Monday, July 14, 2008

നഷ്ടപ്പെടുത്തിയ ആ ഒന്ന്

എന്നില്‍ നിന്നും നഷ്ടപ്പെട്ട ആ ഒന്നിനെ ഞാന്‍ അറിഞ്ഞില്ല.മറ്റുപലരും അറിഞ്ഞു.
പലരും അറിഞ്ഞപ്പോള്‍ ഞാനും അറിഞ്ഞു.
അറിഞ്ഞപ്പോള്‍ ആ നഷ്ടപ്പെട്ട ഒന്നിനെ ഞാനും ഓര്‍ത്തു. അത് നഷ്ടം ആയിരുന്നില്ല പലപ്പോഴും എനിക്കു നേട്ടമായിരുന്നു...

നീണ്ട യാത്രയില്‍ കുറെദൂരം പിന്നിട്ട ശേഷം ആണ്,അതൊ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയപ്പോഴോ, അറിയില്ല, എപ്പോഴോ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.നഷ്ടപ്പെട്ടത് ഇത്ര വിലപിടിച്ചതായിരുന്നു എന്ന്. നഷ്ടപ്പെട്ട സ്ഥലം കാലം സമയം ഒന്നും ഓര്‍മ്മയില്‍ വന്നില്ല..
ഒന്നിനെ മാത്രം തിരഞ്ഞുള്ള ആ നടപ്പിനിടയില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നു നഷ്ടപ്പെട്ട പലതും
പല്ലിളിച്ചും ക്രൂരമായും ദയനീയമായും എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
കണ്ടു മുട്ടിയതല്ലേ വീണ്ടും,എല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചു ഞാന്‍ എല്ലാത്തിന്റേയും അടുക്കല്‍ ഓടിയെത്തി.
പക്ഷെ നഷ്ടപ്പെടുത്തിയവയെല്ലാം ഒന്നായിച്ചേര്‍ന്നു ഒരേ സ്വരത്തില്‍ എന്നോട് പറഞ്ഞു
”ഞങ്ങള്‍ക്കാര്‍ക്കും ഇനി നിന്നോടൊത്തു വരാന്‍ കഴിയില്ല, ഞങ്ങള്‍ കൈവിട്ടു പോകുന്ന കാര്യം അറിഞ്ഞിട്ടോ അതോ അറിഞ്ഞില്ല എന്നു നടിച്ചിട്ടോ എന്തൊരു ഓട്ടം ആയിരുന്നു നീ ഓടിക്കൊണ്ടിരുന്നത്?”
മന;പൂര്‍വം എന്നില്‍ നിന്നും ഒഴിവാക്കിയവ, അറിയാതെ നഷ്ടപ്പെട്ടുപ്പോയവ, എല്ലാത്തിനോടും പറയാന്‍ എനിക്കു ഒരു ഉത്തരം ഉണ്ടായിരുന്നു .
ആദ്യമേ തന്നെ ഞാനായിട്ടു അറിയാതെ കളഞ്ഞതോ ,ആരെല്ലാമോ ചേര്‍ന്നു എന്നില്‍ നിന്നു കളയിപ്പിച്ചതോ ആയ ആ ഒന്ന് കാരണം ആണ് പിന്നെ നിങ്ങളെയെല്ലാം നഷ്ടപ്പെടേണ്ടി വന്നത്.ആ ഒന്നു എനിക്കു തിരിച്ചു കിട്ടിയാല്‍ നിങ്ങള്‍ക്കെല്ലാം എന്നിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെ??
അപ്പോഴുണ്ടായ ആ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തി ആ ഒന്നിനെ തിരഞ്ഞുള്ള ഒരു പരക്കം പാച്ചിലായിരുന്നു പിന്നീട്.അപരിചിതമായ ഭാവത്തില്‍ രൂപത്തില്‍ ഞാന്‍ അതിനെ കാണുകയായിരുന്നു.ഓടി അടുത്തുചെന്നു കൈക്കുള്ളില്‍ ഒതുക്കാന്‍ നോക്കി . കഴിയുന്നില്ല . പകച്ചു മാറി നിന്ന എന്നെ നോക്കി ഒരു ചെറു ചിരിയോടെ ആ ഒന്നു എന്നോടു ചോദിച്ചു.
“എന്തേ തിരഞ്ഞു വന്നതു?കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി അല്ലെ ഞാന്‍ കൂടെയില്ലാത്തതിന്റെ കുറവ്?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു.
“അതെ അതു മാത്രം ആണ് എനിക്കുള്ള സങ്കടം, ഇനിയുള്ള കാലമെങ്കിലും എന്റെ കൂടെ വരണം, ഒരിക്കലും കളയില്ല,ആര്‍ക്കും കളയിക്കാനും കഴിയില്ല,സൂക്ഷിക്കും ജീവനായി”.

അറിവിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആ ഒന്നു പറഞ്ഞു.
“വിളിച്ചാല്‍ വരാതിരിക്കാന്‍ എനിക്കു പറ്റില്ല,അന്നു ഒഴിവാക്കിയ ഭാവത്തിലോ ഭാഗത്തിലോ എനിക്കു ഇന്നു നിന്നിലേക്കു വരാന്‍ പറ്റില്ല, നീയും മാറി ഞാനും മാ‍റി.പുതിയ ഭാവവും ഭാഗവും തന്നു നീ എന്നെ നിന്റെ ഭാഗം ആക്കു”

ഞാന്‍ എവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വിദ്യാഭ്യാസം എന്ന ആ ഒന്ന് എനിക്കു ഇപ്പോള്‍ തന്ന
ആ വാക്കുകള്‍ എനിക്കു പ്രതീക്ഷകള്‍ ആയി,പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍ ആയി, എല്ലാത്തിനും അപ്പുറം ഒരു സമാധാനം ആയി.

Wednesday, July 9, 2008

ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???

എനിക്കു കൂടുതല്‍ ഒന്നും അറിയില്ല ഞാന്‍ ഈ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു.എന്നാല്‍ എനിക്കു ഇതു എല്ലാവരേയും അറിയിക്കാതെയും വയ്യ.
എന്റെ കമ്പ്യൂട്ടറിന്റെ ചെറിയ ജനവാതിലിലുടെ വന്ന ഈ വലിയ വിശേഷം എന്റെ പ്രിയപ്പെട്ട ബ്ലോഗേര്‍സിനെ
അറിയിക്കുക എന്നത് എന്റെ കടമ തന്നെയാണ്.അതിന്നായി ഞാന്‍ ഇതു ഇവിടെ എഴുതുന്നു.

സംഭവം ഇങ്ങനെ.
പി.സി.യില്‍ ജി മെയിലില്‍ ഒരു കുഞ്ഞു വിന്‍ഡൊ തുറക്കുന്നു(ഇന്നലെ ഒരു 1.30 ഉച്ചക്ക്).ഒരു ബ്ലോഗ് സുഹൃത്ത് പ്രത്യക്ഷപ്പെടുന്നു.
.....“ഹായ് ചേച്ചീ... സുഖമാണോ?“
ഞാന്‍..“ അതേല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”
.....”അതെ ചേച്ചീ.. ഇന്നു ഒരു സംഭവം ഉണ്ടായി, രാവിലെ ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയിരുന്നു ,ഒരു അഫിഡവിറ്റിന്റെ കാര്യത്തിനു പോയതാ, അവിടെ ഞാന്‍ ദയനീയമായ ഒരു കാഴ്ച കണ്ടു.എനിക്കു അറിയാവുന്ന ഒരു സ്ത്രീ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ സഹായത്തിനായി അവിടെ ഇരിക്കുന്നു, കൈയില്‍ നാട്ടിലെ ഏതോ ആധാരത്തിന്റെ രേഖകളും ഒക്കെയുണ്ട്.അവരുടെ അവസ്ഥ കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവര്‍ക്കു കുടിക്കാന്‍ ഒക്കെ വാങ്ങിക്കൊടുത്തു.”
ഞാന്‍...”എന്നിട്ട്”(എന്നിലെ എ.ഒ.എല്‍. ചാരിറ്റി പ്രവര്‍ത്തക ഉണര്‍ന്നു.)
.....”അവര്‍ക്കു നിങ്ങടെ സംഘടന വഴി എന്തെലും സഹായം ചെയ്യാന്‍ പറ്റുമോ?.അങ്ങനെ ചെയ്താല്‍ ചേച്ചിക്കു പുണ്യം കിട്ടും”.
ഞാന്‍...“തീര്‍ച്ചയായും, കോണ്ടാക്റ്റ് നമ്പറും, പേരും തരു.
(നമ്പര്‍ തന്നു)
ഞാന്‍ ...”പേരു പറയു”
.....“ഒരു പേരിലെന്തിരിക്കുന്നു, പ്രവര്‍ത്തിയിലല്ലേ കാര്യം സമയം കളയാതെ പെട്ടന്നു വിളിക്കു ചേച്ചി, ഞാന്‍ വെയിറ്റ് ചെയ്യാം”
ഞാന്‍...“ ശരി”(എന്തൊ ആ സമയത്തെ മനസ്സു കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ മുതിര്‍ന്നും ഇല്ല, സേവനം മാത്രം മുന്നില്‍)

വിങ്ങുന്ന ഒരു മനസ്സുമായി ഞാന്‍ ആ നമ്പറില്‍ വിളിച്ചു.ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടന്നു ഫോണ്‍ എടുത്തു
“ഹലോ ചേച്ചീ........(എന്റെ നമ്പര്‍ മനസ്സിലായതു കൊണ്ടാണ് ആ മറുവിളി കേട്ടത്))
സത്യത്തില്‍ ആ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. തൊണ്ടയുണങ്ങി നിശ്ചലയായി പോയി ഞാന്‍.(നമ്മുടെ മലയാളം ബ്ലോഗിലെ പ്രശസ്ഥയായ ഒരു എഴുത്തുകാരിയുടെ ശബ്ദം ആയിരുന്നു അത്,എനിക്കു വളരെ പരിചയമുള്ള ശബ്ദം.)
ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു “രാവിലെ എവിടെയായിരുന്നു?“
മറു മൊഴി....”ഒന്നു കോണ്‍സുലേറ്റില്‍ പോയി ചേച്ചി, അവിടെ വച്ചു നമ്മുടെ പ്രിയ സുഹൃത്തിനെ കണ്ടു, എനിക്കു വെള്ളം ഒക്കെ മേടിച്ചു തന്നു, അവിടെയും ആ മര്യാദ ഒക്കെ കാണിച്ചു പാവം”
ഇതും കൂടെ കെട്ടപ്പോള്‍ ഞാന്‍ അറിഞ്ഞതെല്ലാം സത്യം...എന്നു എനിക്കു തീര്‍ച്ചയായി. സംസാരം തുടരാന്‍ വയ്യാതെ
“ശരി മോളേ, പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു”

എന്റെ കുഞ്ഞു വിന്‍ഡോയില്‍ കാത്തിരുന്ന ആളിന്റെ അടുത്തു വന്നു, വിളിച്ച കാര്യം പറഞ്ഞു.
ആളിനു ഭയങ്കര സന്തോഷമായി(സന്തോഷത്തിന്റെ കാര്യം മനസ്സിലായില്ല എങ്കില്‍ പിന്നെ പറയാം)
അയാള്‍ എന്നിട്ടു എന്റെ അറിവിലേക്കായി ഒരു പുതിയ കാര്യം പറഞ്ഞു തന്നു
“പുണ്യപ്രവര്‍ത്തിക്കുള്ള നമ്മുടെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവാര്‍ഡ് ചേച്ചിക്കു ഞാന്‍ മേടിച്ചു തരും എന്ന്.“
ഇതിലേക്കായി(എനിക്കു ആ അവാര്‍ഡും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്) എല്ലാവരുടേയും മനസ്സറിഞ്ഞുള്ള സഹായം വേണം.
അതിനായി ഞാന്‍ എനിക്കു നേരിട്ടറിയാവുന്ന ബ്ലൊഗിലെ കാര്‍ണവരായ കൈതമുള്ളു ശശിയേട്ടന്‍,ഇത്തിരിവെട്ടം, സഹയാത്രികന്‍,വഴിപോക്കന്‍, അഭിലാഷങ്ങള്‍, എന്നിവരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു” ഇതു നമ്മളില്‍ മാത്രം ഒതുക്കേണ്ട കാര്യം അല്ല,നമ്മുടെ ബ്ലോഗിലെ ഈ പ്രശസ്ത എഴുത്തുകാരിയെ സഹായിക്കേണ്ടത് നന്മ നിറഞ്ഞ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവകാശമാണ്.” അവരുടെയെല്ലാം അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഒരു സഹായ അഭ്യര്‍ഥനയായി നിങ്ങളുടെ മുന്‍പാകെ സമര്‍പ്പിക്കുന്നു.

കണ്ണും മനസ്സും തുറക്കൂ‌, സഹായിക്കൂ ..ആ പാവം എഴുത്തുകാരിയെ, നമ്മുടെ ബ്ലൊഗ്ഗറെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ വിവരം എനിക്കു പറഞ്ഞു തന്നു ഈ പുണ്യപ്രവര്‍ത്തി ചെയ്യാന്‍ , ആ എഴുത്തുകാരിയുടെ അവസ്ഥക്കു ദൃക്‌സാക്ഷിയായ,നമ്മുടെ ബ്ലോഗിലെ എല്ലാവര്‍ക്കും പ്രിയപ്പേട്ട എഴുത്തുകാരന്‍ ഹരിയണ്ണനെ നേരിട്ട് വിളിക്കാം.

കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..

Tuesday, July 1, 2008

കണ്ണുനീരിന്റെ വിങ്ങല്‍

ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.

ഒരു
നാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.

കണ്‍പോളകളില്‍ വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.

“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.

“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര്‍ കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ..."

Tuesday, June 17, 2008

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍

   ത്തിക്കനലായി മാറിക്കൊണ്ടിരിക്കുന്ന ആരുടെയോ ചിതയിലേക്കു നോക്കിയിരുന്നപ്പോള്‍ എന്തോ പെട്ടെന്ന്  അവന്‍ ‍അച്ഛനെക്കുറിച്ചോര്‍ത്തു. ശ്മശാനത്തിന്റെ ഗന്ധമുള്ളവന്‍ എന്നു തന്നെ നോക്കി വിളിച്ച ഏതോ ഒരു പെണ്ണിനെ ഓര്‍ത്തു. ഓര്‍മ്മയായ കാലം മുതല്‍ ശ്മാശനത്തില്‍ തന്നെയായിരുന്നു അവന്‍ കൂടുതല്‍ സമയവും.ശ്മശാനത്തിന്റെ ഒരു കോണില്‍ ആരോകെട്ടിക്കൊടുത്ത ചെറിയ വീട്ടില്‍ അയാളോടൊപ്പം അവനും വളര്‍ന്നു.വയറു നിറയെ ആഹാരവും മനസ്സു നിറയെ സ്നേഹവും കൊടുത്ത് അച്ഛായെന്നു വിളിപ്പിച്ച് അയാള്‍ അവനെ വളര്‍ത്തി.അച്ഛന്റെ കൂടെ ഒരിക്കലും അവന്‍ ഒരു അമ്മയെ കണ്ടില്ല.
         രു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.

          വയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന്‍ അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്‍പില്‍ കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള്‍ പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.

    തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന്‍ അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള്‍ അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”

      ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്‍പില്‍നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന്‍ ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
     ന്നാല്‍ ഒരു നാള്‍ സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന്‍ കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന്‍ “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.

              ന്നാദ്യമായ് ആ മണ്‍കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള്‍ പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്‍ക്കുന്നവന്‍ എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന്‍ മകനായി, ഇവന്‍ അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’

     വളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന്‍ ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്‍കൂനകളില്‍ നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..

Sunday, May 11, 2008

ബാന്‍സുരി ശ്രുതി പോലെ

വിങ്ങലുകളുടെ ദിവസങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നെ തേടിയെത്തിയ ആ സാന്ത്വനശബ്ദം ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു?ഞാന്‍ വിളിക്കുന്ന ഏതു ദൈവം ആണ് ആ ശബ്ദം എന്നിലേക്കു എത്തിച്ചത് ? മെയ് 6നു വൈകിട്ട് ഏകദേശം എട്ടുമണിയായിക്കാണും,ആകെ അസ്വസ്ഥമായിരുന്നു മനസ്സ് .ബ്ലോഗുകളില്‍ക്കൂടെ കറങ്ങി കറങ്ങി ഇരിക്കയായിരുന്നു ഞാന്‍. ഈ അടുത്തകാലത്തായി എനിക്കു കൂട്ടാകുന്നതു പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ ബ്ലോഗുകള്‍തന്നെയാണ് .അതിലൂടെയുള്ള ചുറ്റിക്കറങ്ങലുകള്‍ വല്ലാത്ത ഒരു തരം ആശ്വാസം തരുന്നു പലപ്പോഴും. എന്താന്നറിയില്ല അന്നു ബ്ലോഗുകള്‍ക്കും എന്തോ എന്നോട് ഒരു പരിഭവം പോലെ തോന്നി .അപ്പൊഴത്തെ എന്റെ മാനസികനിലയുടെ പ്രതിഫലനം ആയിരുന്നിരിക്കാം ആ തോന്നലും.

ഇടക്കിടെ ഞാന്‍ എന്റെ ഫോണെടുത്ത് അതിലുള്ള എല്ലാ നമ്പരുകളും, പേരുകളും ഒക്കെ നോക്കി കൊണ്ടേയിരുന്നു. ആരെയെങ്കിലും ഒന്നു വിളിച്ചാലോ..”വേണ്ട”..വിഷമിച്ചിരിക്കുമ്പോള്‍ വേണ്ടതും വേണ്ടാ‍ത്തതും ഒക്കെ പറയും, പിന്നെ അതൊക്കെ അവസരങ്ങള്‍ നോക്കി നമുക്കു തന്നെ പാരയായി വരും.(അനുഭവം ഗുരു). പെട്ടന്നു എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത നമ്പര്‍. എടുക്കാതിരിക്കാനും കഴിയില്ല.കാരണം എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍ പെട്ടന്നു നാട്ടില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ എന്റെ ഫോണിലേക്ക് ഡൈവേര്‍ട്ട് ചേയ്തിരിക്കുകയായിരുന്നു.. ഇനി അവരെ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കായാണങ്കിലോ?ഞാന്‍ ഫോണെടുത്ത് ഒരു മൂഡും ഇല്ലാതെ ഹലോപറഞ്ഞു. പെട്ടന്നു മറുതലക്കല്‍ നിന്നും വളരെ മര്യാദക്കു ഒരു ചോദ്യം ”സുബൈര്‍ ഇല്ലേ?”

ഞാന്‍ “ഇല്ല”

ചോദ്യം “ഇതു സുബൈറിന്റെ നമ്പര്‍ അല്ലേ?”

ഞാന്‍ “അല്ല ഇതു എന്റെ നമ്പര്‍ ആണ്, അതല്ലേ എന്റെ ഫോണ്‍ റിങ്ങ് ചെയ്തത്।”

പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?

മറുപടി“അല്ല” ..മറുതലക്കല്‍ ഉള്ള ആളു ആകെ ഒരു കണ്‍ഫ്യ്യൂഷന്‍ അടിച്ചപോലെ തോന്നി എനിക്ക് ..വീണ്ടും മറുതലക്കല്‍ നിന്നും സംസാരം തുടര്‍ന്നു ”ക്ഷമിക്കണം, എനിക്കു കിട്ടിയ നമ്പരില്‍ തന്നെയാണ് ഞാന്‍ വിളിച്ചത്, സുബൈര്‍ ഒരു സൌണ്ട് എഞ്ചിനിയര്‍ ആണ്.. ഞാന്‍ ഒരു ചെറിയ പാട്ടുകാരന്‍ ആണ്, ഒരു സോങ്ങ് റെക്കൊര്‍ഡിങ്ങിനെ കുറിച്ചു പറയാനാണ് വിളിച്ചത്, ..ക്ഷമിക്കണം“. എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്യും, എന്നു തോന്നിയപ്പോള്‍ ഞാന്‍ പെട്ടന്നു ചോദിച്ചു“ഈ ചെറിയ പാട്ടുകാരന്റെ പേര് എന്താണ് ?”

മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”

എന്നിട്ടു അയാള്‍ ആത്മഗതം പോലെയും എന്നോടായിട്ടും പറയുന്നതു കേട്ടു “ഈ നമ്പര്‍ എങ്ങനെ എന്റെ ഫോണില്‍ സേവ് ആയി ?”

ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..

പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”

മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”

ഞാന്‍“പെട്ടന്നു പറഞ്ഞാലും പാടും നല്ല ഒരു പാട്ടുകാരന്‍”

മറുപടി“ഏതു പാട്ടു വേണം?”

ഞാന്‍ “ഏതായാലും മതി”

കുറച്ചു സമയത്തെ മൌനത്തിനു ശേഷം നല്ല ഒരു ഹമ്മിങ്ങ്, നാലു വരി പാട്ടും........

ഞാന്‍ എന്നെതന്നെ മറന്നു, എന്റെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി..ആ ഒരു ഗന്ധര്‍വശബ്ദം എവിടെ നിന്നാണ് എന്റെ കാതില്‍ക്കൂടെ ഹൃദയത്തിലേക്കു വന്നത്? ദൈവ സാന്നിധ്യം പ്രിയ സംഗീതമായി നിന്റെ മനസ്സിന്റെ മുറിവുകളില്‍ തലോടാനായി എത്തും എന്നു എന്റെ ഭഗവാന്‍ എന്നോട് പറയുന്നതായി ആ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു..

പ്രിയ ഗായകാ നിന്നോടുള്ള നന്ദി ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?നന്ദി എന്ന രണ്ടു അക്ഷരത്തില്‍ ഞാന്‍ അതിനെ ചെറുതാക്കുന്നില്ല..എനിക്കു നീ തന്ന ആ വിലപ്പെട്ട സമയവും ശബ്ദവും,നാലുവരി കവിതയും(പാട്ട്) മറക്കില്ല..

(ഒരു പ്രത്യേക ഭാഷയില്‍ പാടി പ്രശസ്തനായ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ മകളെയും എല്ലാ മാധ്യമങ്ങളില്‍ കൂടിയും അറിയാമായിരുന്നു എനിക്ക്. ചാനലുകളിലും, സി।ഡികളിലും ഒക്കെ ആ ശബ്ദം കേള്‍ക്കുന്നും ഉണ്ട്.. അതായിരുന്നു സംസാരത്തിന്റെ തുടക്കത്തിലെ ആ ശബ്ദത്തിനോട് ഒരു പരിചയം തോന്നിയിരുന്നത്).

Thursday, May 1, 2008

വര്‍ഷങ്ങള്‍പോയതറിയാതെ

എന്നത്തേയും പോലെ അന്നും അസ്തമയസൂര്യനെ നോക്കി കടല്‍തീരത്ത് ഇരിക്കുകയായിരുന്നു അവള്‍ ചുറ്റിലും കൂടിനിന്ന ടൂറിസ്റ്റുകളോട് ഒരു ഗൈഡ് ആ സമുദ്രതീരത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന, ഒരു ഗ്രാമം മുഴുവനും കടലെടുത്ത ദുരന്ത സംഭവം വിവരിക്കുന്നത് കേട്ടപ്പോളാണ് തന്റെ കാത്തിരുപ്പിനു ഇത്രയും വര്‍ഷങ്ങളായി എന്നവള്‍ക്കു ബോധ്യം വന്നത്.കാത്തിരുപ്പിന്റെ തീവ്രതയില്‍ തന്നിലും ചുറ്റിലും ഉണ്ടായ മാറ്റങ്ങളോ, കാലം ഇത്രയും കടന്നു പോയതോ ഒന്നും അവള്‍ അറിഞ്ഞതേയില്ല.

എവിടെനിന്നൊക്കെയോ കിട്ടിയ അറിവുകള്‍ വച്ച് ,ആ ഗൈഡിന്റെ വാതോരാതെയുള്ള ദുരന്തവിവരണം അവളുടെ ഓര്‍മമകളെ , താന്‍ നേരിട്ടനുഭവിച്ച , മറക്കാനാഗ്രഹിക്കയും മറക്കാതിരിക്കയും ചെയ്ത ആദിവസത്തിലേക്കും പിന്നീട് ഇന്നുവരെയുള്ള കാത്തിരുപ്പിലേക്കും കൂട്ടിക്കോണ്ടുപോകുന്നത് വേദനയോടെ അവള്‍ അറിഞ്ഞു .

അന്നത്തെ ആ തണുത്ത പ്രഭാതത്തില്‍ ഉദയസൂര്യനെ കാണാനായി, സൂര്യകിരണങ്ങള്‍ തട്ടുമ്പോള്‍ കിട്ടുന്ന ചെറുചൂടിനായി രാമന്‍ ലവകുശന്മാരോടൊപ്പം മൈഥിലിയെ കൂട്ടാതെ കടല്‍ക്കരയിലേക്ക് പോയ ദിവസം. പ്രഭാതത്തില്‍ സൂര്യനല്ല വരുണനാണ് മുന്‍പേ എത്തുക എന്ന് ആരും അറിഞ്ഞിരുന്നില്ല .ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഭൂമിയില്‍നിന്നും തനിക്കു വേണ്ടതെല്ലാം എടുത്തുകൊണ്ട് വരുണന്‍ തന്റെ ലോകത്തിലേക്കു തിരികെ പോയി.


ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കുറെ കരച്ചിലുകള്‍ക്കിടയിലാണ് താനും എന്നവള്‍ മനസ്സിലാക്കി. സംഭവിച്ചത് എന്താണെന്നു മനസ്സിലായതും ഇല്ല. ഒന്നു മാത്രം പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങി ;എന്തു ചെയ്യണമെന്നും എങ്ങോട്ടുപോകണം എന്നും അറിയാതെ താനും ജീവിതത്തിന്റെ നടുക്കടലില്‍ പെട്ടിരിക്കായാണെന്നും,കാലത്തിന്റെ ഓളങ്ങളില്‍ പെട്ട് അവള്‍ക്കും തീരത്ത് അടുക്കാതെ പറ്റില്ലയെന്നും .

ജീവിതത്തില്‍ നടന്നതെല്ലാം യാദൃശ്ചികം മാത്രം.മൈഥിലിക്കു രാമന്‍ ഭര്‍ത്താവായതും ഇരട്ടകുട്ടികള്‍ ലവകുശന്മാരായതും എല്ലാം . എന്നാല്‍ അവരുടെ വീട് അയോദ്ധ്യ ആയിരുന്നില്ല, അതു ദ്വാരകയാ‍യിരുന്നു .ദ്വാരക കടലെടുത്തപ്പോള്‍ മൈഥിലിക്കു കൂട്ടായി രാമനും ലവകുശന്മാരും ഇല്ല; കൃഷ്ണന്‍ പോലും !

തന്റെ പ്രിയപ്പെട്ടവരെല്ലാം, പ്രിയപ്പെട്ടതെല്ലാം കടലിനടിയില്‍ എവിടെയോ ഉണ്ട് എന്നു വിശ്വസിച്ച് കടലിനെ കാണാവുന്ന , കടലിനെ കേള്‍ക്കാവുന്ന ദൂരത്തില്‍, ഇനിയും ഒരുനാല്‍ വരുണന്‍ വരും, അന്നു തന്നെയും കൂട്ടിക്കൊണ്ടുപോകും എന്ന വിശ്വാസത്തില്‍ അവളുടെ കൊച്ചു പര്‍ണ്ണശാലയില്‍ അവള്‍ ജീവിതത്തോടൊപ്പം കാത്തിരുപ്പിന്റെ ദിവസങ്ങളും ആരംഭിച്ചു.

കടല്‍ത്തീരത്തു മുഴുവനും വര്‍ണ്ണം വാരി വിതറിയ ശംഖുകളും ചിപ്പികളും കാണുന്നത് ആദ്യമാദ്യം അവള്‍ക്കു വല്ലാത്തൊരു ആശ്വാസം ആയിരുന്നു. പതുക്കെ പതുക്കെ ആ വര്‍ണ്ണ ചിപ്പികളും ശംഖുകളും കൊണ്ട് ജീവിതത്തിനു തന്നെ വര്‍ണ്ണങ്ങള്‍ കൊടുക്കുവാന്‍ അവള്‍ പഠിച്ചു .ഓരോചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഉള്ളിലിരുന്ന് തന്റെ ഭര്‍ത്തവും മക്കളും തന്നെ ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്നതായും, എന്തൊക്കെയോ നേടിതരുന്നതായും അവള്‍ അറിഞ്ഞു.

ജീവിതത്തില്‍ നേടിയതൊന്നും നഷ്ടപ്പെട്ടതിനു തുല്യമായില്ല. കടല്‍ത്തീരത്തെ കാത്തിരുപ്പു മാത്രം ഒരു ശീലമായി, സ്വഭാവമായി, ജീവിതത്തിന്റെ ഭാഗമായി. കടലില്‍ താണുപോയ യാഥാര്‍ത്യങ്ങളെ സ്വപ്നങ്ങളില്‍ പേറി നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുഖമായി.

തന്റെ ജീവിതത്തിന്റെ ഉദയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി, ആ അസ്തമയത്തിലും കാത്തിരുന്നിരുന്ന അവളെ, സ്നേഹത്തിന്റെ ചൂടുള്ള ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും നെഞ്ചോട് ചേര്‍ക്കുന്നതും അവള്‍ അറിഞ്ഞു. കാഴ്ച്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്കും സന്ധ്യയുടെ ഇരുട്ടിനും ആ മുഖം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തിന്റെ ആ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് വര്‍ഷങ്ങളായുള്ള കാത്തിരുപ്പു മതിയാക്കി, ഉദയത്തില്‍ നഷ്ടപ്പെട്ടതെന്തോ അത് അസ്തമയത്തില്‍ തനിക്കു തിരികെ കിട്ടി എന്ന വിശ്വാസത്തോടെ, സമാധാനത്തോടെ, ആ കൈകളോടോപ്പം അവള്‍ നടന്നു നീങ്ങി..

Saturday, April 19, 2008

വീണ്ടും ഒരു ഏപ്രില്‍18













കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി।അതു ഒരു ചിത്രം ആയിരുന്നു।എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.


യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാ‍ര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു.