Tuesday, September 7, 2010

കുട്ടിമാളുവിന്റെ വേദവാക്യങ്ങളും അടുക്കളദൈവങ്ങളും


          ഇത് അമ്മുലുകുഞ്ഞിന്റെ മാളുച്ചേയി. കല്യാണം കഴിക്കാതിരുന്നതൊ കുറഞ്ഞപക്ഷം ഒന്നു പ്രണയിക്കാതിരുന്നതോ ആണുങ്ങളെ ഇഷ്ട്മല്ലാത്തതു കൊണ്ടല്ല.കുട്ടി മാളു അതിനു പറയുന്ന ഉത്തരം ഇങ്ങനെ. 
 
       “ഞാന്‍ ഇട്ട ടെസ്റ്റില്‍ ഇതുവരെ ആരും പാസ്സായില്ല, ശൈവചാപം കുലയ്ക്കണ പോലത്തെ ഗമണ്ടന്‍ ടെസ്റ്റൊന്നുമല്ല. കൃത്യമായ കുഴിയും വട്ടവും ഉള്ള ഒരുപൊലത്തെ രണ്ടേരണ്ടു ദോശ, കുടിച്ചാലുടനെ കക്കൂസിലേക്കു ഓടേണ്ടാത്ത ഒരു ചായ. കുറഞ്ഞപക്ഷം ഇതു രണ്ടും ഉണ്ടാക്കാനെങ്കിലും അറിയണം. ഒരാണും  ഇതുവരെ ആ ടെസ്റ്റ് പാസ്സായില്ല”.
              അതുകൊണ്ട്  ഈ വീട്ടിലെ വന്നതും നിന്നതുമായ എല്ലാ പെണ്ണുങ്ങള്‍ക്കും മാളുവിനെ വല്ലാത്ത ഇഷ്ടമാണ്.  കാരണം അവരുടെ ആണുങ്ങള്‍ക്കൊന്നും ദോശയോ ചായയോ ഉണ്ടാക്കി മാളുപരീക്ഷ പാസ്സാവാന്‍ കഴിഞ്ഞില്ല എന്നതു തന്നെ.


              ഹിന്ദിയിലും ഇംഗ്ലീഷിലും  പ്രാര്‍ഥനകള്‍ ചൊല്ലുന്ന കൊച്ചുമക്കളോട് “ദൈവത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ഥിക്കു കൊച്ചുങ്ങളേ”.  എന്നു പറയുന്ന അമ്മൂമ്മേടടുത്ത് “ഭാഷയില്ലാത്ത ചെകിടനും പൊട്ടനും ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കും ആംഗ്യം കാണിച്ചാല്‍ മതിയോ?” എന്നു ചോദിച്ച് അമ്മൂമ്മേ കളിയാക്കുന്ന മാളു. എല്ലാവരെയും ചൂലെടുത്ത് ലക്ഷ്യം തെറ്റാതെ എറിയുന്ന അമ്മായിയോട്  ഇന്ത്യക്കു വേണ്ടി എറിഞ്ഞിരുന്നങ്കില്‍ എത്ര സ്വര്‍ണ്ണം കിട്ടണ്ടതാ  ഏറുകളികളില്‍ (ഷൂട്ടിങ്ങ്, ജാവലിന്‍ത്രൊ, ടാര്‍ട്സ് ഒക്കെയായിരിക്കാം ഏറുകളികള്‍ )നമ്മുടേ ഭാരതമാതാവിന് എന്നു പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്ന മാളു. 
                 ആഹാരം കഴിക്കാന്‍ സ്പൂണ്‍ ചോദിക്കുന്ന കുഞ്ഞുങ്ങളോട് കൈകൊണ്ടു തൊടാന്‍ അറയ്ക്കുന്നത് സ്പൂണ്‍കൊണ്ട് വാരി തിന്നല്ലെ എന്നു പറയുന്ന മാളു. നമുക്കു ഭാരമല്ലാത്ത മുടി ആഹാരത്തില്‍ കിടന്നാല്‍  അതൊരു ഭാരമാകും  കഴിക്കുന്ന ആളുടെ മനസ്സിന് എന്നു പറഞ്ഞു എപ്പോഴും ഒരു തോര്‍ത്തു  കൊണ്ട് മുടി മൂടി കെട്ടിവയ്ക്കുന്ന മാളു.  പശുവിനോടും പച്ചക്കറികളോടും കപ്പിയോടും കയറിനോടും സംസാരിക്കുന്ന മാളു, അമ്മുലുകുഞ്ഞിനോടൊഴികെ ബാക്കി എല്ലാവരോടും ആവശ്യത്തിനു മാത്രം സംസാരിച്ചു.

              അമ്മുലുവിന്റെ മനസ്സിലെ അത്ഭുതങ്ങളിലൊന്നായിരുന്നു മാളുച്ചേയിയും. പരിഭവങ്ങളും പരാതികളും ദ്വേഷ്യപ്പെടലുകളും ഒന്നുമില്ലാത്ത ഇച്ചേയി. 
മാറ്റമില്ലാത്ത ചെറിയ ചിരിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, മനുഷ്യരൊഴികെ മറ്റുള്ളവയോട് ചുറുചുറു എന്നു സംസാരിക്കയും ചടപടാന്നു  നടക്കയും എപ്പോഴും  എന്തേലും ജോലി ചെയ്യുകയ്യും ഒക്കെ ചെയ്യുന്ന മാളുച്ചേയിയേ എന്തോ അമ്മുലുകുഞ്ഞിനു വല്ലാത്ത ഇഷ്ടമാണ്.  മാളുച്ചേയി അമ്മുലുകുഞ്ഞിന്റെ ‘റോള്‍മോഡല്‍ ‘ ആണ്..

                 ഇത് കുട്ടിമാളൂന്റെ മാത്രം അടുക്കള.   കരിയുള്ള, പുകയുള്ള, ഐശ്വര്യമുള്ള അടുക്കള.  തോരാമഴയില്‍ അടുക്കളയുടെ പലഭാഗത്തേക്കും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളേ നോക്കി ആസ്വദിച്ചു ആനന്ദിച്ചു ചെറുചിരിയോടെ ആദരവോടെ കുട്ടിമാളു  മനസ്സില്‍ പറഞ്ഞു, “പ്രകൃതിശക്തികളുടെ സാമീപ്യം മേല്‍ക്കൂരകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തുന്നതിഷ്ടമല്ലാത്ത വനദുര്‍ഗ്ഗാ സാന്നിദ്ധ്യം എന്റെ ഈ അടുക്കളയില്‍  ഉണ്ട്. അതാണല്ലോ   പനിനീര്‍മഴ പ്രതിരോധങ്ങളെയെല്ലാം മറികടന്ന് ഈ ദേവീ സവിധത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്”.
           “അടുക്കള മുഴുവനും ചോര്‍ന്നൊലിക്കുന്നത്  കണ്ട് ആസ്വദിച്ചു നില്‍ക്കുകയാ നീ, അഹങ്കാരീ”?  ഒരലറിച്ച കേട്ട് കുട്ടിമാളു  ഞെട്ടാതെ (“വിവരമുള്ളവര്‍  ഞെട്ടാന്‍ പാടില്ല”, ഇതും കുട്ടിമാളൂന്റെ വേദവാക്യത്തില്‍പ്പെടും)  പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. വെള്ളം ഇറ്റു  വീഴുന്നിടത്തെക്കെല്ലാം പാത്രങ്ങളും തുണിക്കഷണങ്ങളും വച്ചുകൊണ്ട് കുട്ടിമാളു തന്റെ  യജമാനത്തിയെക്കുറിച്ചും മനസ്സില്‍ ദു:ഖത്തൊടെ  പറഞ്ഞു,“കരിയും പുകയും അമ്മിയും പണിയും ഇല്ലാത്ത ഷോറൂംഅടുക്കളയില്‍  വിലസുന്ന, അടുക്കള മാഹാത്മ്യം അറിയാത്ത വിവരദോഷി”. 

          മനസ്സില്‍മാത്രം പറഞ്ഞത് അറിയാതെ വായില്‍ക്കൂടി പുറത്തേക്കു വന്നുപോയി.  ചോര്‍ന്നു വീഴുന്ന മഴത്തുള്ളികളേ തട്ടിത്തെറിപ്പിച്ച് അതിന്റെ രസം ആസ്വദിച്ചു കൊണ്ട് വിവരദോഷം ഒട്ടും ഇല്ലാത്ത മനസ്സുമായി ഒരു സുന്ദരിബാല്യം അടുത്തുനിന്നു ചോദിച്ചു, “മാളുച്ചേയീ അടുക്കള മാഹാത്മ്യമോ, എന്താ അത്?”
           മാളു കാലങ്ങളായി കാ‍ത്തിരുന്ന ചോദ്യം.  ഉത്തരങ്ങള്‍ ധാരാളമുള്ള ചോദ്യം.  പക്ഷേ ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരങ്ങള്‍ക്കു എന്തു  വില?
      തന്റെയുള്ളില്‍ നിറഞ്ഞു കിടക്കുന്ന ഉത്തരങ്ങളില്‍  കുറേയെണ്ണത്തിനു ശാപമോക്ഷം കൊടുക്കാന്‍, കുരുന്നുനാവില്‍ നിന്നും വന്ന ആ ചോദ്യം കേട്ട് , സന്തോഷം ഇടവപ്പാതിയേക്കാള്‍ ശക്തിയായി കുട്ടിമാളൂന്റെ മനസ്സിലും മുഖത്തും തകര്‍ത്തു പെയ്തു.  വിദ്യാഭ്യാസവും കൂടെ വിവരക്കേടും എല്ലാം കുത്തിക്കേറ്റി ഈ കുഞ്ഞു മനസ്സു നിറയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് , ഈ ചോദ്യം വന്ന ഹൃദയത്തിലെ, നാവിലെ ,സരസ്വതീ സാമീപ്യത്തെ  മനസ്സാ നമിച്ച് ആ അതിശയക്കുട്ടിയെ വാരിപ്പുണര്‍ന്നു കൊണ്ട് കുട്ടിമാളു പറഞ്ഞു, “ഈ ഭൂമിയില്‍ അടുക്കളയോളം മാഹാത്മ്യം ഉള്ള  സ്ഥലം  വേറേയില്ല കുഞ്ഞൂ”.


           “അതു എങ്ങിനെയാ മാളൂച്ചേയീ, അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവങ്ങള്‍ ഉള്ള അമ്പലങ്ങളാ ഏറ്റവും മാഹാത്മ്യം ഉള്ള സ്ഥലങ്ങള്‍ എന്ന്‍...”  

             “.........അയ്യോ ...........”, വിളിച്ചുപോയി കുട്ടിമാളു.  ഈ പൊടിമനസ്സില്‍ ഇത്രയും വലിയ മണ്ടത്തരം കുത്തിനിറച്ച, വിശ്വവിജ്ഞാനകോശം എന്നു സ്വയം ഭാവിക്കുന്ന തന്റെ യജമാനത്തിക്കിട്ട് കുട്ടിമാളു  മനസ്സുകൊണ്ട് കണക്കിനു ഒരു തൊഴി കൊടുത്തു, എന്നിട്ടു  കുഞ്ഞിനോടു ചോദിച്ചു,
              “എന്റെ അമ്മുലുക്കുട്ടിക്കു  മാളുച്ചേയിയെ ഇഷ്ടമല്ലേ?” 
            “ങൂം........”, അമ്മുലുകുഞ്ഞു ചെറുചിരിയോടെ നിറഞ്ഞ സ്നേഹത്തൊടെ ഒന്നു മൂളി. ആ ആത്മാര്‍ത്ഥമായ മൂളലില്‍നിന്നും കുട്ടിമാളു ഒന്നു മനസ്സിലാക്കി. തൈരും ചോറൂം കൂട്ടിക്കുഴച്ച് ഞാന്‍ ഈ കുഞ്ഞിനു കൊടുത്ത ഓരോ ഉരുളയ്ക്കുമൊപ്പം എന്റെ സ്നേഹം ഉണ്ടായിരുന്നതും  കുഞ്ഞില്‍ എത്തിയിട്ടുണ്ടെന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്ന നല്ല അറിവുകളും ഈ കുഞ്ഞിനു മനസ്സിലാവും. അടുക്കളമാഹാത്മ്യത്തെക്കുറിച്ചു  ചോദിച്ച ചോദ്യം കുഞ്ഞ് മറക്കുന്നതിനു മുന്‍പ് താന്‍ വര്‍ഷങ്ങള്‍കൊണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവള്‍ക്കു പറഞ്ഞു കൊടുക്കണം.

           പിറ്റേന്നും പതിവുപോലെ  വെളുപ്പിനെ അമ്മുലുക്കുഞ്ഞ് അടുക്കളയിലെത്തി. അടുപ്പിലെ ചാരം  വാരി മാറ്റുകയായിരുന്നു  മാളു അപ്പോള്‍ .  തലേന്നു തന്നോടു പറഞ്ഞ കാര്യം ഓര്‍ത്തു കൊണ്ട് അമ്മുലു ചോദിച്ചു , “അടുക്കളയോളം മാഹാത്മ്യം ഉള്ള സ്ഥലം വേറേയില്ല എന്നു ഇച്ചേയി പറഞ്ഞില്ലേ, അപ്പോള്‍ അമ്പലമോ?“
            മാളു: “ഈ അടുക്കളയേക്കാള്‍ വലിയ ഏതു അമ്പലമാണ് കുഞ്ഞേ?”
             അമ്മുലു: “എന്താ?” അവള്‍ക്കു മനസ്സിലായില്ല മാളു പറഞ്ഞത്.
           ചാരം വാരിമാറ്റിയ അടുപ്പിനെ തൊട്ടുകൊണ്ട് കുട്ടിമാളു  ചോദിച്ചു, “ഇതെന്താണ്?”
            അമ്മുലു : “ഇത് അടുപ്പ്”
          മാളു : “അതെ അതു ശരിതന്നെ, എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ,  ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
           അമ്മുലു: “അതെങ്ങെനെ?“
          “ഇവര്‍ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ളവര്‍ . നമുക്കു സ്ഥിതി ചെയ്യുവാന്‍വേണ്ട ആഹാരം സൃഷ്ടിക്കുന്നവര്‍ ,അതിനു പാകപ്പിഴകള്‍ വന്നാലോ. സംഹാരമൂര്‍ത്തിയായ് മാറില്ലേ? എന്നും രാവിലെ ഞാന്‍  വിറകുകളും ചിരട്ടയും തൊണ്ടും കത്തിജ്വലിപ്പിച്ച്  ഒരു ഹോമകുണ്ഡമായ് മാറ്റിയ അടുപ്പില്‍ ഗണപതി ഹോമത്തോടെ ഈ വീടിന്റെ ചൈതന്യത്തിനു തുടക്കം കുറിക്കുന്നു. അല്ലേ മുത്തേ?  പിന്നെ ചിലര്‍ക്കു ആ‍ഹാരം കൊടുക്കുമ്പോളേ ഗണപതി ഭഗവാന്‍ നേരിട്ടു വന്നതാണോ എന്നു തോന്നാറുണ്ടേ, അതുപോലെ ഞാന്‍ എന്തു ചെയ്യുന്നതും അഗ്നിസാക്ഷിയായിട്ടല്ലേ ? (ഈ കത്തുന്ന അടുപ്പിനു മുന്‍പിലേ ഹി ...ഹി..)”.
             പിന്നെ അസുരന്മാരും ദേവന്മാരും എല്ലാം പല രൂപത്തില്‍  ഭാവത്തില്‍ എന്റെ ഈ അടുക്കളയില്‍ വരും. അവരുടെയൊക്കെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഈ മാളുച്ചേയി എപ്പോഴും ഇവിടെ വേണ്ടേ ചക്കരേ?” അമ്മലു കഞ്ഞിന് മാളുച്ചേയീടെ പറച്ചില്‍ കേട്ട് വല്ലാതെ ചിരി വന്നു.
               “എന്താ കള്ളി ചിരിക്കുന്നേ” എന്നുചോദിച്ച് വെള്ളം തിളക്കുന്ന കലത്തിലേക്കു അരികഴുകിയിട്ടുകൊണ്ട്  മാളു പറഞ്ഞു, “നോക്കു തങ്കം, അന്നം (ചോറ്) മഹാലക്ഷ്മി അല്ലേ? ഈ വീടിന്റെ ഐശ്വര്യം (ആരോഗ്യമാണ് ഐശ്വര്യം) മുഴുവനും ഇവിടെയല്ലേ?”.  പിന്നെ പാലഭിഷേകം നെയ്യഭിഷേകം (എല്ലാം തിളച്ചു തൂവില്ലെ) ഒക്കെയുണ്ടല്ലൊ ഇവിടെ.  ശ്രദ്ധയോടെല്ലാം കേട്ടിരുന്നു അമ്മലുകുട്ടി.  രാവിലത്തെ പലഹാരത്തിനുള്ള തേങ്ങ പൊതിക്കാന്‍ മഴു എടുത്തപ്പോള്‍ മാളു പറഞ്ഞു, “ഇതില്‍ പരശുരാമ സാന്നിദ്ധ്യം, എന്നുവച്ചാല്‍  സാക്ഷാല്‍ ഭഗാവാന്‍ മാഹവിഷ്ണു തന്നെ”.
           പൊതിച്ചതേങ്ങ അമ്മിക്കല്ലില്‍ അടിച്ചുടക്കുമ്പോള്‍  അമ്മുലുവിനോട് കുട്ടിമാളു ചോദിച്ചു “എന്റെ തങ്കം കണ്ടിട്ടില്ലേ, അമ്പലങ്ങളിലും ഇതുപോലെ ചെയ്യുന്നേ?”
                  “......ങൂം”
               പുതിയ അറിവുകള്‍ നിറയുന്നതിന്റെ സന്തോഷം അമ്മുലുവിന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.  തേങ്ങചിരവാന്‍ ചിരവ എടുത്തപ്പോള്‍ അതിനെ, ശ്രീകോവിലുകളെ, ഭഗവാന്മാരെ ഒക്കെ കാക്കുന്ന വ്യാളികളോട് ഉപമിച്ചു കൊണ്ട് മാളു പറഞ്ഞു അടുക്കളയിലെ മിക്ക സാധനങ്ങളും ‌- പല രൂപത്തിലുള്ള ചിരവകള്‍ , ഉലക്ക, അമ്മിക്കുട്ടി, കത്തികള്‍ ‍, തവികള്‍ , ചട്ടുകങ്ങള്‍ , വിവിധതരം പാത്രങ്ങള്‍ എല്ലാം വ്യാളികള്‍ തന്നെ. എന്നുവച്ചാല്‍ വീട്ടിലേക്ക് പുറത്തുനിന്നുവരുന്ന ഏതുതരം ശത്രുക്കളേയും നേരിടാന്‍ ശക്തിയുള്ളവരാണ് ഇവയെല്ലാം തന്നെ. അതുപോലെ ചോറുവാര്‍ക്കാന്‍ ഉപയോഗിക്കുന്ന അടപലക, ഇഡ്ഡലിത്തട്ട് തുടങ്ങിയവ പരിച പോലെ നല്ല ഒരു രക്ഷകന്‍ ആകും പലപ്പോഴും. ശരിയല്ലേ കുട്ടാ?”  ഇതൊക്കെ കേട്ട് മാളുവിന്റെ തങ്കം ചിരിച്ചുപോയേ..
             അടുക്കളയിലെ അത്ഭുതലോകത്തേക്കുറിച്ച്  ശ്രദ്ധയോടെ കേള്‍ക്കുന്നതിനിടയില്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരിക്കുന്ന അരിക്കലത്തിലേക്കു നോക്കി അമ്മുലു ചോദിച്ചു, “അപ്പോള്‍ ഇതിനെന്തു പറയും ഇച്ചേയീ?”
              പൊട്ടിച്ചിരിച്ചുകൊണ്ട് മാളു ചോദിച്ചു “ അറിയാന്‍ വയ്യേ എന്റെ തങ്കത്തിന്? ഒന്നു ഓര്‍ത്തു നോക്കിക്കേ! ഇതിനുത്തരം എന്റെ സുന്ദരിക്കുട്ടി തന്നെ പറയണം. ഇച്ചേയി ക്ലൂ തരാം”.
              “ക്ലൂ ഒന്ന്, ഒരിക്കലും അടുക്കളയില്‍ കയറാത്തവര്‍ക്കുള്ള ഒരു ശിക്ഷ”.
             “ക്ലൂ രണ്ട്, വേറോരാളിനെക്കൊണ്ട് കാര്യങ്ങള്‍ ഭഗവാനില്‍  എത്തിക്കുന്നത് ഇഷ്ടമില്ലാതിരുന്ന ഏതോ മിടുക്കത്തികള്‍ നേരിട്ടു ഭഗവാനേ പൂജിക്കാന്‍ ഉണ്ടാക്കിയ സൂത്രം”.
          “ക്ലൂ മൂന്ന്, അടുക്കളയിലെ പ്രകടനം അരങ്ങത്ത് എത്തിക്കാനുള്ള  ഒരു നമ്പര്‍ ”.
             “ഇത്രയും പറഞ്ഞിട്ടും എന്റെ പൊന്നിനു മനസ്സിലായില്ല അല്ലെ? പൊട്ടടാ സാരമില്ല, ഒരു ക്ലൂ കൂടെ തരാം, പത്രത്തിലും റ്റിവീ ലും വാര്‍ത്തയായ് വരും, വലിയ പേരു പെരുമയും  ഉള്ള ചിലര്‍ കൈയ്യില്‍ കയിലും (തവി), കണ്ണില്‍ കണ്ണീരും, മുട്ടോളം കയറ്റികുത്തിയ സാരിയും , ചുണ്ടില്‍ വരുത്തിതീര്‍ത്ത ചിരിയും ചുറ്റിലും പുകയും, അവരെ നോക്കി അന്തം വിട്ടു നില്‍ക്കുന്ന പാവങ്ങളായ കുറേ പെണ്ണുങ്ങളും.........” പറഞ്ഞു തീര്‍ക്കാന്‍ സമ്മതിക്കാതെ അമ്മുലുക്കുഞ്ഞു ഉച്ചത്തില്‍ വിളിച്ചുകൂവി, “ പൊങ്കാല”.

              “അതന്നേ കുട്ടാ‍ാ‍ാ‍ാ..... ഈ അടുപ്പത്തു കാണുന്നതും പൊങ്കാല തന്നെ.  ആര്‍ക്കു വേണ്ടിയായാലും എവിടെയായാലും ആഹാരം ഉണ്ടാക്കുന്നതും കൊടുക്കുന്നതും എല്ലാം ഭഗവാനു വേണ്ടി  എന്ന മനസ്സോടെ,ആദരവോടെ, സ്നേഹത്തോടെ വേണം ചെയ്യാന്‍”.
            “പിന്നെ എന്തിനാ ഇച്ചേയി അമ്പലം, പൊങ്കാല, പ്രാര്‍ത്ഥന.................?????????”
            ഈ പാവം നിഷ്കളങ്കബാല്യത്തോട് എന്തു പറയും? മാളു ആലോചിച്ചു.
        “തങ്കം.....,,, ഇച്ചേയിക്കും ഈ അടുക്കളലോകത്തിനപ്പുറം ഒന്നുമറിയില്ല. എന്നാലും എനിക്കു തോന്നുന്നത് ദേവാലയങ്ങളില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രമായി ഒരേ മനസ്സോടെ നില്‍ക്കുന്നു. (ദൈവത്തിന്റെ മുപില്‍ ജാട കാണിക്കാന്‍ പറ്റില്ലല്ലോ).   വഴിപാടുകള്‍ , പ്രാര്‍ഥനകള്‍ , ഒക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം , സന്തോഷം, 
ഉന്മേഷം, പിന്നെ പലര്‍ക്കും വീടെന്ന ജയിലില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ഒരു രക്ഷപെടല്‍ ............”

            മനസ്സിലായതില്‍ കൂടുതല്‍ മനസ്സിലാവാതെ നിറഞ്ഞ സ്നേഹത്തോടെ അമ്മുലുകുഞ്ഞു മാളുച്ചേയിയെ പിടിച്ചിരുത്തി ആ മടിയില്‍ തലചായ്ച്ച്  കിടന്നു, മനസ്സ് നിറയെ മാളുച്ചേയി പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്കൊണ്ട്, ഉത്തരം കിട്ടാനുള്ള നിറയെ ചോദ്യങ്ങളുമായി.


.....................................................................................................

ഇന്നു പലര്‍ക്കും അറിയാത്ത, ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന  അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തു ഞാന്‍.
ഇതുപോലെ ഒരു ഇച്ചേയി എനിക്കും ഉണ്ട്. ഇന്ദിരാമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ഇച്ചേയിക്കു വേണ്ടി എന്റെ ഈ പോസ്റ്റ്.

54 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇന്നു പലര്‍ക്കും അറിയാത്ത, ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന ഞാന്‍ പറഞ്ഞപോലത്തെ അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തു .

ഇതുപോലെ ഒരു ഇച്ചേയി എനിക്കും ഉണ്ട്. ഇന്ദിരാമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ഇച്ചേയിക്കു വേണ്ടി എന്റെ ഈ പോസ്റ്റ്.

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ,
മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ക്കും, പച്ച നിറമുള്ള സന്ന്യാസി മരങ്ങള്‍ക്കും ശേഷം, വളരെ വളരെ സുന്ദരമായ ഒരു എഴുത്ത് ....
ഒരുപാട് സന്ദേശങ്ങള്‍ തരുന്ന നല്ല ഒരു കഥപറച്ചില്‍ . പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ ഇങ്ങനത്തെ ഇച്ചേയിമാരെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്... ഇങ്ങനെയുള്ള കഥപറച്ചിലിലൂടെ എല്ലാപേര്‍ക്കും നല്ല നല്ല അറിവുകളും ചിന്തകളും പകര്‍ന്നു തരണേ ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു

ഉരുളിയില്‍ വേകുന്നതെന്താ..പായസമാണോ? :)

Kalavallabhan said...

കിലുക്കാമ്പെട്ടി നന്നായൊന്നു കിലുങ്ങി.

Unknown said...

ഈ മൂന്നു കല്ലുകള്‍ ആണ് .ത്രിമൂര്‍ത്തികള്‍
അപ്പോള്‍ ഗ്യാസ് അടുപ്പോ ?
അതിലും ഉണ്ടോ ഇത് പോലെ ........................

മാളു മഹാത്യമ്യം ഇത്തിരി കഷ്ട്ടപെട്ടു വായിച്ചു എടുക്കാന്‍

എന്തു ചില ഇടതു ഒക്കെ ഒരു ഒഴുക്ക് ഇല്ലാത് പോലെ .....ആക്കെ മൊത്തം കൊള്ളാം

ആളവന്‍താന്‍ said...

മാളുവിന്റെ അവതരണം ആണ്‌ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.... നല്ല എഴുത്ത് അമ്മേ... സമയം പോലെ ഈ പ്രൈവസീ ആക്റ്റ്‌ ഒന്ന് നോക്കു....

Anees Hassan said...

ഈ അടുക്കളയിലെ മുഴുവന്‍ വിഭവങ്ങളും ഇഷ്ടായി

Pranavam Ravikumar said...

Kollaam... Ishtapettu...

mini//മിനി said...

ഈ ആടുക്കളക്കാര്യം തന്നെയാ അരങ്ങത്തും വിളയാടുന്നത്.

Abdulkader kodungallur said...

ആദ്യമായി ഈ വേറിട്ട ചിന്തയെ അഭിനന്ദിക്കട്ടെ. അടുക്കളയെ അമ്പലത്തോളമല്ല അതിനേക്കാള്‍ പവിത്രമായ സ്ഥലമായി അവതരിപ്പിക്കുന്ന ഒരു പ്രമേയം ഗഹനമായ ചിന്തകള്‍ക്ക് വഴിമരുന്നിടുന്നു. അടുക്കളയിലെ ഉപകരണങ്ങള്‍ പോലും പ്രതിലോമ ശക്തികള്‍ക്കെതിരെ പ്രയോഗിക്കുവാനുള്ള ആയുധമായി മാളു എന്ന കഥാപാത്രത്തിലൂടെ കഥാകാരി അവതരിപ്പിക്കുമ്പോള്‍ പെണ്ണെഴുത്തിന്റെ പോരായ്മകളെ ക്കുറിച്ച് വിലപിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാകുന്നു. യുക്തിസഹമായ ചോദ്യങ്ങള്‍ കൊണ്ട് വായനക്കാരന്റെ ചിന്താ സരണിയിലേക്ക് ഒളിയംപെയ്യുന്നു കഥാകാരി. കുറച്ചുകൂടി ക്ഷമയോടെ , നല്ല ഒഴുക്കോടെ എഴുതിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഉല്‍കൃഷ്ടമാകുമായിരുന്നു

പട്ടേപ്പാടം റാംജി said...

നമ്മുടെ വീടുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന അടുക്കളയും അടുക്കളക്കാര്യങ്ങളും മാളുവിലൂടെ വലിച്ച് പുറത്ത്‌ എടുത്തിട്ടപ്പോള്‍ അന്തം വിട്ട്‌ പോകുന്ന ഒരു പൊള്ളിച്ച മനസ്സിലെവിടെയോ കൂട് കൂട്ടി. മനുഷ്യന്റെ ഇപ്പോഴത്തെ തിരക്ക്‌ പിടിച്ച യാത്രക്കിടയില്‍ മറന്നിട്ട് പോയ ഐശ്വര്യം തിരിച്ചെത്തിയെങ്കില്‍ എന്ന് ആശിച്ച് പോകുന്നു.
പറയാതെ പറഞ്ഞ ഇന്നിന്റെ ഭാവം മനോഹരമായ എഴുത്തിലൂടെ സമ്പന്നമാക്കി.

Sabu Kottotty said...

നാടന്‍ അടുക്കളയിലും ആധുനിക അടുക്കളയിലും പാചകം ചെയ്യുന്ന ഒരേ ഭക്ഷണം ഒരേസമയം തിന്നു നോക്കിയാല്‍ മതി മുക്കല്ലടുപ്പിന്റെ മാഹാത്മ്യം മനസ്സിലാവാന്‍. ഒഴിഞ്ഞ കറിച്ചട്ടിയില്‍ ചോറുകുഴച്ചുതിന്നാനും (അതിന്റെ സ്വാദ് ഒന്നു വേറെ തന്നെ) പഴയ അടുക്കളയിലേ പറ്റൂ.

ഒഴാക്കന്‍. said...

കിലുക്കാമ്പെട്ടി കൊള്ളാം

ശ്രീനാഥന്‍ said...

മാളൂണ്ടെ ടെസ്റ്റ് അടിപൊളി, അടുക്കള മാഹാത്മ്യം ഇഷ്ടമായി. വനദുര്‍ഗ്ഗാ സാന്നിദ്ധ്യം ! കൊള്ളാം.

പ്രദീപ്‌ said...

അമ്മമ്മേ ........... ആദ്യം ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എടുത്തെഴുതട്ടേ? എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ, ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍. അമ്മമ്മയുടെ ഈ കണ്ടു പിടുത്തം , ഇതൊരു ഐശ്വര്യമുള്ള കണ്ടെത്തല്‍ തന്നെയാണ് . ഞാന്‍ വളരെ നേരം മനസ്സില്‍ ഇട്ടു ആലോചിച്ചു അത് .
പിന്നെ ഭക്ഷണം ഉണ്ടാക്കുക അത് സ്നേഹത്തോടെ വിളമ്പുക എന്നൊക്കെ പറയുന്നതും ഒരു സ്ത്രീയുടെ ഐശ്വര്യം തന്നെയാണ് . എന്‍റെ വല്യമ്മച്ചിക്ക് ആ ഐശ്വര്യം ഉണ്ടായിരുന്നു . മമ്മിക്കും ഉണ്ട് എന്നാലും അമ്മച്ചിയുടെ അത്രയും വരില്ല .
കല്യാണം കഴിക്കു തോമാച്ച എന്ന് വീട്ടുകാര് പറയുമ്പോള്‍ അത്ര വലിയ താല്‍പര്യമില്ലാതെ മാറി നില്‍ക്കുന്നതിന്‍റെ ഒരു കാര്യം ഇപ്പോഴത്തെ പെണ്‍ കുട്ടികള്‍ക്ക് ഇത് പോലെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ ഐശ്വര്യ കുറവ് തോന്നുന്നത് കൊണ്ടാണ് . ഞാന്‍ ഇതിനു മുന്‍പെഴുതിയ ഭാവി ഭാര്യ എന്ന പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ,എന്‍റെ ഭാര്യ വലിയ വലിയ ഡിഷസ് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും കഞ്ഞിയും പാവക്കാ തോരനും ഉണ്ടാക്കി തരണമെന്ന് ... എന്‍റെ ഭാര്യ അടുക്കളക്കാത്തു തടവ്‌ കാരി യാകണം ( ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെയാ പറയുന്നത് ) എന്നൊന്നും ഞാന്‍ പറയത്തില്ല. പക്ഷേ ജീവിതത്തോടും കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിനോടും ഒക്കെ ഒരു പ്രേമ ഭാവം വേണം .
. വീട്ടുകാര്‍ കൊണ്ടുവരുന്ന കല്യാണ ആലോചനയിലെ തിരഞ്ഞെടുത്ത പെണ്‍കുട്ടിക്ക് ഈ അടുക്കള മഹാത്മ്യം പോസ്റ്റ്‌ ഞാന്‍ അയച്ചു കൊടുക്കും ..
ആശംസകള്‍ .........

Jishad Cronic said...

നന്നായിരിക്കുന്നു അടുക്കള മാഹാത്മ്യം... അതൊക്കെ ശരി തന്നെ പക്ഷെ... അടുപത്ത് ഇരിക്കുന്നത് റെഡി ആയാല്‍ എനിക്കും തരാന്‍ മറക്കരുത്...ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ അടുക്കള കാണിച്ചുതന്നത് വളരെ കേമമായി കേട്ടൊ

krishnakumar513 said...

ഐശ്വര്യപൂര്‍ണ്ണമായ അടുക്കള നന്നായിരിക്കുന്നു.ആശംസകള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഉഷാമ്മേ..

വയറുനിറച്ച് ശാപ്പാടടിച്ച് അടപ്രഥമനും കേറ്റി, ഒരു പാളയങ്കോടൻ പഴവും കഴിച്ച് ഉമ്മറത്ത് ചാരുകസേരേൽ‌ ചാരിക്കിടക്കുന്ന ഒരു സുഖം...

:) വളരെ വളരെ നന്നായിട്ടുണ്ട്

അനില്‍കുമാര്‍ . സി. പി. said...

‘അടുക്കളമാഹാത്മ്യത്തെക്കുറിച്ചു‘ മനോഹരമായി എഴുതി.

എന്‍.ബി.സുരേഷ് said...

നമ്മുടെ അടുക്കളകൾ തിരിച്ചു പ്പിടിക്കുക എന്ന് സാറാജോസഫ് പണ്ട് പറഞ്ഞ പോലെ, അതിന്റെ എല്ലാ നന്മകളും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.

സ്നേഹം ഭക്ഷണത്തിൽ പൊതിഞ്ഞല്ലേ പണ്ട് നമ്മൾ കോറ്റുത്തിരുന്നത്.

നല്ല മനുഷ്യരും നല്ല ലോകവും അടുക്കളകൾക്ക് നഷ്റ്റമായി. നല്ല എഴുത്ത് ചേച്ചി.

ramanika said...

അടുക്കള മാഹാത്മ്യം ശരിക്കും ഇഷ്ട്ടപെട്ടു
കുട്ടിക്കാലത്ത് കുളിക്കാതെ അമ്മ അടുക്കളയില്‍ കയറാന്‍ അനുവദിക്കാറില്ല ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നിരത്തി ......

Wash'Allan JK | വഷളന്‍ ജേക്കെ said...

കിലുക്കാംപെട്ടീ,
പണ്ട് അറക്കപ്പൊടി കുത്തി നിറച്ച അടുപ്പും കണ്ടിട്ടുണ്ട്. (അതിനി ഖാണ്ഡവവനം ദഹിപ്പിക്കുന്ന പോലെയാണോ? :))
പക്ഷെ, ഇന്ന് അടുക്കളകള്‍ ഗ്യാസ് സ്റ്റവ്‌കളില്‍ ഉഗ്രമൂര്‍ത്തിയായ ഇന്‍സ്റ്റന്റ് ദൈവങ്ങളെ കുടിയിരുത്തിയിട്ടുണ്ട്. പെട്ടെന്ന് തീപിടിക്കുന്ന പൊട്ടിത്തെറിക്കുന്ന സഹിഷ്ണുതയില്ലാത്ത ഇന്നത്തെ ദൈവങ്ങള്‍ !

Devi said...

Amme superb !!! ithokke eppozhokkeyo amma paranjuthannittundu, marannu poyirunnu, pinneyum ormippichu thannu.....thanks amma.....athenthuvaa upperiyaano aduppathu !!!

Anil cheleri kumaran said...

തിരിച്ച് വരവ് ഗംഭീരം.

jayanEvoor said...

ഇതൊരു ഗംഭീര പോസ്റ്റു തന്നെ!

നമോവാകം!

Appu Adyakshari said...

ചേച്ചീ, വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌.

smitha adharsh said...

simply gr8..
veritta chinthakalumaaya ee post valare ishtappettu..

mindthemind said...

kalakkiiii...appuseee....

ഗീത said...

അടുക്കളമാഹാത്മ്യവും എഴുത്തിന്റെ മാഹാത്മ്യവും വളരെ വളരെ ഇഷ്ടപ്പെട്ടു ഉഷസ്സേ.
ഒരുകാലത്ത് ഞാനും ഇതുപോലൊരു മാളുജീവിതം നയിച്ചിരുന്നു. അടുപ്പില്‍ തീ പൂട്ടാനൊക്കെ വലിയ ഇഷ്ടമായിരുന്നു. ആ ഐശ്വര്യമൊക്കെ പൂയി മറഞ്ഞു അല്ലേ.
വളരെ വ്യത്യസ്ഥതയുള്ള തീം നന്നായി അവതരിപ്പിച്ചിരിക്കുന്നു. 3 വട്ടം വായിച്ചു കേട്ടോ.

Akbar said...

ഇഷ്ടമായി ഈ അടുക്കള മാഹാത്മ്യം, അമ്മുലുവിന്റെ ചോദ്യത്തിലൂടെ മാളുവിന്റെ മറുപടികളിലൂടെ ഒരൊന്നാന്തരം പ്രമേയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വല്ലാത്തൊരു ആകര്‍ഷണീയതയോടെയാണ് നന്മയും നിഷ്കളങ്കതയും നിറഞ്ഞ മാളുവിനെ പരിചയപ്പെടുത്തിയത്. അത് തന്നെയാണ് കഥാന്ത്യം വരെ വായനക്കാരെ പിടിച്ചിരുത്തിയതും.

കൃത്യമായി തനിക്കു ഭക്ഷണം വാരിത്തരുന്ന ലാളിക്കുന്ന മാളുവിന്റെ വാക്കുകള്‍ക്കു അമ്മുലു അമ്മയേക്കാള്‍ വിലകല്പിക്കുന്നു എന്നത് കഥയില്‍ പറയാതെ പറഞ്ഞ ഒരു സത്യമായി.

കിലുക്കംപെട്ടിക്കു മാത്രം അവകാശപ്പെടാവുന്ന വേറിട്ടൊരുആഖ്യാന ശൈലി.

Sureshkumar Punjhayil said...

Kutti Maalu ...!

Manoharam, Ashamsakal...!!!

രമേശ്‌ അരൂര്‍ said...

വെറുതെ നടക്കാനിറങ്ങിയതാ
കളഞ്ഞു കിട്ടി ഈ കിലുക്കാം പെട്ടി . ഒന്ന് കയറി കിലുക്കം കേട്ടു..
നന്നായി കിലുങ്ങുന്നുണ്ട്‌
ഭാവുകങ്ങള്‍
ഇടയ്ക്ക് മരുഭൂമികളിലൂടെ വരണേ
www.remesharoor.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

manoharamaaya bhashayum, aavishkaravum..... aashamsakal............

iDeaZ said...

Ammulu kunjeee..kalakkii..:D:D:D...ente manassiluude...indiraammachi kutty ammuluvinu kadha paranju kodukkunna scenes onnonnaayi ingane kadannu poyi...ishtappettu...

..naj said...

Nice story. raining words !

naj

www.mukulam.blogspot.com

കണ്ണനുണ്ണി said...

മാളു ചേച്ചിയുടെ ക്യാരക്ടര്‍ സ്കെട്ച്ചിംഗ് ക്ഷ പിടിച്ചു ട്ടോ..
പിന്നെ അടുക്കളയെ പറ്റിയുള്ള ഫിലോസഫികളും. ശാസ്ത്രത്തിന്റെ പിന്‍ബലം ഇല്ലെങ്കിലും കുറെ ഒക്കെ ശരി തന്നെ..

Unknown said...

നന്നായിട്ടോ..വായിക്കാന്‍ രസമുണ്ട്.

ബിന്ദു കെ പി said...

ഈ പോസ്റ്റ് ഇപ്പോഴാ കണ്ടത്....അടുക്കളയെന്ന ലോകത്തെ ഒരുപാട് സ്നേഹിക്കുന്ന എനിയ്ക്കിത് ക്ഷ പിടിച്ചൂട്ടോ...

ഉല്ലാസ് said...

നന്നായിട്ടുണ്ട്‌ ടീച്ചറെ

Unknown said...

enikkum nashtappettupoyi, aishwaryam niranja, samridhiyude ee adukkala, ennorkkumbol, nashtabodhavum oppam kuttabodhavum thonnunnu... pinne oru santhosham,enikku thonnumbol okke eee kutttimaalunte adukkalayile rasam nukaraan odiyethaan pattumallo.... NJAANUM BHAGYAVATHIYAANU!!!!!!!!!!!!!!!

ജയിംസ് സണ്ണി പാറ്റൂർ said...

നല്ലൊരു കഥ വായിച്ചു.
അടുക്കളയില്‍ നിന്നും ബ്ലോഗിലേക്ക്... എന്നു
വി.ടി യോടു ക്ഷമ ചോദിച്ചു പറയട്ടെ.

Kuzhur Wilson said...

അരങ്ങത്ത് നിന്നും അടുക്കളയിലേക്ക് / തകര്പ്പന്‍ / ഒരു പാട് ഇഷ്ടമായി / വേറെ ഒന്നും പറയുന്നില്ല

രമേശ്‌ അരൂര്‍ said...

എന്റെ ബ്ലോഗിലേക്ക് സ്വാഗതം
മരുഭുമികളിലൂടെ
പുതിയ പോസ്റ്റുകള്‍ വായിക്കാം
നേരത്തെ ഫോളോ ചെയ്തത് പഴയ ബ്ലോഗാണ്
പുതിയ ബ്ലോഗ്‌ ലിങ്ക് :
www.remesharoor.blogspot.com

MANOJ.S said...

ഇത്രയും വലിയ തത്വശാസ്ത്രം ഇത്രയും വാക്കുകളുടെ കുഞ്ഞു ചിമിഴിലൂടെ....ചിരിച്ചു, ചിന്തിച്ചു...ഇഷ്ടമായി, വളരെ...വളരെ. ചുറുചുറുക്കും നര്‍മ്മവും പ്രക്രുതിസ്നേഹവും നിറയുന്ന ഇച്ചേയി...എന്നെപ്പോലുള്ള കപട ഭക്തന്മാര്‍ക്കിട്ടും ഇച്ചേയി നല്ലൊരു കൊട്ട് കൊട്ടിയിട്ടുണ്ട്. ഒരുപാട് നന്നായി...ഒരുപാട് ആശംസകള്‍.

yousufpa said...

ആഹാ.. ഗംഭീരം.ശെരിക്കും ഒരു റിസർച്ച് നറ്റത്തിയിട്ടുണ്ടല്ലോ?.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഗോപന്‍ : ആദ്യം തന്നെ വായിച്ചതില്‍ സന്തോഷം മോനേ

വഴിപോക്കന്‍ : സന്തോഷം, വായനയ്ക്ക്

കലാവല്ലഭന്‍,My Dreams,ആളവന്താന്‍,ആയിരത്തൊന്നാം രാവ്,
പ്രണവം രവികുമാര്‍,മിനി,അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍...വളരെ നന്ദി,
സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

റാംജി പട്ടേപ്പാടം, കൊട്ടോട്ടിക്കാരന്‍, ഒഴാകന്‍, ശ്രീനാഥന്‍...വളരെ നന്ദി

പ്രദീപ് : ഇത്രേം ഇഷ്ടൂപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം, എന്റെ ആശംസകളും...

ജിഷാദ്, മുരളീമുകുന്ദന്‍, കൃഷ്ണകുമാര്‍, പ്രവീണ്‍, അനില്‍കുമാര്‍,
സുരേഷ്, രമണിക, വഷളന്‍...വളരെ നന്ദി, അഭിപ്രായങ്ങള്‍ക്ക്

ദേവൂ : മോനേ, ഇതൊക്കെ പറയുമ്പോള്‍ നിങ്ങളുടെ കുഞ്ഞുകാലമൊക്കെ ഓര്‍മ്മവരുന്നു കുഞ്ഞേ

കുമാരന്‍, ജയന്‍, അപ്പു, സ്മിത : ഒരുപാട് നന്ദി

മീര : സന്തോഷം അനിക്കുട്ടീ

ഗീതേച്ചീ : വളരെ സന്തോഷം, ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍...

അക്ബര്‍, സുരേഷ് കുമാര്‍, രമേശ്, ജയന്‍ മുരുക്കുമ്പുഴ : വളരെ നന്ദി,
വായനയ്ക്കും അഭിപ്രായത്തിനും

ചിന്നുവേ : സന്തോഷം മോനേ

ഞാന്‍, കണ്ണനുണ്ണി, ex-pravasini, ബിന്ദു, ചങ്കരന്‍ : നന്ദി, ഇനിയും വരണേ

നിര്‍മ്മല : വളരെ വളരെ സന്തോഷം, എപ്പോഴും സ്വാഗതം

ജയിംസ് സണ്ണി: നന്ദി

കുഴൂര്‍ വിത്സന്‍ : സന്തോഷം, ഈ വഴി വന്നതിന്

സൂര്യതേജസ്സ് : വളരെ സന്തോഷം, മനോജ്

യൂസഫ്: വായനയ്ക്ക് നന്ദി, ആശംസകള്‍

Jithin.P.Davis said...

ചിലപ്പോളൊക്കെ പരിചിതമായ ആ ശൈലിയുടെ- നമ്മെ പിരിഞ്ഞ ആ നീര്‍മാതളത്തിന്റെ ഓര്‍മ്മകള്‍ വന്നുപോകുന്നു

SUJITH KAYYUR said...

Nalla rasathil vayikan kazhinhu.nalla ezhuth.aashamsakal.

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, അന്‍പതാമത്തെ കമന്റെ എന്റെ വക... ഒരുപാടാവര്‍ത്തി വായിച്ചു... ഇതുപോലെ ഗംഭീരമായ അടുത്ത പോസ്റ്റ് ഉടനെ ഇടണേ...

(ഇതിലെ കമന്റുകള്‍ തന്നെ ഏറ്റവും സുന്ദരം ആണല്ലോ, അസൂയ വരുന്നു...ഏയ് അസൂ‍യ ഒന്നും ഇല്ല)

ചന്തു നായർ said...

ഉഷശ്രീ... ആദ്യമേ നന്ദി, ഇവിടെ എത്താൻ ഞാൻ എന്തേ വൈകി..?“ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാര്‍ഥനകള്‍ ചൊല്ലുന്ന കൊച്ചുമക്കളോട് “ദൈവത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ഥിക്കു കൊച്ചുങ്ങളേ”. എന്നു പറയുന്ന അമ്മൂമ്മേടടുത്ത് “ഭാഷയില്ലാത്ത ചെകിടനും പൊട്ടനും ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കും ആംഗ്യം കാണിച്ചാല്‍ മതിയോ?”... ഈ വാചകങ്ങളിൽ തുടങ്ങി...“മാളു : “അതെ അതു ശരിതന്നെ, എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ, ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍“ എന്ന വരികളിലൂടെ കത്തിക്കയറുന്ന മാളുവിന്റെ തത്വചിന്തകൾ പകരുന്ന ഊഷ്മളത.. അഹം ബ്രഹ്മാസ്മി,തത്തമസ്സി,സ്വാഹം.. എന്നീ ഭാരതീയ തത്വചിന്തകളിൽ വന്നെത്തി നിൽക്കുന്നു.. നാലുകെട്ടുകളുടെ ചവുട്ട് പടി തൊട്ട് അടുക്കളവരെ വാസ്തൂ ശാസ്ത്രം അനുസരിച്ച് ചെയ്യുന്ന പെരുന്തച്ചന്മാരുടെ.. ചിന്തകളിൽ ഉരുത്തിരിഞ്ഞ സത്യത്തെ പലരും അവഗണിക്കുമ്പോൾ.. അവയൊക്കെ പരിഗണിക്കുന്ന ഉഷശ്രീയുടെ ചിന്തകൾക്ക് മുന്നിൽ എന്റെ സാഷ്ടാംഗപ്രണാമം....ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തുപോകുന്നു...ഞാനും,,ചന്തുനായർ (ആരഭി)http://chandunair.blogspot.com/

Murali K Menon said...

ബ്ലോഗുകള്‍ വായിക്കുകയും, സ്വന്തം ബ്ലോഗില്‍ എഴുതുകയും ചെയ്തീട്ട് ഏറെക്കാലമായി. ഇന്ന് കുറച്ച് റിലാക്സ് മൂഡില്‍ പഴയ കാലത്തേക്കൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആദ്യം വായിച്ചത് കിലുക്കാം‌പെട്ടിയെ ആണ്. കുട്ടിമാളുവിനെ ഒരുപാടിഷ്ടായി. പണ്ട് ഞാനും കുട്ടിമാളുവിനെ മറ്റൊരു രൂപത്തില്‍ എന്റെ കുട്ടിമാളു സന്ദേശം എന്ന കഥയില്‍ ഉപയോഗിച്ചതുകൊണ്ടു കൂടിയാവാം കിലുക്കാം‌പെട്ടിയുടെ കുട്ടിമാളു എന്തു പറയുന്നുവെന്നറിയാന്‍ ഓടിവന്നത്....
ആശംസകള്‍!

Murali K Menon said...

ഒരിക്കല്‍ ഞാനു കുട്ടിമാളുവിന്റെ കഥ എഴുതിയിട്ടുണ്ട്.. “കുട്ടിമാളൂ സന്ദേശം” എന്ന പേരില്‍....അപ്പോള്‍ ആ പേരിലെഴുതിയ കഥ കണ്ടപ്പോള്‍ കൌതുകത്തോടെ വന്നതാണ്. നിരാശപ്പെടുത്തിയില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വരാന്‍ ഒരല്‍പം വൈകി അല്ലെ പക്ഷെ വളരെ വളരെ ഇഷ്ടപ്പെട്ടു