്നില്ലേ?  അവനെന്നോട് ചെയ്തത്ഞാൻ പറഞ്ഞിട്ടു പോയേക്കാം.” ഇത്രേം പറഞ്ഞതും അവരുടെ മകൾ വന്ന്, “അമ്മ വന്ന് കാറേലേയ്ക്ക് കേറിക്കേ, ആൺകുട്ടികളായാൽ ഈ പ്രായത്തിൽ അങ്ങനെയുള്ള ചെറിയ കൈയ്യബദ്ധമൊക്കെ പറ്റും, പോട്ടേ, സാരമില്ല, വാ. ഈ അമ്മേടെ ഒരു കാര്യം!” എന്നു പറഞ്ഞ് മകൾ അമ്മയെയും കൊണ്ട് പോയി. 
ആ അപൂർണ്ണമായ വരികളിൽ വീണ്ടും ഞങ്ങൾ കുട്ടികൾ കുരുങ്ങിക്കിടന്നു  ‘എന്തായിരിക്കും അമ്മൂമ്മയ്ക്ക് പറയാനുള്ളത്?” അമ്മൂമ്മയുടെ മകൾ പറഞ്ഞ , “ആൺകുട്ടികളായാൽ അങ്ങനെ ചെറിയ കൈബദ്ധമൊക്കെ പറ്റും..” എന്നുള്ള ക്ലൂ കൂടിയായപ്പോൾ ഞങ്ങൾക്ക് സഹിക്കാനാവാത്ത ആകാംക്ഷയായി.  അമ്മൂമ്മ അന്ന് പോകുമെന്ന് അറിയാമായിരുന്നിട്ടും കുട്ടേട്ടൻ വൈകിയാണ് സ്ക്കൂളിൽ നിന്ന് വന്നത്.  വന്നപാടെ ഒരു ചോദ്യം എല്ലാരോടുമായി, “പോയോ ആ ഡാകിനി?(ആ ചോദ്യത്തിൽ കൂട്ടന്റെ ദ്വേഷ്യവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു) ...
 “കുട്ടേട്ടാ, കുട്ടേട്ടന്റെ യജമാനത്തി സ്ഥലം വിട്ടുജീനിയെക്കൂടി കൂട്ടിക്കൊണ്ട് പോകാൻ ഇവിടെ വന്നിരുന്നു.. പിന്നീട് തന്നു വിടാം അടിമയെ എന്നുള്ള ഉറപ്പിന്മേൽ  അമ്മച്ചി അവരെ പറഞ്ഞു വിട്ടു കേട്ടോ” എന്നുള്ള പൊടിമോന്റെ കത്തിക്കലിൽ എല്ലാപേരും തലതല്ലി ചിരിച്ചു. 

            കുട്ടേട്ടൻ പഴയ കുട്ടനായി, സ്വാതന്ത്ര്യം കിട്ടിയത് പരമാവധി ആഘോഷിച്ചു.  അന്നു പതിവിലും നേരത്തേ നാമജപം കഴിഞ്ഞ് കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം എല്ലാരും ഊണുമേശയ്ക്ക് ചുറ്റും നിരന്നു.  എത്രയോ ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ കുട്ടന്റെ സ്ഥായീഭാവം കണ്ട സന്തോഷം എല്ലാരിലും ഉണ്ട്.  എന്നാലും ഒരു അപൂർണ്ണത അതു പൂരിപ്പിക്കാൻ ഞാൻ തന്നെ തീരുമാനിച്ചു.  ഏട്ടനാണെങ്കിലും ചില സന്ദർഭങ്ങളിൽ ഞാൻ ‘എടാ കുട്ടാ’ എന്നു വിളിച്ചിരുന്നു. 

  ഞാൻ വിളിച്ചു, “ടാ കുട്ടാ, എന്തായിരുന്നു നീയും ആ അമ്മൂമ്മയുമായിട്ട്?” 

ഒട്ടും ഗൗരവം വിടാതെ, ചിരി കടിച്ചു പിടിച്ച്, എല്ലാപേരും ഉത്തരം കേൾക്കാൻ കാതോർത്ത് നിന്നു.  ചോദ്യം തീരെ ഇഷ്ടപ്പെടാത്തതു കൊണ്ട് മറുപടി പറയാൻ താൽപര്യമില്ലാതെ കുട്ടനടിമ മുഖംകുനിച്ചിരുന്നു.  ആ മൗനം വീണ്ടും വീണ്ടും ഞങ്ങളെ സംശയാലുക്കളാക്കി.  എല്ലാപേരുടെയും നിർബന്ധം കൂടിക്കൂടി വന്നപ്പോൾ, കുട്ടേട്ടൻ ആദ്യദിവസം പറഞ്ഞ മറുപടി തന്നെ വീണ്ടും പറഞ്ഞു,
കുട്ടൻ: “പ്രായമായവരെ സഹായിക്കുക എന്നേ വിചാരിച്ചുള്ളൂ”.  
സഹികെട്ട് അമ്മച്ചി ചാടിയെണീറ്റിട്ട്, ‘ പിന്നേ, സഹായിക്കുന്ന ആളുതന്നെ നീ മോനേ? സ്വന്തം ദേഹത്ത് ഉറുമ്പിനെ തൂക്കാത്ത നീയാണോ മറ്റുള്ളവരെ സഹായിക്കാൻ, നീ മര്യാദയ്ക്ക് പറയ് കുട്ടാ” 
എല്ലാപേരുടെയും നിർബന്ധം സഹിക്കവയ്യാതെ വീട്ടിലെ പ്രായമായ പുരുഷപ്രജകൾ  ആരും തന്നെ ചുറ്റിലും ഇല്ലെന്ന് ഉറപ്പുവരുത്തി ചേട്ടൻ ആ സമസ്യാപൂരണം ആരംഭിച്ചു, 
കുട്ടൻ: “അമ്മേ, അമ്മ ഓർക്കുന്നില്ലേ, അന്ന് ഉത്സവപ്പറമ്പിൽ നിന്ന് പൊട്ടാത്ത പടക്കമൊക്കെ ഞാൻ പെറുക്കി കൂട്ടി വെച്ചിരുന്നത്”
         അമ്മച്ചി:   “ഉവ്വല്ലോ, അന്ന് നിന്നെ ഞാൻ ചീത്തപറഞ്ഞ് അത് കളയിക്കുകേം ചെയ്തല്ലോ”
      കുട്ടൻ:      “ഞാനത് കളഞ്ഞില്ലായിരുന്നമ്മേ, ആരും കാണാതെ അതിലെ വെടിമരുന്നെല്ലാം പൊളിച്ചെടുത്ത് മുട്ടനൊരു പടക്കമാക്കി തിരിയെല്ലാം ഫിറ്റുചെയ്ത് വച്ചു.  അത് പൊട്ടിക്കാൻ അവസരം കാത്തുകാത്തു നടന്ന ഞാൻ ഒരു ദിവസം സന്ധ്യക്ക് അപ്രത്തെ അമ്മുമ്മ നിലവിളക്കും കത്തിച്ച് കണ്ണുമടച്ചിരിക്കുന്നത് കണ്ടു.
 കുഞ്ഞമ്മച്ചി: എന്നിട്ട് എന്നിട്ട്????

കുട്ടൻ:  ഞാൻ നീളമുള്ള ഒരു കമ്പിന്റെ അറ്റത്ത് പടക്കം കെട്ടിവച്ച് പുറത്തു നിന്ന് ആ വിളക്കിലേയ്ക്ക് നീട്ടി.  കത്തിച്ചു വെളിയിലേയ്ക്ക് എടുത്തെറിയാമെന്ന് കരുതി.  എന്നാൽ ഒരു വെടി, ഒരു പുക, വിളക്കും കെട്ടു വീട്ടിനകത്ത് ഇരുട്ടും.

കോറസ്സ്: എന്നിട്ട് .............?
 

പുക തട്ടിമാറ്റി വീട്ടിനകത്തു കയറിയ ഞാൻ കണ്ടത്  അമ്മൂമ്മ അവിടെ മലർന്നടിച്ച് കിടക്കുന്നതാ.  ഞാൻ പേടിച്ചു പോയി.  അമ്മൂമ്മയുടെ കാറ്റ് പോയോ എന്ന് പേടിച്ച് ഞാൻ കുലുക്കി വിളിച്ചതും അമ്മൂമ്മ ചാടിയെഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങി.  സന്ധ്യവെളിച്ചത്തിൽ അവരുടെ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി.  മൊണാലിസയെപ്പോലെ പുരികമില്ല, വെടിവഴിപാടിൽ അത് കത്തിപ്പോയി.  പൂച്ച കരിക്കലത്തിൽ തലയിട്ടതുപോലെ മുഖവും.   അത് കരിയാ തുടച്ചാലും മതി, ഈ പുരികമെന്തു ചെയ്യും.???  എന്തായാലും പുരികം പോയ കാര്യം ഞാൻ അപ്പോൾ മറച്ചു വച്ചു. മുറ്റത്തേയ്ക്കിറങ്ങിയ എന്നെ കണ്ടതും അമ്മൂമ്മ ഒരു ചോദ്യം, ‘എന്നതാടാ ഒരു വെടിയൊച്ച കേട്ടത്?’ നടന്ന സംഭവം ഞാൻ പറഞ്ഞതും, ‘എന്തിനാടാ നീയെന്നെ കൊല്ലാൻ നോക്കിയത്’ എന്നു പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി.  ഇപ്പുറത്തേയ്ക്ക് വരാൻ തുടങ്ങിയ അവരെ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു, ‘അമ്മൂമ്മേ, ഇതാരോടും പറയല്ലേ, അച്ഛനറിഞ്ഞാൽ എന്നെ കൊല്ലും’, .
ആ ദുഷ്ടബുദ്ധി തള്ള അതു തന്നെ ലാക്കാക്കി ഉടനെ എന്നോട് പറഞ്ഞു, ‘ശരി, ഞാൻ ആരോടും പറയില്ല, ഞാനെന്തു പറഞ്ഞാലും നീയിനി അനുസരിച്ചോണം.  ധിക്കാരം കാട്ടിയാൽ അന്നേരം ഞാനിത് നിന്റെ വീട്ടിൽ വന്നു പറയും.’ 
എന്റെ അമ്മേ, ആ പേടിയാണ് ഇത്രേം ദിവസം എന്നെക്കൊണ്ട് ഈ അടിമപ്പണി ചെയ്യിച്ചത്. 
ഞാൻ: “എടാ കള്ളാ, അതായിരുന്നല്ലേ ആ മുഖം തുടയ്ക്കലിന്റെയും പുരികമെഴുത്തിന്റെയും ഗുട്ടൻസ്”
“ആയമ്മ കണ്ണാടി നോക്കാത്തത് എന്റെ ഭാഗ്യം,  ആരെങ്കിലും കണ്ടു പിടിച്ച് പുരികം  എന്ത്യേ എന്ന് ചോദിക്കണ്ടാ എന്ന് കരുതി ചീനച്ചട്ടിക്കരി കൊണ്ട് ഞാൻ പുരികം വരച്ചു കൊടുത്തു. അമ്മൂമ്മയെ ഞാൻ സുന്ദരിയാക്കാം എന്നു പറഞ്ഞങ്ങ് സുഖിപ്പിച്ച് എന്തിനാ നീ കരി വരയ്ക്കുന്നതെന്ന ചോദ്യം ഒഴിവാക്കി. 
സമസ്യാപൂരണവും കഞ്ഞികുടിയും എല്ലാം കഴിഞ്ഞ് എല്ലാപേരും ഉറങ്ങി.  കാലത്തെണീക്കതെ കിടന്ന കുട്ടേട്ടനെ അമ്മച്ചി വിളിച്ച് എന്തോ ജോലി പറഞ്ഞതും, ‘എനിക്ക് പറ്റില്ല’ എന്നു പറഞ്ഞ് ആ ഒരാഴ്ചഅടിമ അടിമത്തത്തിൽ നിന്ന് മോചനം നേടി ഉറക്കം തുടർന്നു. 
ദിവസങ്ങൾ കഴിഞ്ഞു.  ശിവരാത്രി തലേന്ന് കുട്ടേട്ടന്റെ അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ കൈയ്യിൽ വലിയ ഒരു പൊതി.  കുട്ടികളെല്ലാപേരും വല്യച്ഛന്റെ ചുറ്റും കൂടി.  കുട്ടേട്ടന്റെ കൈയ്യിൽ കൊടുത്ത പൊതി ഏട്ടനോടു തന്നെ തുറക്കാൻ പറഞ്ഞു വല്യച്ഛൻ.  പൊതി നിറയെ പടക്കം. സങ്കടവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു ഭാവത്തോടെ നിന്ന കുട്ടേട്ടനെ ചേർത്തു പിടിച്ച്  വല്യച്ഛൻ പറഞ്ഞു, “ആരുടെയും പുരികം കളയാതെ ശ്രദ്ധിച്ചു പൊട്ടിക്കണം മോനേ”  ആ സ്നേഹസാന്ത്വനം ഒരു മകരമഞ്ഞായി ആ  കുംഭമാസത്തിലും കുട്ടന്റെ മനസ്സിലും ദേഹത്തിലും തലോടിത്തലോടി നിന്നു.................

Monday, March 19, 2018

അവതാരം


നാലു കൃഷ്ണന്മാർ എന്റെ മുന്നിൽ നിരന്നു നിന്നപ്പോൾ വർഷങ്ങൾക്കു മുൻപ് ഒറ്റപ്പെട്ടു പോയ ഒരു കൃഷ്ണനെ ഓർമ്മ വന്നു.അന്നും ഒരു ആനിവേഴ്സറി ദിവസം ആയിരുന്നു.

സംഭവം പറയുന്നതിനു മുൻപേ ഒന്നറിയണം അന്നത്തെ ആ കൃഷ്ണവേഷത്തിനുളളിൽ മറഞ്ഞിരുന്നത് ഒരു കുഞ്ഞു പുലിക്കുട്ടിയായിരുന്നു. ഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ പങ്കെടുത്ത എല്ലാത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടിയ പുലി.

പക്ഷേ കിട്ടിയതെല്ലാം കോപ്പ പാത്രം മാത്രം... (ഒരു കുഴിഞ്ഞ മൺപാത്രം. ഇന്നതിനെ ബൗൾ എന്നു പറയുന്നു.) നാലാം ക്ലാസിലെ ആനിവേഴ്സറിക്കു പോകാനിറങ്ങുമ്പോൾ അമ്മാവൻ ആ കുട്ടിയോടു പറഞ്ഞു "ഇപ്രാവിശ്യവും കോപ്പ പാത്രം ആണ് കിട്ടുന്നതെങ്കിൽ ഞാൻ ഒരു കള്ളുഷാപ്പ് തുടങ്ങും എന്ന് " . കള്ളുഷാപ്പിൽ അത്തരം കോപ്പകളാണ്  ഉപയോഗിക്കുന്നത് എന്നുള്ള പുതിയ അറിവിൽ, തന്റെ സമ്മാനങ്ങൾ കള്ളുകുടിയന്മാരുടെ മുൻപിൽ പതഞ്ഞു നിറഞ്ഞു നിരന്ന് ഇരിക്കുന്ന രംഗം അമ്മാവൻ പറഞ്ഞത് മനസ്സിൽ കണ്ട് ആകെ വിഷമിച്ചാണ് അന്ന്  കുട്ടി സ്കൂളിലേക്കു പോയത്....

ആന തലയോളം വെണ്ണയും കൊണ്ട് കൃഷ്ണനെ കാത്തിരിക്കുന്ന യശോദാമ്മ ഒരു തലോടലായി ആ കുട്ടിമനസ്സിൽ നിറഞ്ഞു തുളുമ്പി. ആ ഓർമ്മകളെ താലോലിച്ച് സ്കൂളിലെത്തിയ കുട്ടി വേഗം മഞ്ഞ പട്ടുടുത്ത് ഓടക്കുഴലും എടുത്ത് യശോദയെ തേടി നടന്നു. പട്ടു ചേലയും ചുറ്റി കവിളിൽ റോസ് പൗഡറും പൂശി പൂതനയുടെ രൗദ്രഭാവത്തോടെ സ്കൂളിന്റെ പിന്നാമ്പുറത്ത് നിലക്കുന്ന യശോദയെ കണ്ട കൃഷ്ണൻ ഞെട്ടി. ദയ ഒട്ടും ഇല്ലാതെ യശോദ പറഞ്ഞു "ഞാൻ ഡാൻസ് കളിക്കുന്നില്ല എനിക്ക് സ്റ്റേജിൽ കയറാൻ പേടിയാ".
അയ്യോ! എന്ന വിളിയോടെ,
തകർന്ന ഹൃദയത്തോടെ കൃഷ്ണൻ പറഞ്ഞു "പേടിക്കണ്ട നമ്മൾ ഒന്നിച്ചല്ലേ " എന്നു പറഞ്ഞതും അടുത്ത ഡാൻസിനായി അവരുടെ പേരു വിളിച്ചതും കൃഷ്ണൻ യശോദയെ വലിച്ചുകൊണ്ട് സ്റ്റേജിലേക്ക് ഒറ്റ ഓട്ടം. സ്റ്റേജിൽ കയറിയതും കൃഷ്ണനെ തള്ളിയിട്ട് യശോദ തിരിച്ചൊരോട്ടം. കൂക്കുവിളികളുടെ അകമ്പടിയോടെ വീണിടത്തു നിന്ന് എണീറ്റ കൃഷ്ണൻ കണ്ടത് റോഡിലൂടെ ദൂരേക്ക് ഓടി മറയുന്ന യശോദയെ..

ഡാൻസിനു പാട്ടു പാടാൻ നിന്ന കുട്ടി പേടിച്ച് കണ്ണും മിഴിച്ച് വായും  തുറന്ന് ഒറ്റനിൽപ്പ്. ആ തുറന്ന വായിൽ അന്ന് ആദ്യമായും അവസാനമായും കൃഷ'ണനും വിശ്വരൂപ ദർശനം കണ്ടു.
ഒറ്റയ്ക്ക് കളിച്ചാൽ ശരിയാവില്ല ഡാൻസ് കളിക്കണ്ട എന്ന്  ടീച്ചറിന്റെ വാശി.....
ഡാൻസു കളിച്ചിട്ടേ സ്റ്റേജിൽ നിന്ന് ഇറങ്ങൂ എന്ന് കൃഷണന്റെ പിടിവാശി......
കൂട്ടുകാരിയായ പാട്ടുകാരി കൃഷ്ണനെ ചതിച്ചില്ല . ഒറ്റയ്ക്കു കളിക്കാൻ പറ്റുന്ന ഒരു പാട്ടു പാടി . കൃഷ്ണൻ സ്റ്റേജിൽ തകർത്താടി  ഒരു മൈന വില്പനക്കാരനായി .. (കൃഷ്ണനല്ലേ 'ഏതു വേഷത്തിലും വരാമല്ലോ)..... മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന മൈന വേണോ മൈന മൈനാ.... മൈനാ.....
(ആന തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ ഓടി വാടാ  എന്ന പാട്ടും, ഓട്ടക്കാരി യശോദയും , പാവം കൃഷ്ണ മനസ്സിലിരുന്നു തേങ്ങിയത് ആരും അറിഞ്ഞില്ല ).....

ഇത്തവണ കോപ്പ പാത്രം വേണ്ട എന്ന് റ്റീച്ചറിനോടു രഹസ്യമായി പറഞ്ഞിരുന്നതു കൊണ്ട് വേറെ എന്തൊക്കെയോ ആണ് സമ്മാനം കിട്ടിയത്.  പതറാതെ പൊരുതി ഡാൻസ് കളിച്ചതിന് ഒരു സ്പെഷ്യൽ സമ്മാനവും.  എല്ലാർക്കും കൊടുത്തു കഴിഞ്ഞ് ബാക്കി വന്ന വലിയ ഒരു പൊതി . .. മൂന്നു കോപ്പകൾ .....

കോപ്പകൾ ഒന്നും ഷാപ്പിൽ പോയില്ല. ലോകകപ്പുകളുടെ ഗാംഭീര്യത്തോടെ അവയെല്ലാം നാലുകെട്ടിന്റെ ഉത്തരങ്ങളിൽ നിരന്നിരുന്നു കുറേക്കാലം. പിന്നെ പല ഭാവത്തിൽ കണ്ടു. കാപ്പി നിറഞ്ഞും കഞ്ഞി നിറഞ്ഞും , കറി നിറഞ്ഞും, പെയിന്റ് നിറഞ്ഞും,  ബ്രഷ് മുക്കിയും അങ്ങനെ അങ്ങനെ ....

ആ കുട്ടി വളർന്നു .അമ്മയായി അമ്മൂമ്മയായി ,  കൃഷ്ണൻമാരുടെയും യശോദമാരുടേയും പ്രിയപ്പെട്ട ഉഷാമ്മ ആയി. എന്റെ മുൻപിൽ നിരന്നു നിന്ന ഈ നാലു കൃഷ്ണൻമാരിൽ ലയിച്ച് ഞാനും എന്റെ കൃഷ്ണാവതാര കാലത്തിലേക്ക് പോയിവന്നു...

Thursday, December 31, 2015

പുതുവൽസര ആശംസകൾ

2015 ൽ ബൂലോകത്തിൽ വന്നില്ല.
2016 ൽ വരട്ടേ, ആരെങ്കിലും ഓർക്കുന്നുണ്ടോ?







എല്ലാവർക്കും എന്റെ പുതുവൽസര ആശംസകൾ


2015ലൂടെ ചുമ്മാ ഒന്നു നടന്നു.................

എത്ര വർഷങ്ങൾ കടന്നു പോയാലും എത്ര വർഷങ്ങൾ തുള്ളിച്ചാടി വന്നാലും ഈ ചിരികൾക്കും സ്നേഹത്തിനും അപ്പുറം എന്തു കിട്ടാനാ



  വിഷമങ്ങൾ നിറയെ കിട്ടി കൂട്ടത്തിൽ വിഷമില്ലാത്ത മധുരവും കിട്ടി..






കുട്ടിക്കാലം മുതൽ കേട്ടതും കണ്ടതും ആയിരുന്നില്ല ഇന്നലെ ഞാൻ കണ്ട എഴുന്നള്ളത്ത്‌. മണി അനിമാരുടെ കൈയിൽതൂങ്ങി എന്റെ നാടിനു കുറുകെ നടന്നു. കണ്ണുകൾ ചിമ്മിചിമ്മി പരസ്പരം കഥകളും പറഞ്ഞു ഭഗവാനെ കാത്തു നിൽക്കുന്ന ചിരാതുകളുട ഇടയിലൂടെ ചന്ദത്തിരിയുടെ ഗന്ധവും പരിചയക്കാരുടെ ചിരികളും ഏല്ലാം ആസ്വദിച്ച്‌ അനുഭവിച്ച്‌ ഏല്ലാം മറന്നൊരു നടത്തം. ഭഗവാനെ കുരവയിട്ടു സ്വീകരിച്ചവരുടെ കൂടെ ഞാനും കൂടി. നാടുനിറഞ്ഞുനിന്ന ഭഗവാനെ മനം നിറയെ കണ്ടു. തീവെട്ടി വെളിച്ചത്തിൽ മുന്നോട്ടു നീങ്ങിയ ഭഗവാനും എന്റെ നാടും മനം കുളിർത്ത ഒരു അനുഭവം 
അയിരുന്നു.




ഒരു ചായക്കടയിൽ കയറി.ഇഡ്ഡലി സാംബാർ,ചമ്മന്തി, പിന്നെ ഉള്ളി ചതച്ചു മുളകുപൊടിയും ചേർത്ത്‌ വെളിച്ചെണ്ണയിൽ വറത്തെടുത്ത ഒരു അടിപൊളി സ്പെഷ്യൽ പിന്നെ 2കാപ്പി . എന്തു എന്തു പറയാനാ???????






ഇന്നലത്തെ യാത്രയിൽ ഈ സഹയാത്രികൻ എനിക്കു സ്വാന്ത്വനവും സമാധാനവും തന്നു .ഭഗവാന്റെ പൂങ്കാവനത്തിന്റെ ഭാഗമാകുവാൻ പോകുന്ന ഈ കന്നി അയ്യപ്പൻ.





എന്റെ  വീട്ടിനുള്ളിലെ വിരസതയേയും മടുപ്പിനേയും ഓടിച്ചു വിട്ടവൾ.....





 
ഈ ചെമ്പരത്തിച്ചെടി സ്വയം ഒരു പൂക്കളമൊരുക്കി,
ഓണത്തിന്റെ വരവ് ഞങ്ങളേ അറിയിച്ചു.



അങ്ങനെ (മെയ് 24 ന്) മുപ്പത്തിയേഴ് വർഷം കടന്നു.





മുപ്പത്തിയാറു വർഷത്തിനുശേഷം ഞങ്ങൾ ഒന്നിച്ച ആ നിമിഷം ആയിരുന്നു 2015 ന്റെ ധന്യത...





Saturday, November 1, 2014

നവംബറിന്റെ നഷ്ടം

നവംബര്‍ ഒന്ന്, കേരളപിറവി. ആഘോഷങ്ങള്‍ പൊടിപൂരം. മലായാളത്തേയും കേരളത്തേയും ഒക്കെ കുറിച്ചു നമ്മുടെ നേതാക്കന്മാരും പ്രമുഖന്മാരും ഒക്കെ സംസരിക്കുന്നതൊക്കെ കേട്ടപ്പോള്‍, കണ്ടപ്പോള്‍, ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ എഴുതണം എന്നു തോന്നി. ഇതു വലിയ സംഭവങ്ങള്‍ ഒന്നും ആയിരിക്കില്ല.എനിക്കെന്റെ മനസ്സിൽഒരു വിങ്ങല്‍ ഉണ്ടാക്കിയ അനുഭവങ്ങൾ ,അതു കൊണ്ട് പറയുന്നു എന്നേയുള്ളു.
ഒന്നാമത്തെസംഭവം ഇങ്ങനെ.........

വര്‍ഷങ്ങളായി ഒരു പ്രവാസിയാണ് ഞാനും.(ഇപ്പോൾ അല്ല) ഒരിക്കൽ നാട്ടില്‍ നിന്നും കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊത്തു വന്ന് എന്റെ അടുത്തു തന്നെ താമസിക്കുച്ചിരുന്ന ഒരു മോള്‍. വിദ്യാസമ്പന്നയാണ്, മിടുക്കിയാണ് .  വന്ന് അധികം ആകുന്നതിനു മുന്‍പു തന്നെ നല്ല ജോലി ഒക്കെ കിട്ടി . ഒരു ദിവസം അവള്‍ എന്റെ അടുത്ത് വന്നപ്പോള്‍ കൈയില്‍ ഒരു പേപ്പര്‍ മടക്കി പിടിച്ചിരുന്നു. വന്നു കുറച്ചു കഴിഞ്ഞു അവള്‍ ചോദിച്ചു“ആന്റീ ഇതൊന്നു വായിച്ചു തരാമോ” എന്നു.
ഞാന്‍: “എന്താ മോളേ അത്?”
മോള്‍: “ഒരു കത്താണ്”.എനിക്കു ചിരി വന്നു. 
ഞാന്‍ ചോദിച്ചു,”നിനക്കെന്താ വായിച്ചാല്‍?”
ഉടനെ മോള്‍:” അതെ ആന്റീ ഇത് മലയാളത്തിലാ, എനിക്കു മലയാളം വായിക്കാന്‍ അറിയില്ല”.
ഞാന്‍:“ ആരുടെ കത്താണ്?”
കുട്ടി:” എന്റെ അമ്മയുടെ”
ഞാന്‍: “മോള്‍ക്കു മലയാളം അറിയില്ലാന്നു അമ്മക്കു അറിയില്ലെ? പിന്നെ എന്താ മലയാളത്തില്‍ അമ്മ എഴുതിയെ?”
മോള്‍:“അമ്മക്കു അത്ര നന്നായിട്ട് ഇംഗ്ലീഷ് അറിയില്ല”.
ഞാന്‍:മോള്‍ എവിടെയാ പഠിച്ചത്”?അവള്‍ കേരളത്തിലെ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു
ഞാന്‍:“അമ്മക്കെന്താ ജോലി?”
മോള്‍ :“വീട്ടമ്മയാണ്?”
ഞാന്‍ ചോദിച്ചു: “ അമ്മയുടെ കത്തല്ലെ, അതു അന്യയായ ഞാന്‍ വായിക്കുന്നതു ശരിയാണോ, ഭര്‍ത്തവിനോടു പറഞ്ഞൂടെ? അതോ അയാള്‍ക്കും അറിയില്ലെ മലയാളം”?
മോള്‍: ചേട്ടനു മലയാളം അറിയാം,പക്ഷേ ഈ കത്തില്‍ വീട്ടിലെ ചില പ്രശ്നങ്ങള്‍ ആണ് , അതു ചേട്ടന്‍ അറിയണ്ട, അമ്മ ആരും അറിയാതെ ആരുടെയോ കൈയില്‍ കൊടുത്തു വിട്ട കത്താണ്”.(അപൂര്‍വമായി അത്യാവിശ്യ സമയങ്ങളില്‍ എന്നും ഇന്നും ചിലര്‍ കത്തുകളെഴുതുന്നു).
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. കത്തു വായിക്കാനായി തുടങ്ങിയപ്പോള്‍ ആദ്യ വരി“എന്റെ പൊന്നു മോള്‍ക്കു ഉമ്മകള്‍”(സ്വന്തം ഭാഷയിലെ ആ സ്നേഹ പ്രകടനം എന്റെ കണ്ണു നിറച്ചു. വികാരപ്രകടനങ്ങൾക്ക് മാതൃഭാഷതന്നെ അറിയാതെ വന്നു പോകും) പിന്നെ അവരുടെ വീട്ടിലെ കുറേ പ്രശ്നങ്ങള്‍.......എഴുതുമ്പോള്‍ അവസാന ഭാഗം ഒക്കെ ആയപ്പോഴേക്കും ആ അമ്മ കരഞ്ഞിരുന്നു എന്നു കണ്ണുനീരു വീണ നിറം മങ്ങിയ വരികളില്‍ നിന്നും മനസ്സിലായി എനിക്കു, അതു കേട്ടിരുന്ന ആ മകള്‍ക്കു മനസ്സിലായോ എന്ന് എനിക്കറിയില്ല.(ആ മോളോടു വിളിച്ചു ചോദിച്ചു അനുവാദം വാങ്ങിയതിനു ശേഷം ആണ് ഞാന്‍ ഇതു എഴുതുന്നത്). നമ്മൾ മലയാളി മാത്രം എന്തേ
നമ്മുടെ മക്കളെ മാതൃഭാഷയില്‍ നിന്നും ഇങ്ങനെ അകറ്റിക്കോണ്ടിരിക്കുന്നത്? എനിക്കു പെട്ടന്ന് ഓര്‍മ്മ വന്നത് ഗോഡ്ഫാദര്‍ എന്ന മലയാളം സിനിമയില്‍ അഛനോട്(എന്‍.എന്‍.പിള്ള) മകന്‍(ഇന്നസന്റ്) ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്“ആരാ മനസ്സിലായില്ലല്ലോ?” എന്നു.മാതൃഭാഷയെ മക്കളിലെത്തിക്കാത്ത മാതാപിതക്കന്മാരൊക്കെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായരായി നില്ക്കേണ്ടി വരില്ലേ????
ആരെങ്കിലും ഒക്കെ ഇതു വായിക്കുമെങ്കില്‍ അവരവരുടെ വീട്ടിലെ , കൊച്ചു കുട്ടികളുള്ള അമ്മമാരോടും, അമ്മമാരാകാന്‍ പോകുന്ന സഹോദരിമാരോടും, മക്കളോടും പറയണേ”മക്കളുടെ ആദ്യ ഗുരുക്കന്മാരായ അമ്മമാര്‍ മക്കളെക്കൊണ്ട് ആദ്യം അമ്മേ എന്നു വിളിച്ചു പഠിപ്പിക്കാന്‍,ഇല്ലയെങ്കില്‍ നാളെ അവര്‍ ചോദിക്കും“അമ്മയോ അതാരാ? അമ്മയോ അത് എന്താ?” എന്നു.അതു സഹിക്കാന്‍ പറ്റിയെന്നു വരില്ല ഒരു അമ്മക്കും.

രണ്ടാമത്തെ സംഭവം ഇതാണ്.

ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഒരു സംഭവം, അനുഭവിച്ച ആളില്‍ നിന്നും കേട്ടതാണ്. ചിരിക്കയും, ചിന്തിപ്പിക്കയും ഒരു പോലെ ചെയ്തെ ഒരു സംഭവം..ബാഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജ്.റാഗിംഗ് നടക്കുന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ ഉണ്ട്. പുതു വര്‍ഷക്കാരോട് നേതാക്കന്മാര്‍ പറഞ്ഞു”എല്ലാവരും മാതൃഭാഷയില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ഒന്നു മുതല്‍ പത്തുവരെ എഴുതുക.എല്ലാവരും എഴുതി നമ്മുടെ മക്കളും എഴുതി..1, 2 ,3 .......10.
മലയളികുഞ്ഞുങ്ങള്‍ക്കെല്ലാം പടാ പടാ എന്നു കിട്ടി അടി ഇഷ്ടം പോലെ. അടി കൊടുത്തുകൊണ്ട് നേതാക്കന്മാര്‍ ചോദിച്ചു “ഇതാണോടാ മലയാളം അക്കങ്ങള്‍?” “അതേ അതേ ഇതല്ലാതെ മലയാള അക്കങ്ങള്‍ ഞങ്ങള്‍ക്കില്ല, ഇതാണേ മലയാള അക്കങ്ങള്‍ എന്ന്” അതു കൂടെ കേട്ടാപ്പോള്‍ ഇടിയോടിടീ...
നേതാക്കന്മാര്‍(ഇടിച്ചു കൊണ്ട്)“എടാ മലയാളി കഴുതകളേ ഇതു ഇംഗ്ലീഷ് അക്കങ്ങാളാ, നിനക്കൊക്കെ മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല അല്ലേ?
മലയാള അക്കങ്ങള്‍ ഉണ്ട് എന്നു പലര്‍ക്കും അറിയില്ല.(അക്ഷരങ്ങളും).എന്നാല്‍ മലയാളിയെ കുടുക്കാന്‍ ഏറ്റവും പറ്റിയത് അവന്റെ ഭാഷ തന്നെയാണ് എന്നു മലയാളി അല്ലാത്ത എല്ലാവര്‍ക്കും അറിയാമെന്നതിന്റെ തെളിവല്ലെ ഈ റാഗിംഗ്.
ഒരു കോമഡി പരിപാടിയില്‍ ഒരു ചോദ്യോത്തര പംക്തി.
ചോദ്യം”മാതൃഭാഷയല്ലാത്ത എല്ലാ ഭാഷയും അനായാസേന കൈകാര്യം (എഴുതുക, വായിക്കുക, പറയുക) ചെയ്യുന്ന ഒരു ജന്തു?ഉത്തരം “മലയാളി”.
കേട്ടപ്പോള്‍ ചിരി വന്നെങ്കിലും അതിലെ സത്യം ഓര്‍ത്തപ്പോള്‍ കരച്ചിലും വന്നു.

എത്ര ഭാഷ പഠിക്കുന്നതും മഹത്തരം തന്നെയാണ്, ഒരോ ഭാഷയും തരുന്നതു ഓരോ സംസ്കാ
രമാണ്. ഒരോ വ്യക്തിത്വമാണ്. മലയാളിക്കു ഏതു ഭാഷയും പെട്ടന്നു പഠിച്ചെടുക്കാനുള്ള കഴിവുണ്ട് എന്നതു ഏറ്റവും മഹനീയവും ആണ്.അതു മലയാളം എന്ന ഭാഷയില്‍ നിന്നും കിട്ടിയ ഒരു അനുഗ്രഹം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഒരു മയിലിനെ “ഇങ്ങനെ ഭംഗിയിണങ്ങി വിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ”എന്ന മലയാള വരികളിലൂടെ ഇത്ര മനോഹരമായി നമ്മള്‍ക്കു കണിച്ചു തന്ന ആ മഹാ കവിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഈ സുന്ദരമായ ഭാഷയെ അരിഞ്ഞ് അരിഞ്ഞു (മലയാലം അരിയാം)കൊല്ലാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കരുതേ എന്നു യാചിക്കുന്നു....ഈ കേരളപ്പിറവി ദിനത്തില്‍ ഒരു മലയാളി വീട്ടമ്മ മാത്രം ആയ ഞാന്‍ വേറെ എന്ത് എഴുതാന്‍?

                       ൧ ൨ ൩ ൪ ൫ ൬ ൭൯ ൮  ൦  ഇതാണ് മലയാള അക്കങ്ങള്‍.

Tuesday, January 28, 2014

നീയാണ് കാരണം.

വേനലിൽ   പൊള്ളും  മരങ്ങളിൽ നിന്നെല്ലാം
പൂക്കളും ഇലകളും വാടിവീണു
കത്തുന്ന സൂര്യനാൽ കത്താതിരിക്കുവാൻ
തുമ്പിയും ശലഭവുമൊളിച്ചിരുന്നു...


കരിയുന്ന കാട്ടിലും പൊള്ളുന്ന മേട്ടിലും
ചിറകിട്ടടിക്കുമാ പക്ഷിക്കൂട്ടങ്ങളും
ദാഹജലത്തിനായ് കേഴും മൃഗങ്ങളും
എല്ലാറ്റിനും മീതെ പവമാമർക്കനും.


സൂര്യനെ വിൽക്കുന്ന ഭൂമിയെ കൊല്ലുന്ന
പുഴകളെ പാതാള ലോകത്തയക്കുന്ന
നീമാത്രം ഒന്നുമറിയാതിരിക്കയൊ?
മർത്യാ നീമാത്രം ഒന്നുമറിയാതിരിക്കയൊ?


 കരിയുന്ന കാടിനും പൊരിയുന്ന നാടിനും
 ദാഹജലത്തിനായ് കേഴുന്ന ജീവനും
 കത്തുന്ന സൂര്യനും പൊള്ളുന്ന ഭൂമിക്കും
 നീറുന്ന പ്രാണനും നീയാണ് കാരണം

                                               








Wednesday, January 1, 2014

പ്രകൃതിയിൽ മാറുന്ന കാലം

                                             വാടിയ 2013
                                           വിടർന്ന് 2014
                                                          മൊട്ടായ് 2015


ഈ പുതുവർഷ ദിനത്തിൽ ആദ്യം കണ്ട ഈ കാഴ്ച്ച ..........

എനിക്കു സങ്കടവും സന്തോഷവും പ്രതീക്ഷയും ആയി.