Thursday, December 31, 2009

2010 വന്നേ......



എന്റെ കുഞ്ഞു മക്കൾ കഥ കേൾക്കാൻ വരൂ...


Thursday, December 24, 2009

നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....


നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ  .....



സത്യമായിട്ടും ഞാന്‍ ഞെട്ടിപ്പോയി


“ഉഷേ ഇതായിരുന്നു ആ പൊതിക്കുള്ളില്‍”
എന്തൊരു ഭംഗി, എന്തൊരു സ്നേഹം.........
 
ഇത്തിരിവെട്ടമായി   വന്ന്‍ ബൂലോക മനസ്സുകളില്‍ ഒത്തിരിവെട്ടം വിതറിയ റഷീദിനും സാര്‍ത്ഥവാഹകസംഘത്തോടൊപ്പം എന്ന പുസ്തകത്തിനും ആശംസകള്‍




ഇതും പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹം
വിശാലമാനസ്കന്റെ "കൊടകരപുരാണം" രണ്ടാം പതിപ്പ് പ്രകാശനം 



യു ഏ ഈ ബ്ലൊഗിന്റെ വല്ല്യേട്ടന്‍


ഈ   ബൂലോകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടുവന്ന
എന്റെ ദിനു, ബൂലോകത്തിന്റെ വഴിപോക്കന്‍



  പുലി സൌഹൃദം


ഈ കളിചിരികള്‍



 പ്രിയ സ്നേഹിത


പ്രിയ സുഹൃത്തുക്കള്‍ 


 പ്രിയപ്പെട്ടവര്‍


എന്റെ നാട്ടുകാരിയും എന്റെ കൂട്ടുകാരനും


ചിരി കൂട്ടുകാരി



ഓടിവാ മക്കളേ....


എന്റെ പൊന്നുമക്കളേ......
ഓടിവാ... കളിയാടി വാ ..കഥ കേള്‍ക്കുവാന്‍ വാ...വാ...




നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ പോവുകയാണേ ഈ ദുബായില്‍ നിന്നുമാത്രം.  .....

...ഫോട്ടോയില്‍ വരാത്ത ഒരുപാടു പ്രിയ സുഹൃത്തുക്കള്‍......എല്ലാവരുടെയും സ്നേഹത്തിനു പകരം തരാന്‍ ...... മനസ്സുനിറയെ സ്നേഹം മാത്രം...


എല്ലാ പ്രിയ ബ്ലോഗ്ഗേര്‍സിനും എന്റെ
ക്രിസ്സ്തുമസ്   ആശംസകള്‍

Tuesday, December 15, 2009

ഞാനും നിന്റെ ചുംബനവും

നീ എന്നേ ചുംബിച്ചു ജ്വലിപ്പിച്ചു...
എന്നിലെ കളങ്കത്തെ ഉള്‍ക്കൊണ്ടു.
ജീവന്‍ തരികയാണന്നും,
ജീവിപ്പിക്കയാണന്നും കരുതി.

അവസാന തിളക്കവും തീര്‍ന്ന്-
കരിഞ്ഞു ചാമ്പലായപ്പോള്‍ അറിഞ്ഞു
പരമാവധി ഉപയോഗിച്ചു തീര്‍ത്തു-
എന്നെ നീ.......എന്ന മഹാസത്യം.

“..........................................................................
...........................................................................
...........................................................................
............................................................................”




Saturday, December 12, 2009

ഇന്ദ്രിയങ്ങളേ മാപ്പ്.......




കണ്‍പോളകള്‍ കൊണ്ട് കണ്ണുകളേപൂട്ടി
പല്ലുകളും ചുണ്ടുകളും ചേര്‍ത്തു വായയും മൂടി
ചൂണ്ടുവിരലുകള്‍ കുത്തി ചെവികളും അടച്ചു
പെരുവിരല്‍ വച്ച് മൂക്കിനേയും പൊത്തി
കണ്ടാമൃഗത്തോലിനെക്കാള്‍ കടുപ്പമാക്കി തൊലി
എന്നിട്ടും എന്നിട്ടും എല്ലാം തഥൈവ.
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍‌
കോപ്പുമില്ല നമുക്കു കഴിവുമില്ല.
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്.

Tuesday, December 1, 2009

ഞാന്‍ അവനെ കടിച്ചു.........

സ്നേഹത്താല്‍ ഞാന്‍ അവനെ കടിച്ചു.
വേദനകൊണ്ട് അവന്‍ നിലവിളിച്ചു.
അതിനാല്‍ ഒന്നു മനസ്സിലായി.....
സ്നേഹം നിലവിളിയായി മാറുന്ന വേദനയെന്ന്.
ഇവിടെ ആ വേദന ഇങ്ങനെയായി
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.






Sunday, August 23, 2009

മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം

പാതാള രാജധാനിയില്‍ മാവേലിത്തമ്പുരാന്റെ ഭൂലോകയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴുള്ള ഓണാഘോഷങ്ങള്‍ എത്ര നാള്‍ നീളുമെന്നറിയാത്തതു കൊണ്ട് പട്ടുടുപ്പുകളും, ആഭരണാദികളും, ഓലക്കുടകളും , പലതരം പാദരക്ഷകളും എല്ലാം കുറെയേറെ കൊടുത്തു വിടേണ്ടതുണ്ട്.ഒന്നും പറയണ്ട വിന്ധ്യാവലിക്കു തിരക്കുതന്നെ. സേവകര്‍ക്കെല്ലാം ആജ്ഞകള്‍ കൊടുത്തും, അഭിപ്രായങ്ങള്‍ പറഞ്ഞും ആയമ്മ പാഞ്ഞു നടക്കുന്നു. ഓ! വിന്ധ്യാവലിയെ മനസ്സിലായില്ലേ? നമ്മുടെ പാതാള രാജ്ഞി...മിസ്സസ്സ്. മഹാബലി...


തന്നെ ഭൂമിയിലേക്കു അയക്കാന്‍ ഇത്തവണ എന്തോ പതിവില്ലാത്ത ഒരു ഉത്സാഹം വിന്ധ്യക്കുട്ടിക്കുള്ളത് മഹാബലി പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടു ഭൂമിയിലെ മിക്ക ഭര്‍ത്താക്കന്മാരെയും പോലെ ആ ഉത്സാഹം മനസ്സിലായതായി ബലിയും ഭാവിച്ചതേയില്ല. കഴിഞ്ഞതവണ താന്‍ ഭൂമിയില്‍ പോയി വന്നപ്പോള്‍ കൊണ്ടു കൊടുത്ത ടി.വി.വിത്ത് ഡിഷ് സെറ്റ് ‘ക്ഷ’ പിടിച്ചൂന്നാ തോന്നണെ. അതിനേക്കാള്‍ കേമം ആയി വല്ലതും ഇത്തവണ തടഞ്ഞാലോ എന്നു വിചാരിച്ചായിരിക്കും ഈ മിടുക്കത്തീടെ ഉത്സാഹമെന്നൊക്കെ മഹാബലി മനസ്സില്‍ ചിന്തിക്കാതെയും ഇരുന്നില്ല. തൃലോകങ്ങളിലേയും ഭര്‍ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ ആവോ??


പകലത്തെ ജോലിഭാരത്തിന്റെ ക്ഷീണം തീര്‍ക്കാനായി സ്പടികഗ്ലാസില്‍ ഒരു ലാര്‍ജ് സോമരസവും എടുത്ത് ഉദ്യാനത്തിലെ ഊഞ്ഞാല്‍ ബെഞ്ചില്‍ ആടിക്കൊണ്ടിരുന്ന ബലിയുടെ അടുത്തേക്ക് മൂന്നുലോകങ്ങളിലേയും ഒരു റാണിമാരും
ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ഗംഭീരന്‍ ഭവ്യതയുമായി രാജ്ഞി വരുന്നതു കണ്ട് രാജാവിന്റെ മനസ്സിനുള്ളില്‍ ഇരുന്നു കരിമ്പൂച്ചകള്‍ പറഞ്ഞു,“ മഹാരാജാവേ...വലിയ ഒരു അപകടം അടുത്തു വരുന്നതു കണ്ടോ?? ജഗ്രതൈ.”


“എനിക്കു നിന്നെ അറീല്ലേടി പാറൂ” എന്ന ഒരു ഭാവത്തോടെ‘ ഞാന്‍ ഒരു മണ്ടന്‍ എന്ന നാട്യത്തോടെ രാജാവ് ചോദിച്ചു “എന്തെ ഒരു കള്ളച്ചിരി, പുര്‍ണ്ണചന്ദ്രനേപ്പൊലെ ഉണ്ടല്ലോ എന്റെ മഹാറാണി ഇന്ന്?”വിന്ധ്യക്കുട്ടീടെ അപ്പോഴത്തെ ആ ഭാവം എന്തെന്ന് രാജാവിനും മനസ്സിലായില്ല. പെട്ടന്നു പുറകില്‍ പിടിച്ചിരുന്ന കൈ രാജാവിനു നേരെ ഒരു നീട്ട് അതില്‍ ഒരു ഗ്ലാസും കൂട്ടത്തില്‍ ഒരു കൊഞ്ചലും “ഒരു ചെറുത് എനിക്കും കൂടെ തരൂന്നേ....”. ഒന്നു വീശാന്‍ കമ്പനിക്കു ഭാര്യയേത്തന്നെ കിട്ടിയ ഭാഗ്യവാന്മാരയാ അപൂര്‍വ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ താന്‍ ആണല്ലോ എന്ന സന്തോഷത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ബലി പറഞ്ഞു”ചെറുതാക്കണ്ടടോ ഒരു വലുതു തന്നെ തട്ടിക്കോ”..സോമരസം ഗ്ലാസ്സില്‍ ഒഴിച്ച് കാഠിന്യം കുറക്കാന്‍ അല്പം ഇളനീര്‍ ചേര്‍ക്കാന്‍ തൂടങ്ങവെ മഹാറാണി ബലിയുടെ കൈ തടഞ്ഞു “അയ്യേ.. വേണ്ടാ... വേണ്ട... വേണ്ട...” രാജാവ് ഞെട്ടിയേ ഇല്ല.... ഒരു ചെറിയ ചിരിയോടെ ചോദിച്ചു “നീറ്റ് അടിക്കാന്‍ പോവാ നീ?” വിന്ധ്യക്കുട്ടി ഒരിക്കലും മായാത്ത ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത ചെറു ചിരിയോടെ പറഞ്ഞു“പിന്നെ.. നിങ്ങളു കാണിച്ച മണ്ടത്തരം കാരണം ഭൂമിയിലോ ജീവിക്കാന്‍ പറ്റിയില്ല , ഇനി നീറ്റ് അടിച്ചു ഇവിടുന്നു പെട്ടന്നു പോകാന്‍ എനിക്ക് പറ്റില്ല.” എന്നും പറഞ്ഞ് മറ്റെകൈയില്‍ പിടിച്ചിരുന്ന പാക്കറ്റ് പൊട്ടിച്ച് സോമരസത്തില്‍ ചേര്‍ത്ത് ഒറ്റ വലി.പകുതിയും അകത്താക്കി ഗ്ലാസ് അവിടെ വച്ച് ഊഞ്ഞാലില്‍ രാജാവിനോടൊപ്പം ഇരുന്ന് ആട്ടം തുടങ്ങി. സോമരസത്തില്‍ ചേര്‍ത്ത ഫ്രൂട്ടിടെ കവറിലേക്കു നോക്കിയ തമ്പുരാന്റെ വളിച്ച മുഖഭാവം കണ്ട് വിന്ധ്യക്കുട്ടി പറഞ്ഞു, “കഴിഞ്ഞതവണ അങ്ങു ഭൂമിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന പൊതികളുടെ കൂടെ ഇതും ഉണ്ടായിരുന്നു.ഹി..ഹി..”
ഈ വിലപിടിപ്പുള്ള സോമരസത്തില്‍ എന്തിനാ കഴുതേ നീ ഇതു ചേര്‍ത്തത് എന്നു ബലി മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കി ഒരു കണ്ണിറുക്കി കൊണ്ട് റാണി പറഞ്ഞു “ അല്ല തമ്പുരാനേ സേവകരാരേലും ഇതുവഴി വന്നാലേ നമ്മളു അങ്ങേടെയൊപ്പം ഇരുന്നു സുരപാനം ചെയ്യുന്നു എന്നു പറഞ്ഞു പരത്തണ്ട, നമ്മള്‍ ഫ്രൂട്ടി ആണല്ലോ കഴിക്കുന്നേ എന്നു വിചാരിച്ചോളും.” “ഹോ! ഇതുപോലെ ഇവളുടെ ബുദ്ധി പലപ്പോഴും പ്രവര്‍ത്തിച്ചില്ലായിരുന്നങ്കില്‍ ഈ പാതാളത്തീന്നും എന്നെ ആരേലും ചവിട്ടി താഴ്ത്തിയേനേ!..മിടുക്കികുട്ടി” ബലി ആത്മഗതം പറഞ്ഞു.




പെട്ടന്നു അന്തരീക്ഷം മാറി. വിന്ധ്യമോള്‍ടെ ചിരി മാഞ്ഞു സങ്കടം വരാന്‍ ഉള്ള ഒരു ഭാവം.”എന്താടാ ഫ്രൂട്ടി പെരുമാറാന്‍ തുടങ്ങിയോ?” ബലി ചോദിച്ചു.”ഒന്നു ചുമ്മതിരി എന്റെ തമ്പുരാനെ ഒരു അഞ്ചു ഫ്രൂട്ടി വരെ ഒക്കെ ഞാന്‍ നിന്നു കഴിക്കും പിന്നെ..... ഇരുന്നു കൊണ്ട് ഒരു .......” മുഴുമിപ്പിക്കാന്‍ ബലി സമ്മതിച്ചില്ല.... “നിന്റെ കപ്പാസിറ്റി എനിക്കറീയില്ലേടീ പാറൂ, അതു പോട്ട്, നിനക്കെന്നാ പെട്ടന്നു ഒരു വിഷമം വന്നെ?” വിന്ധാവലി അവരുടെ വിഷമം പറയാന്‍ തുടങ്ങി ” കുറേ നാളായി ഓണാഘോഷം എന്നും പറഞ്ഞു എന്റെ തമ്പുരാന്‍ എന്തു പോക്കാ ഈ പോകുന്നെ? പണ്ടൊക്കെ അഞ്ചോണം കഴിഞ്ഞാല്‍ ആറാം പക്കം അങ്ങു ഇവിടെ തിരിച്ച് എത്തീരുന്നില്ലെ?ഇപ്പോള്‍ കുറേ കൊല്ലങ്ങളായി എട്ടും പത്തും മാസം തെണ്ടിത്തിരിഞ്ഞു കൂറനാറിയായി തിരിച്ചു വരുന്ന ആ വരവു സഹിക്കാന്‍ വയ്യ എനിക്കു (നാറ്റവും). വന്നാലോ ഭൂമിയില്‍ നിന്നും പറ്റുന്ന അഴുക്കെല്ലാം കഴുകി ഇറക്കി നിങ്ങളെ ഒരു അസുരക്കോലം ആക്കുമ്പോളേക്കും വീണ്ടും ഓണമാകും.ആ വാമനന്‍ നിങ്ങക്കു മാത്രം അല്ല എനിക്കും പണി തന്നതാ ഈ ഓണാഘോഷം. പാതാളഭരണവും ഒറ്റക്കുള്ള ജീവിതവും ... എല്ലാംകൂടെ എനിക്കു വയ്യ.” ഒരിക്കലും പിണങ്ങാത്ത പരിഭവങ്ങള്‍ പറയാത്ത തന്റെ
പാവം ഭാര്യയുടെ സ്നേഹത്തേ ഫ്രൂട്ടിയുടെ തലോടല്‍ ആയി സംശയിച്ചല്ലോ എന്നോര്‍ത്ത് ബലിക്കു വിഷമം തോന്നി.


മഹാബലി തെല്ലു ജാള്യതയോടെ പറഞ്ഞു “കുഞ്ഞൂ.. (സ്നേഹം മനസ്സില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ മാത്രം വിളീക്കുന്ന വിളി} ഇപ്രാവിശ്യം കുറച്ചു നേരത്തേ പോകണം. അമേരിക്കയില്‍ ചില സ്ഥലത്തു ഇത്തവണ നേരത്തെയാ ഓണം. എല്ലാ സ്ഥലത്തും ഞാന്‍ സമയത്ത് എത്തിയില്ലങ്കില്‍ ഈ സുന്ദരാനായ നമുക്കു പകരം വല്ല കുടവയറന്മാരേയും പിടിച്ചു വൃത്തികെട്ട ഒരു മീശയും ഫിറ്റ് ചെയ്ത് മുത്തുക്കുടയും വാദ്യഘോഷങ്ങളുമായി എഴുന്നള്ളിച്ചു നിര്‍ത്തും. പല വര്‍ഷങ്ങളിലും ആ ദു:ഖസത്യത്തിനു സാക്ഷിയാകെണ്ടിയും വന്നിട്ടുണ്ട് നമുക്ക്.”


അമേരിക്ക എന്നു കേട്ടപ്പോള്‍ മഹാരാജാവിന്റെ കുഞ്ഞൂന് ചെറിയ ഒരു ചിരി വന്നു മുഖത്ത് കൂട്ടത്തില്‍ ഒരു നിശ്ശബ്ദതയും.(വളരേ അപൂര്‍വം കാണുന്ന ഒന്നാണേ ഈ സൈലന്‍സ്)
പെട്ടന്നു ദേവിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. പാതാളത്തിലേ ഒരേ ഒരു മൊബൈല്‍.ഒരുതവണത്തെ ഭൂമിപര്യടന വേളയില്‍ കിട്ടിയ ഒരു സമ്മാനം.ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നേക്കാള്‍ മിടുക്കി തന്റെ ഭാര്യയാണ് എന്നറിയാവുന്ന ബലി ഫോണും രാജ്ഞിക്കു നല്‍കി.റിങ്ങ് ചെയ്ത ഫോണുമായി റാണി കൂറച്ചു ദൂരെ മാറിനിന്നു രണ്ടു മൂന്നു മൂളലും തലകുലുക്കും അല്ലാതെ സംസാരം ഒന്നും കേട്ടില്ല രാജാവ്.എന്നാലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു കുറെ നാളായിട്ടുള്ള ഈ ഫോണ്‍ വരവും അതിനുശേഷം ഉള്ള ദേവിയുടെ ഒരു ചിന്തയും....പെട്ടന്നു ഫോണ്‍ ഓഫ്ഫാക്കി ദേവി തിരിച്ചു വന്നു ഗ്ലാസ്സില്‍ ബാക്കിയിരുന്ന രസത്തില്‍ നിന്നും ഒരു ലേശം കൂടെ കഴിച്ചു. എന്നത്തേയും പോലെ ഫോണ്‍ വന്നതിനു ശേഷമുള്ള മൌനം അപ്പോഴും തുടര്‍ന്നു.പെട്ട്ന്നു ബലി സംസാരിക്കാന്‍ തുടങ്ങി”മോളേ....അന്തസ്സില്ലാത്ത പണിയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതു എന്നറിയാം എന്നാലും ദേവിയുടെ ഈ മൌനം ആലോചന പ്രത്യേകിച്ചു ഫോണ്‍ വന്നു കഴിഞ്ഞാല്‍ എന്താണന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.”


മൌനം തുടര്‍ന്നപ്പോള്‍ രാജാനവിനു ആകെ വിഷമമായി.ചോദ്യം അസ്ഥാനത്തായോ?അസാമാന്യ വ്യക്തിത്വത്തിനുടമയായ തന്റെ റാണിയോട് അന്തസ്സില്ലാത്ത ചോദ്യമായിപ്പോയോ താന്‍ ചോദിച്ചത് എന്നു ആലോചിച്ചിരുന്നപ്പോള്‍ ദേവി ചിരിച്ചു കൊണ്ടു പറഞ്ഞു “ ഈ ചോദ്യം ഞാന്‍ കാത്തിരിക്കയായിരുന്നു രാജാവേ” .ഉത്തരം കേള്‍ക്കാന്‍ രാജാവ് റെഡിയായി. ദേവി പറയാന്‍ തുടങ്ങി “കുറച്ചു നാള്‍ മുന്‍പിവിടെ ഒരു സംഭവം ഉണ്ടായി. എനിക്കു ഒറ്റക്കു മാനേജ് ചെയ്യാവുന്നതായതു കൊണ്ട് അങ്ങയേ അറിയിച്ചില്ല എന്നെയുള്ളു.നാഗപൂജക്കു ഭൂമിയില്‍ പോയി വന്നപ്പോമുതല്‍ നമ്മുടെ ഉണ്ണിനാഗത്തിന്റെ തലയില്‍ വച്ചിരുന്ന രത്നം കാണുന്നില്ല.അതു അന്വേഷിച്ചു ഭൂമിയില്‍ എത്തിയ സേവകര്‍ എവിടെയും കയറാതെ കറങ്ങി നടക്കുന്ന, എല്ലാം അറിയുന്ന, കാണുന്ന, ഒരു വഴി പോക്കനെ കണ്ടു. അയാള്‍ പറഞ്ഞു കേട്ട കഥകള്‍ സേവകര്‍ എന്നോടു വന്നു പറഞ്ഞു. കൂട്ടത്തില്‍ അയാളുടെ മൊബൈല്‍ നമ്പരും.ഞാന്‍ വിളിച്ചു ആ വഴിപോക്കനെ .അയാള്‍ പറഞ്ഞു തന്ന ആ പുതിയ ലോകത്തിന്റെ കഥ എന്നെ വിസ്മയിപ്പിച്ചു തമ്പുരാനേ.... അതിന്റെ പേരാണ് തിരുമനസ്സേ ബൂലോകം.നമ്മുക്കും അതു പോലെ ഒരു പുളുലോകം ഇവിടെ പാതാളത്തിലും തുടങ്ങണം. എന്റെന്‍ തമ്പുരാന്‍ അതിനു വേണ്ടതെല്ലാം കൊണ്ടുവേണം ഇത്തവണ മടങ്ങി വരാന്‍.”


പിന്നെ പറഞ്ഞതൊന്നും മഹാബലിക്കു പിടികിട്ടിയില്ല... ലാപ്റ്റൊപ്, സോഫ്റ്റ് വെയര്‍,അഗ്രിഗേറ്റര്‍,ഹെറിട്ടേജ്, ആദ്യക്ഷരി, അപ്പു,,കായംകുളംസൂപ്പര്‍,വീരപ്പന്‍, ഓഎന്നാപറയാനാ, വിവരംകെട്ടവന്‍, നിരക്ഷരന്‍,കൂറ ,കൂതറ, പാറു, കുണ്ടാമണ്ടി, ഇരിങ്ങല്‍, കുരങ്ങന്‍, ചന്ദ്രകാന്തം, പൊറാടത്ത് ,കുറുമാന്‍, ഇത്തിരി ,വിശാലന്‍, കുമാരന്‍,കാന്താരിക്കുട്ടി,ഗീതാഗീതികള്‍,ചെമ്മാട്,പകല്‍കിനാവന്‍,വല്യമ്മായി,തറവാടി,ഹരിയണ്ണ(ണ്ണാ)ന്‍, പാവപ്പെട്ടവന്‍, കോമരം ,സത്യമിദം,സുല്‍, മുരളിക...... കൈതമുള്ള് .ഗോപൂന്റെ ലോകം, റെയര്‍ റോസ്,കണ്ണനുണ്ണി..............................................................................................................................................................................................................................................................(ബൂലോകത്തിലെ മുഴുവന്‍ പേരുകളും ഇവിടെയുണ്ടേ.........)“സ്റ്റോ......പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്. മഹാബലി കരഞ്ഞു പറഞ്ഞു, എന്നിട്ടു ചോദിച്ചു നമ്മുടെ നാഗക്കുട്ടീടെ രത്നം എവിടെടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ????“ “അതാന്നു മനുഷ്യാ‍ാ ഈ ബൂലോകത്തിലെ മാണിക്യം“...........റാണി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു“. എന്നിട്ടു കൊഞ്ചി ചോദിച്ചു “അപ്പോള്‍ നമ്മുടെ പുളു ലോകം.....??”


“ഓ കെ ഡണ്‍ ‍” മഹാബലി പറഞ്ഞു.


ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റാണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ കുട്ടാ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം, കാണണം, അറിയണം ഈ ഗംഭീരബൂലോകത്തെ.എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.




എല്ലാവര്‍ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍

Wednesday, August 12, 2009

ഗംഗാ പ്രളയം




മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവാനാകാതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി...

കൈകളാല്‍ ഗംഗേ തടഞ്ഞു നിര്‍ത്തും
പാരിന്‍ മക്കളേയോര്‍ത്തു തപിച്ചു ശംഭു
സര്‍വംസഹക്കായ് വിലപിച്ച ദേവന്‍
മാനവ ശാപത്തെ കണ്ടു മുന്നില്‍..

തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
പൊള്ളലുകളാല്‍ മൃതപ്രായയായി
ഒഴുകുവാനാകത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...

വിങ്ങലുകള്‍ വിള്ളലുകള്‍ മാറിയാ-
ക്ഷിതിയും ഭഗീരഥിയും ഗീതികളായ്
ശംഭുവോ ധ്യാനനിമഗ്നനായി
ഗംഗയും ഭൂമിയും ധന്യകളായ്......

Tuesday, July 28, 2009

രാഘവപ്രതിജ്ഞ


ജാനകിയും രാഘവനും മാതൃകാ നാമധാരികളായ മുറപ്പെണ്ണും മുറച്ചെറുക്കനും.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ഒളിച്ചോടിപ്പോയി നടത്തി നാട്ടില്‍ പ്രസിദ്ധരാവുകയും ചരിത്രം സൃഷ്ടിക്കയും ചെയ്തവര്‍. പ്ലസ് റ്റു വരെ പഠിച്ച ജാനകിക്ക് ഒണ്‍ലി റ്റു വരെ പഠിച്ച സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്നും അഭിമാനം മാത്രം. രാഘവനേക്കുറിച്ചു ജാനകി പറഞ്ഞ മഹത് വചനം നാട്ടുകാര്‍ ഒന്നാകെ അവരുടെ മനസ്സുകളില്‍ തങ്കലിപികളില്‍ എപ്പോഴും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. “രണ്ടാം ക്ലാസില്‍ ഇയാളു പഠിത്തം നിര്‍ത്തിയത് നന്നായി , ആ അറിവിന്റെ മഹത്വം ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ? വിദ്യാഭ്യാസം കൂടിപ്പൊയിരുന്നങ്കില്‍ ആ ഒറ്റക്കാരണത്താല്‍ ഈ ലോകം മുഴുവന്‍ മറ്റു പലരേയും സഹിക്കുന്നപോലെ, ഇയാളേയും സഹിക്കേണ്ടി വന്നേനേ”.


പറയുന്നവന്‍ അറിയുന്നില്ല, കേള്‍ക്കുന്നവന്‍ ഒന്നുമേ അറിയുന്നില്ല എന്ന തരത്തിലുള്ള പല പല സംഭാഷണങ്ങള്‍ , ചോദ്യോത്തരങ്ങള്‍, വാചകമത്സരങ്ങള്‍ മുതലായവ ആ വീട്ടില്‍ നിന്നുമുയരുന്നത് ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ മിക്ക സമയങ്ങളിലും അലയടിച്ചിരുന്നു,കൂടുതലായും ചില വൈകുന്നേരങ്ങളില്‍. അതൊന്നും പുതിയ കാര്യങ്ങള്‍ ആയിരുന്നില്ല.എന്നാല്‍ ഈയിടെയായി നേരഭേദം ഇല്ലാതെ എപ്പോഴും വഴക്കും ബഹളവും തന്നെ. ചുറ്റുവട്ടത്തുള്ളവര്‍ക്കും കൂടെ സമാധാനക്കേടായിട്ട് എന്തിനാ ഈ ബഹളം എന്നുള്ള ചോദ്യത്തിനുത്തരം തേടി നേരിട്ട് ആ വീട്ടിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ചില സമയങ്ങളില്‍ ഉച്ചസ്ഥായിയില്‍ കേട്ട രാഘവ സംഭാഷണങ്ങളില്‍ നിന്നും വഴക്കിന്റെ അടിസ്ഥാനം എന്തോ കൊടുക്കല്‍ വാങ്ങല്‍ ആണ് എന്നു എനിക്കു തോന്നിയിരുന്നു.


ഒരു വൈകുന്നേരം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മാതൃകാനാമധാരികള്‍ വളരെ അച്ചടക്കത്തോടെ പരസ്പരം നോക്കിയിരിക്കുന്നതാണ് കണ്ടത്. അടുത്ത ഗുസ്തിക്കു മുന്‍പുള്ള ഒരു തയ്യാറെടുപ്പായി തോന്നി ആ ഇരുപ്പ്. എന്നേക്കണ്ടതും രണ്ടാളും ഒന്നിളകിയിരുന്നു. വെളിയില്‍നിന്നും വരുന്ന ആളെ നോക്കി ഒന്നു ചിരിക്കാന്‍ പോലും വയ്യാത്ത അത്ര വിഷമം എന്താണാവൊ ഈ രാഘവജാനകിമാര്‍ക്കിടയില്‍ സംഭവിച്ചത്?എന്നാലും ജാനകി എന്നേ തിണ്ണയിലെക്കു ക്ഷണിച്ചു. അവരോടൊപ്പം ആ നിശ്ശബ്ദ മീറ്റിംഗിന്റെ ഭാഗമായി ഞാനും അവിടെ ഇരുന്നു.


കുറച്ചു നേരത്തേക്ക് മൌനം ഒരു പ്രാര്‍ത്ഥനയായി കരുതിയിട്ട് ഞാന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി.

”എന്തു പറ്റി രണ്ടാള്‍ക്കും?”

അവരുടെ പ്രശ്നത്തിനു ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ആദ്യമായി ഒരാള്‍ വന്ന സന്തോഷത്തോടെ രണ്ടു പേരും എനിക്കിരുപുറവും വന്നിരുന്നു. പുറമേ സന്തോഷവും ഉള്ളാലേ ചെറിയ ഒരു ഭയവും(എന്തു തെറിയും എപ്പോള്‍ രഘവവായില്‍ നിന്നു വരും എന്ന് അറിയില്ലാല്ലോ)തോന്നിയെങ്കിലും ,എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായ ഇവരുടെ പ്രശ്നം എന്റേതും കൂടിയല്ലേ (ഒരു ഗാന്ധിയന്‍ ചിന്ത) എന്നൊക്കെ മനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് അവരുടെ ഇപ്പോഴുള്ള ആ ഭീകര പ്രശ്നം എന്തായാലും ഞാന്‍ കേള്‍ക്കാന്‍ തയ്യാറായി.

രാഘവന്‍ തന്നെ തുടക്കമിട്ടു.

“ഈ ഭയങ്കരി, എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസി, ഇവളുണ്ടല്ലോ പാവമായ എന്നെ ചതിച്ചു കുഞ്ഞേ.....”

കൂട്ടുകാരിയുടെ മുന്‍പില്‍ വച്ച് ആത്മനിയന്ത്രണം വിട്ടു പോകല്ലേ എന്നു ജാനകി മനസ്സില്‍ പറയുന്നത് അവളുടെ മുഖഭാവത്തില്‍ നിന്നും അപ്പോള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു.

‘എന്താ രാഘവാ ചതിക്കുകയോ,അതും ഈ പ്രായത്തിലോ? അറിയാതെ ഞാന്‍ ചോദിച്ചു പോയി.

രാഘവന്‍;ങൂം.... പ്രായത്തിന്റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം, പെണ്ണല്ലേ വര്‍ഗ്ഗം,
ചതി കണ്ടുപിടിച്ചവര്‍, ചതിയും കൊണ്ടു നടക്കുന്നവര്‍.......”(വടി കൊടുത്ത് അടി മേടിച്ച പോലെയായി ഞാന്‍)രാഘവന്‍ തുടര്‍ന്നു“എന്റെ അമ്മയെന്ന സ്ത്രീ അവരുടെ എണ്‍പതാമത്തെ വയസ്സില്‍ പുരുഷന്മാരായ എന്റെ അച്ഛനേയും എന്നേയും ചതിച്ചില്ലേ?”...ങൂം...........

‘യ്യോ......അങ്ങനേയും ഒരു സംഭവം നടന്നോ?
അതെന്താ? അറിയാതെ ചോദിച്ചു പോയി ഞാന്‍.

രഘവന്‍ തുടര്‍ന്നു,“എന്റെ പാവം അച്ഛനെ, ഈ പാവം എന്നെ, ഒരിക്കലും വിശ്വസിക്കാന്‍
കൊള്ളാത്ത ഇവളേ ഏല്‍പ്പിച്ചിട്ടു മുങ്ങിയില്ലേ ആ തള്ള”.

“മരിച്ചു പോയ ആ അമ്മായിയെക്കുറിച്ചു പറയുന്നതു കേട്ടില്ലേ ഈ ദുഷ്ടന്‍” ജാനകി ഒന്നു പൊറുപൊറുത്തു.

എനിക്കു ചിരിയും ഒപ്പം തന്നെ കരച്ചിലും വരുന്നുണ്ടായിരുന്നു.

അമ്മയേക്കുറിച്ചു പറയുന്നതു കേട്ടിട്ടായിരിക്കാം അകത്തു കിടന്നിരുന്ന അച്ഛനും അവിടേക്കു വന്നു ഞങ്ങളുടെ അടുത്തിരുന്നു. എന്നേക്കണ്ടതും അച്ഛന്‍ പറഞ്ഞു“ മോളു വന്നിട്ടുണ്ടന്നു അറിഞ്ഞാരുന്നു, തീരെ നടക്കാന്‍ വയ്യ,അല്ലേല്‍ ഒന്നു വന്നേനെ ഞാന്‍ അവിടേക്ക്. മോള്‍ ഇങ്ങോട്ടു വന്നത് നന്നായി, ഈയിടെയായി ഇവിടുത്തെ പുകിലു കാരണം ആരും ഈ വഴി വരാതെയായി”.

അച്ഛന്‍ നിര്‍ത്തിയതും രാഘവന്‍ ചാടി വീണു.”അറിയാം അച്ഛാ, നിങ്ങള്‍ പറയുന്നതേ എന്നെ കുറിച്ചു തന്നെയാണ് എന്നെനിക്കറിയാം,എങ്ങനെ ഞാന്‍ ബഹളം വൈക്കാതിരിക്കും?ഈ ബഹളം ഇത്രയും ഉണ്ടാക്കിയിട്ടും, ഇത്രയും ദിവസമായിട്ടും, എന്റെ പ്രശ്നത്തിനു നിങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞോ?എനിക്കെല്ലാം മനസ്സിലായി അച്ഛാ, നിങ്ങള്‍ അമ്മാവനും മരുമകളും ഒറ്റക്കെട്ടാ...“

രാഘവന്‍ എന്റെ നേരെ തിരിഞ്ഞു പറയാന്‍ തുടങ്ങി ”ഞാന്‍ പറയുന്നതു കുഞ്ഞു സൂക്ഷിച്ചു കേള്‍ക്കണം,(ശ്രദ്ധിച്ചു എന്ന വാക്കിനു പകരം ആണ് രാഘവന്‍ സൂക്ഷ്ച്ചു എന്നു പറഞ്ഞത്.
പല വാക്കുകളും രാഘവ ശബ്ദതാരാവലിയില്‍ ഇല്ല,സ്വന്തമായ ചില വാക്കുകള്‍ പലയിടത്തും പ്രയോഗിക്കും.കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായാല്‍ പോരേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.)
കുഞ്ഞിന്റെ കൂട്ടുകാരിയാണല്ലോ ഈ സാമദ്രോഹി. ഇവളോട് എന്റെ കിണ്ടി തിരിച്ചു തരാന്‍ ഒന്നു പറയാമോ?”

ഒരു കിണ്ടിക്കു വേണ്ടി ഇക്കണ്ട ബഹളം മുഴുവനും ഉണ്ടാക്കുന്നതു എന്തിനാ ഈ ജാനകി എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ അവളേയൊന്നു നോക്കി. പല്ലും കടിച്ചു പിടിച്ച് എന്തു പറയണം എന്നറിയാത്ത ഒരു അവസ്ഥയില്‍ അവള്‍ എന്നേ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.

മരുമകളുടെ ആ ദയനീയാവസ്ഥ കണ്ട് അമ്മാവന്റെ മനസ്സലിഞ്ഞു. വരാന്തയില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടി കാണിച്ചുകൊണ്ട് അച്ഛന്‍ മകനോടു പറഞ്ഞു,
“നിനക്കു കിണ്ടി മതിയെങ്കില്‍ ഇതെടുത്തുകൊണ്ടുപോയി ആര്‍ക്കാന്നു വച്ചാ കൊടുത്തു തുലക്ക്, എന്റെ അപ്പൂപ്പന്റെ കിണ്ടിയാ ,സാരമില്ല, എന്നാലെങ്കിലും ഇവിടെയൊരു സമാധാനം കിട്ടട്ടെ.”

രാഘവന്റെ ക്ഷമ മുഴുവനും നശിച്ച ഒരു കാഴ്ച്ചയാ പിന്നീട് ഞാന്‍ അവിടെ കണ്ടത്.
രഘവന്‍ അലറി പറഞ്ഞു“നിങ്ങടെ അപ്പൂപ്പന്റേ കാല്‍ക്കാശിനു വിലയില്ലാത്ത ഈ പരട്ട കിണ്ടി അല്ല എനിക്കു വേണ്ടത് ,ലക്ഷങ്ങള്‍ വിലയുള്ള എന്റെ സ്വന്തം കിണ്ടിയാ എനിക്കു വേണ്ടത്”.

വിറഞ്ഞു തുള്ളുന്ന രാഘവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടിപ്പോയി.ഇത്ര വിലപിടിപ്പുള്ള കിണ്ടിയോ? എന്താദ്?സ്വര്‍ണ്ണക്കിണ്ടിയോ?????

ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത എന്റെ അവസ്ഥ കണ്ടു അച്ഛന്‍ പറഞ്ഞു,”എന്റെ പൊന്നു കുഞ്ഞേ വെള്ളമടിച്ചടിച്ച് ഇവനു വട്ടാ”.

“ങാ... സത്യം പറഞ്ഞാല്‍ ഉടനെ വട്ടാന്നു പറഞ്ഞു പരത്തിക്കോ,എന്റെ അച്ഛന്‍ എന്നു പറയുന്ന ഈ മനുഷ്യനും എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസിയും കൂടി എന്നെ പറഞ്ഞു മയക്കി എന്റെ കിണ്ടി......”
രഘവന്‍ ഇത്രയും പറഞ്ഞതും ഇതുവരെ മിണ്ടാതിരുന്ന ജാനകി കൈയില്‍ വച്ചിരുന്ന ക്ഷമയുടെ നെല്ലിപ്പലക വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്ത് എന്റെ നേരെ ഒരു ചോദ്യം.

“വല്ലതും മനസ്സിലായോ കുഞ്ഞേ??...”


ഞാന്‍ ഉണ്ട് എന്നും ഇല്ല എന്നും പറഞ്ഞില്ല.എങ്ങനെയെങ്കിലും അവിടെനിന്നും പോയിക്കിട്ടിയാല്‍ മതി എന്ന അവസ്ഥയായിരുന്നു എന്റേത് അപ്പോള്‍.

രാഘവന്‍ വീണ്ടും എന്തോ പറയാന്‍ ഭാവിച്ചതും ജാനകി ഒരു അലറല്‍ “മിണ്ടിപ്പോകരുത്,ബോധമില്ലാത്ത വിവരദോഷി”. അവിടെ രാഘവന്‍ വായടച്ചു താല്‍ക്കാലികമായി.

ജാനകിക്കു ഭാഷാ പ്രയോഗത്തില്‍ പണ്ടേയുള്ള നൈപുണ്യം ഇപ്പോഴും ഒട്ടും തന്നെ മാറ്റു കുറയാതെ കാത്തു സൂക്ഷിക്കുന്നുണ്ട് മിടുക്കത്തി എന്നു എനിക്കു അപ്പോള്‍ തോന്നി.
പക്ഷെ ജാനകിയുടെ മിടുക്കൊന്നും തന്നെ ബാധിക്കുന്നേയില്ല ,ഏതു സമയത്തും എന്തും ഞാന്‍ പറയും എന്ന ഭാവത്തില്‍ തന്നെയിരുന്നു മിടുമിടുക്കന്‍ രാഘവന്‍.

പെട്ടന്നു ജാനകിയുടെ കണ്ണുകള്‍ നിറഞ്ഞു, ഒഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍
വീണ്ടും പറഞ്ഞു തുടങ്ങി“ഇയാള്‍ പറയുന്ന ഈ കിണ്ടി പ്രശ്നം എന്താണന്നോ?..
സൂക്കേടു വന്നു എന്റെ രണ്ടു കിഡ്നിയും പോയി... ജീവിതത്തില്‍ ഒരു പൊരുത്തവും ഇല്ലായിരുന്നങ്കിലും കിഡ്നി പൊരുത്തം ഉണ്ടായിരുന്നു,ഞാന്‍ മരിച്ചു പോകും എന്ന ഒരു അവസ്ഥയില്‍ ,അമ്മാവന്റെ നിര്‍ബ്ബന്ധം കൊണ്ട്, എന്റെ കഷ്ടകാലത്തിന്, ഈ മനുഷ്യന്റെ ഒരു കിഡ്നി എനിക്കു തന്നു കുഞ്ഞേ”.ജാനകി ഏങ്ങലടിച്ചു കൊണ്ടേയ്യിരുന്നു.

രാഘവന്‍ വീണ്ടും പറച്ചില്‍ തുടങ്ങി: “തന്നന്നോ, ആരു തന്നന്ന്???അടിച്ചു മാറ്റിയതാ,ആണുങ്ങളുടെ വിലപിടിപ്പുള്ളതെല്ലാം അടിച്ചു മാറ്റുന്നത് ഭാര്യമാരും അവരുടെ വീട്ടുകാരും അല്ലാതെ ആരാ”.............

ഉടനെ ജാനകി;”മിണ്ടാതിരിക്കു മനുഷ്യാ അന്തസ്സുള്ള ഭാര്യമാരാരേലും കേട്ടാല്‍ നിങ്ങടെ പേരില്‍ മാനനഷ്ടത്തിനു കേസു കൊടുക്കുമേ...

എന്തോ പുതിയ ഒരു കാര്യം കേട്ടപോലെ രഘവന്‍; “ങേ...അങ്ങനെയുള്ള ഭാര്യമാരും ഉണ്ടോ?? എന്റെ അറിവില്‍ ഇല്ല”.

‘പോ മനുഷ്യാ !എല്ലാം അറിയുന്ന ഒരു ജ്ഞാനി വന്നിരിക്കുന്നു.”

ജനകീരാഘവ സംവാദം പാരലലായി തുടരുന്നതിനോടൊപ്പം ജാനകി തന്റെ കദനകഥ എന്നോട് തുടര്‍ന്നു:“ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം വന്നു.ആര്‍ക്കോ ഒരു കിഡ്നി വേണം,കുറെ പണം കൊടുക്കാം എന്നോ മറ്റോ. കള്ളുഷാപ്പിലിരുന്ന് ഏതോ ഒരു പരമദ്രോഹി ഈ മനുഷ്യനു അതു വായിച്ചു വിശദീകരിച്ചു കൊടുത്തു. അന്നു തുടങ്ങിയതാ കുഞ്ഞേ ഈ വീട്ടിലെ ബഹളം”.

“എന്റെ പൊന്നുകുഞ്ഞേ അന്നേരമാ ഞാന്‍ അറിയുന്നേ ഇത്ര വിലപിടിപ്പുള്ള സാധനം ആണ് ഒരു വിലയും ഇല്ലാത്ത ഈ കഴുതക്കു(അവിടെ കഴുത ഇല്ലാഞ്ഞത് എന്റെ ഭാഗ്യം) ഞാന്‍ ബ്രീ ആയിട്ട് കൊടുത്തത് എന്ന്, ”രാഘവന്‍ വിഷമത്തോടെ പറഞ്ഞു...മനസ്സിലെ വിഷമം മുഖത്തും കാണാമായിരുന്നു. (ബ്രീ-ഫ്രീ എന്നാണ് ).

ഒരു സ്വാന്ത്വനം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു:“എന്തായാലും രാഘവന്‍ കിഡ്നി ജാനകിക്കു കൊടുത്തുപോയി,ഇനിയതു ഉപയോഗിക്കാന്‍ എങ്ങനെയാ വേറൊരാള്‍ക്ക്.........എന്നെ മുഴുവനും പറയാന്‍ അനുവദിക്കാതെ രാഘവന്‍ ചോദിക്കയാ “ങൂം...ങൂം...എന്താ ഉപയോഗിച്ചതൊന്നും നമ്മള്‍ വില്‍ക്കാറില്ലേ? വങ്ങാറില്ലേ? ഉപയോഗിക്കാറില്ലേ? പിന്നെ എനിക്കു കാശിനോടെ ആര്‍ത്തിയൊന്നും ഇല്ല.സെക്കാണ്ട്(സെക്കന്‍ഡ് ഹാന്‍ഡ് ആണ് ഉദ്ദേശിച്ചത്) ആയതുകൊണ്ട് പാതി വില തന്നാല്‍ മതിയല്ലോ .വങ്ങുന്നവര്‍ക്കും സന്തോഷം എനിക്കും സന്തോഷം...

മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്ന എന്നേയും, നിസ്സഹായയായി നിന്ന ജാനകിയേയും, അമ്മാവനായ ആ പാവം അച്ഛനേയും എല്ലാം ഞെട്ടിച്ചു കൊണ്ട് രാഘവന്‍ പറഞ്ഞു:“എന്റെ കിണ്ട്യാണ് ഇവടേതെങ്കില്‍ അതു ഞാന്‍ അടിച്ചു മറ്റിയിരിക്കും,അതിനു കഴിഞ്ഞില്ലങ്കില്‍ രാഘവനു ലക്ഷം പോയി, രഘവന്‍ തോറ്റു പോയി എന്നൊന്നും ആരും വിചരിക്കണ്ടാ....ങൂം....“
കുറച്ചു നേരത്തെ മൌനത്തിനും ദീര്‍ഘനിശ്വാസത്തിനും ശേഷം സ്വല്‍പ്പം സമാധനത്തോടെ എന്നെ നോക്കി പറഞ്ഞു“ ഇവരറിയാത്ത ഒരു രഹസ്യം ഉണ്ട്, ഒരു കിണ്ടി കൂടെ ഉണ്ടല്ലോ എന്റെ കൈയില്‍, അതു വിറ്റു ഞാന്‍ ലക്ഷാധിപതിയായി ഈ കുലദ്രോഹികളുടെ മുന്‍പില്‍ ഞെളിഞ്ഞു ജീവിച്ചു കാണിച്ചു കൊടുന്നതു കുഞ്ഞു കണ്ടോണം”........

ഭീക്ഷ്മ പ്രതിജ്ഞയേക്കാള്‍ ഭീകരമായിപ്പോയ ആ രാഘവപ്രതിജ്ഞയുടെ മുന്‍പില്‍ തലയും കുനിച്ചു ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.എന്നെ പിന്തുടരുന്ന അന്തം വിട്ടിരിക്കുന്ന ആ നാലു കണ്ണുകളിലേക്കു ഒന്നു കൂടെ തിരിഞ്ഞു നോക്കാന്‍ എനിക്കായില്ല.അല്ലെങ്കില്‍ ധൈര്യം ഉണ്ടായില്ല.......

Saturday, July 18, 2009

സുന്ദരഭൂമി



സ്വപ്നങ്ങള്‍ ഉറങ്ങുന്നു ഇവിടെ
ഓര്‍മ്മകള്‍ ഉണരുന്നു ഇവിടെ
മൌനങ്ങള്‍ നിറയുന്നു ഇവിടെ
മനസ്സുകള്‍ തേങ്ങുന്നു ഇവിടെ.....

ഈ ഭൂവിന്നവകാശികള്‍ സ്വപ്നങ്ങള്‍ ഇല്ലാത്തോര്‍
ആരും ഈ ഭൂമിക്കായ് സ്വപ്നം കാണാത്തോര്‍
അതിരുതര്‍ക്കങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ
കിട്ടുന്നു തുല്യമായിവിടം ചോദിച്ചീടാതെ....

സ്വപ്നങ്ങളേ ഉറക്കുവാന്‍
ഓര്‍മ്മകളേ ഉണര്‍ത്തുവാന്‍
പൂക്കള്‍ക്കു കാവലാകുവാന്‍
കാത്തിരിക്കുന്നൂ നമുക്കായി, ഈ സുന്ദരഭൂമി