Friday, April 27, 2012

നാട്ടറിവിലെ പാട്ടറിവിലെ കല്യാണമേളം.......

        എന്റെ വല്യമ്മച്ചി പറയുമായിരുന്നു, കുയിൽ പാടിയാൽ കല്യാണം വരും, ഉപ്പന്മാർ (ചെമ്പോത്ത്) പുരയ്ക്കുചുറ്റും നടന്നാൽ മംഗളകാര്യം നടക്കും, ചില മരങ്ങളും ചെടികളും പൂക്കുന്നതും കായ്ക്കുന്നതും കാണുമ്പോൾ ചാവുവിള നാശം വരുത്തും, കാലൻ കോഴി (ഒരു തരം പക്ഷി) മൂളുന്നതു കേട്ടാൽ  മരണം കേൾക്കും എന്നൊക്കെ.  വിശ്വസിക്കുന്നുവോ ഇതൊക്കെ നിങ്ങൾ? ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. കാരണം, കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞാനിതെല്ലാം അനുഭവിച്ചറിഞ്ഞു.
            എനിക്കോർമ്മയായ കാലം മുതൽ ആസ്വദിച്ചു കണ്ടിരുന്ന, സ്നേഹിച്ചിരുന്ന, ഒരു കൂവളമരം എന്റെ കുടുംബക്ഷേത്രത്തിന്റെ മുറ്റത്തുണ്ട്.  “ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഒന്നിച്ചിരിക്കുന്ന ഒറ്റഞെട്ടിലെ മൂവില, സാളഗ്രാമം എന്നുപറയുന്ന കായ്ഇത് ഒരു സർവ്വരോഗസംഹാരി”, എന്നൊക്കെ എനിക്ക് പറഞ്ഞു തന്നിരുന്ന എന്റെ അച്ഛൻ പതിവായി ക്ഷേത്രദർശനത്തിനു ശേഷം അതിൽ നിന്ന് ഒരു ഇല അടർത്തി തിന്നിരുന്നു.  കഴിഞ്ഞ കുറെ നാളായി ആ കൂവളമരം കാണുമ്പോൾ ഞാൻ വല്ലാതെ പേടിച്ചു.  ത്രിമൂർത്തികളുടെയും സാളഗ്രാമത്തിന്റെയും (ഇലകളും കായ്കളും) ഭാരം താങ്ങാനാവാത ആ വലിയ വൃക്ഷം നിലം പതിക്കുമോ എന്ന്. ഇലച്ചു കുലച്ചു നിൽക്കുന്ന ആ ഭീകര കാഴ്ച കണ്ട് ‘യ്യോ’ എന്ന് പറയാത്ത ആരും ഈ ചുറ്റുവട്ടത്ത് ഇല്ല.  ആ കൂവളച്ചുവട്ടിൽ എന്റെ അമ്മ നട്ട മുല്ലവള്ളിയും പിച്ചിവള്ളിയും അതിന്റെ തായ്ത്തടിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ഇപ്പോൾ കണ്ടാൽ അകാലത്തിൽപിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ ദേഹത്തെ ചിതയിലേയ്ക്കെടുക്കാൻ അനുവദിക്കാത്ത പ്രിയപ്പെട്ടവരെ ഓർമ്മ വരും.  ഇലകളും കായ്കളും കിളികളും ഉപേക്ഷിച്ച ആ കൊമ്പുകളും ശോഷിച്ച ചില്ലകളും കറുത്തിരുണ്ട തായ്ത്തടിയും കണ്ട് ‘യ്യോ’ എന്ന് പറയാതെ ആ കൂവളമരത്തെ അറിയാവുന്ന ആരും ഇന്ന് അതിനെ കടന്നു പോകാറില്ല .  “ചാവുവിള നാശം വരുത്തും” എന്നുള്ള ചൊല്ല് സത്യമായി എന്റെ കണ്ണുകളെ വിശ്വസിപ്പിക്കുന്നു, മനസ്സിനെ ഞെട്ടിക്കുന്നു. 
‘കാലൻ കോഴിയുടെ മൂളൽ’ അത് പല തവണ കേട്ടു.  അതിന്റെ പിന്നാലെ മരണവാർത്തകളും.  ഒരിക്കലല്ല പലതവണ.  കാലൻ കോഴിയുടെ മൂളൽ ദൂരെ നിന്ന് കേട്ടാൽ അതേ ദൂരത്തു നിന്നും, അടുത്തു നിന്ന് കേട്ടാൽ അത്ര അടുത്തു നിന്നും മരണം കേൾക്കും. എന്തിന്, മരണം ഏത് ദിശയിൽ നിന്ന് കേൾക്കാൻപോകുന്നെന്നുപോലും  കാലൻകോഴി മൂളി അറിയിക്കുന്നു.  ഇപ്പോൾ സത്യത്തിൽ ആ മൂളൽ ഇടയ്ക്കിടെ കേൾക്കുമ്പോൾ ഏത് ദിക്കിൽനിന്ന് കേൾക്കുന്നു? ഏത് അകലത്തിൽനിന്ന് കേൾക്കുന്നു? എന്നൊക്കെ ഭയത്തോടെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു.  അനുഭവങ്ങൾ അത്രയ്ക്കും അച്ചട്ടാണേ.  ഒരു യുക്തിവാദത്തിനും പ്രകൃതിയിൽ സ്ഥാനമില്ല.  പ്രകൃതിയുടെ മാറ്റങ്ങളെ, പ്രത്യേകിച്ച് പെട്ടെന്ന് കടന്നുവരുന്ന പ്രകൃതി ദുരന്തങ്ങളെ പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് ശാസ്ത്രജ്ഞർ പോലും മനസ്സിലാക്കുന്നുണ്ട്.  മരണത്തെ മൂളി വിളിച്ചറിയിക്കുന്ന കാലൻകോഴി എന്ന പ്രകൃതിയിലെ പ്രതിഭാസത്തെ എന്റെ കാതുകളും മനസ്സും വിശ്വസിക്കുന്നു.  ഭയമുള്ള ഞെട്ടൽ അനുഭവിക്കുന്നു. 
            ആരും കേട്ടാസ്വദിക്കുന്ന കുയിലിന്റെ പാട്ടിനെ കുറ്റം പറയുന്നു എന്ന് വിചാരിക്കരുത്.  കഴിഞ്ഞ രണ്ടു മാസമായി രാവിലെ ‘സോളോ’യിൽ തുടങ്ങുന്ന കുയില്പാട്ട് പതിയെ കോറസ്സായി, പിന്നെ ചില ‘ഓപ്പറ’ തിയറ്ററുകൾ പോലെ ഒരു കൂട്ടകൂവലായി എന്റെ വീടിനു ചുറ്റും തകർത്തു നടന്നിരുന്നു.  ഇത്രയധികം കുയിലുകൾ എന്റെ വീടിനു ചുറ്റുമുണ്ടോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു.  പ്രശസ്തരായ ചില ഗായകരുടെ പരിപാടികൾ നടക്കുന്ന സ്ഥലത്ത് ക്രൂരമായ മുഖഭാവത്തോടെ, ശക്തമായ നിരീക്ഷണപാടവത്തോടെ, ഗൗരവത്തോടെ നടക്കുന്ന പാറാവുകാരുടെ ഗാംഭീര്യത്തിൽ എവിടെ നോക്കിയാലും കുറെ ഉപ്പന്മാരും വീടിനു ചുറ്റും നടന്നുകൊണ്ടേയിരുന്നു.  “എന്താ ഉഷേ മോളുടെ കല്യാണമായോ? കുയിൽ പാടുന്നത് കേട്ടില്ലേ?”  പലരും ചോദിക്കാൻ തുടങ്ങി.  കല്യാണപ്രായമായി എന്റെ കൊച്ചുപെണ്ണിന്, എന്നാലും അതിന് ഒരു തീരുമാനമായില്ല.  ആയാൽ തന്നെ ഇന്ന് വീടുകളിൽ അല്ലല്ലോ കല്യാണം.  എന്നൊക്കെ ചിന്തിച്ചെങ്കിലും, ടി വി കാണാൻ, ഒരു പാട്ടു കേൾക്കാൻ, പരസ്പരം സംസാരിക്കാൻ, കൂടുതലെന്തിന് ചെറിയൊരു പകൽമയക്കത്തിനുപോലും വെളുപ്പാൻകാലം മുതൽ സന്ധ്യ വരെ ഒരു കാരണവശാലും സമ്മതിക്കില്ല ഈ വീട്ടിലുള്ളവരെ എന്നുള്ളൊരു വാശിയോടെ കുയിൽ പാടി നടത്തുന്ന കല്യാണകച്ചേരി  പലപ്പോഴും ഞങ്ങളുടെ മനസമാധാനം കളഞ്ഞിരുന്നു എന്നു  പോലും എനിക്ക് തോന്നുന്നു... 
മീനമാസത്തിലെ തൃക്കേട്ട, എന്റെ അമ്മായിയമ്മയുടെ പിറന്നാൾഇത്തവണ അത് ഏപ്രിൽ 11 ന്, ഏപ്രിൽ 15 വിഷു അമ്മയുടെ വീട്ടിൽ, മക്കളുടെ സൗകര്യാർത്ഥം പിറന്നാൾ-വിഷു ആഘോഷം  എല്ലാം കൂടി പതിനൊന്നാം തീയതി  ഒന്നിച്ചാഘോഷിച്ചു.  കാലങ്ങൾക്ക് ശേഷം നാത്തൂന്മാരെയും അമ്മായിയമ്മയെയും ഒരുമിച്ച് കൈയ്യിൽ കിട്ടിയപ്പോൾ, കിട്ടിയ സമയം അവരെ പരമാവധി ഉപദ്രവിക്കാം എന്ന് വിചാരിച്ച് അന്നത്തെ ദിവസം ഞാനും അവിടെ കൂടി.  രാത്രി മുഴുവൻ കുശുമ്പ് കുന്നായ്മ പരദൂഷണ ആഘോഷങ്ങളും രാവിലത്തെ അമ്പല ദർശനവും എല്ലാം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകാൻ ചേട്ടന്റെ ഒപ്പം വന്ന എന്റെ കുഞ്ഞമ്മയുടെ മകൻ മധു ഒരു ചോദ്യം, “ചേച്ചീ, നമ്മടെ വീട്ടിൽ കല്യാണം, അറിഞ്ഞോ?” ഞാൻ ഞെട്ടിപ്പോയി.  ഡ്രൈവർ സീറ്റിൽ അനങ്ങാതെ, ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിലിരിക്കുന്ന, കല്യാണവീട്ടിലെ ഗൃഹനാഥനെ  ഞാനൊന്ന് നോക്കി.  ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുന്നത് സീറ്റ് ബെൽറ്റിടാതെ ഡ്രൈവ് ചെയ്യുന്നത് പോലെ കുറ്റകരം എന്നുള്ള മുഖഭാവം. അദ്ദേഹം ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം ഒന്നും തോന്നേണ്ട കാര്യമില്ല.  കാരണം അക്ഷരങ്ങളെ, വാക്കുകളെ, സംസാരിച്ച് ദുരുപയോഗം ചെയ്ത് നശിപ്പിക്കാൻ പാടില്ല എന്നൊരു പുതിയ സംഘടന ലോകത്ത് രൂപീകരിച്ചാൽ, എതിരില്ലാതെ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളിൽ നിന്ന് ഒരു വാക്കും പ്രതീക്ഷിക്കാതെ വീട്ടിലെത്തിയ ഞാൻ കാണുന്നത് എന്റെ വീട്ടുമുറ്റത്ത് ഒരു തകർപ്പൻ കല്യാണ പന്തൽ ഉയരുന്നു.
‘ആർ യൂ റെഡി, കൈയ്യിൽ ഒരു കോടി’ എന്ന് ടി വി അവതാരക പറയുന്ന പോലെ എന്റെ അമ്മ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി ഒരു പറച്ചിൽ, “കല്യാണം റെഡി, ആർ യൂ റെഡി?” ഞാൻ, സമനില കൈവിടാതെ, എന്തും കേൾക്കാനുള്ള തയ്യാറെടുപ്പോടെ ചോദിച്ചു, ‘എന്താ അമ്മേ ഇത്?” മനസ്സിൽ നാലു മുഖങ്ങൾ തെളിഞ്ഞു ചിന്നു, മണി, അനി, പൊന്നി. കൊച്ചുമക്കളുടെ എന്തു തോന്ന്യാസത്തിനും ന്യായീകരണം പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്ന ഈ അമ്മച്ചി ആർക്കുവേണ്ടിയാണോ ന്യായീകരണം പറയാൻ തുടങ്ങുന്നത്?  അതോ ഈ കുടുംബത്തിൽ ഭാര്യമാരുടെയോ ഭർത്താക്കന്മാരുടെയോ പീഡനം സഹിക്ക വയ്യാതെ ഒരു കല്യാണ പരീക്ഷണംകൂടെ നടത്താൻ ആരെങ്കിലും തയ്യാറായോ? (ഏയ്, അതിനു ധൈര്യമുള്ളവർ ഈ വീട്ടിലില്ല).

     ആദ്യമേതന്നെ അമ്മ എന്റെ മനസ്സിന്റെ ദുർബ്ബലതയെ  (മറ്റുള്ളവരുടെ വിഷമം കാണാനുള്ള വിഷമം)  ആക്രമിക്കാൻ തുടങ്ങി.  “എന്റെ ഉഷേ, ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലല്ലോതാഴെ അമ്പലത്തിൽ നടത്താനിരുന്ന കല്യാണം ‘പുല’ (ബന്ധുക്കളുടെ മരണം കൊണ്ടുണ്ടാകുന്ന ഒരു അശുദ്ധി) കാരണം മുടങ്ങി.  ആ പെണ്ണിന്റെ അച്ഛനും ആങ്ങളയും കൂടി ഇവിടെ വന്ന് ഒരേ കരച്ചിലും ബഹളവും.  നിനക്കറിയില്ലേ അവരുടെ സ്ഥിതി, എത്ര പാടുപെട്ടാ ഇവിടെവരെ തന്നെ ഈ കല്യാണം എത്തിച്ചതെന്ന്.  അവര് ചോദിച്ചു ഈ മുറ്റത്ത്  ഒരു പന്തലിട്ട് കല്യാണം മുടങ്ങാതെ  നടത്തിക്കോട്ടേ എന്ന്.  ആ അച്ഛനെയും മകനെയും കൂട്ടിച്ചെന്ന് ഞാൻ മോഹനനോട് (എന്റെ ശ്രീകുമാർ എന്ന ഗൃഹനാഥൻ) എന്തുവേണമെന്നു ചോദിച്ചു. കൂടുതലോന്നുമാലോചിക്കാതെതന്നെ ( കൂടുതലെന്തു പറയാനാ) ഞങ്ങളങ്ങു സമ്മതിച്ചു.  അവരുടെ ഒരു സന്തോഷം കാണേണ്ടതായിരുന്നു എന്റെ ഉഷേ..” അമ്മ പ്രസംഗം അവസാനിപ്പിച്ച് ഏറു കണ്ണിട്ട് എന്നെയൊന്നു നോക്കി. രണ്ടുപെൺകുട്ടികളുടെ ആ അച്ഛനും അഞ്ചുപെൺകുട്ടികളുടെ ആ അമ്മച്ചിയും ചേർന്ന് ഒരു നിമിഷം കൊണ്ടെടുത്ത ആ തീരുമാനം കേട്ടപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പെട്ടന്നു ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നു. കല്യാണമേളം വരുന്നതിനു മുന്നോടിയായി കുയിൽമേളം നിന്നിരിക്കുന്നു. കുയിൽപാടിയാൽ കല്യാണം വരും എന്നനാട്ടറിവ് എന്റെ മനസ്സിലും ഒരു കുളിർപാട്ടായി...

ഗംഭീരമായ ഒരു കല്യാണം എന്റെ വീട്ടുമുറ്റത്ത് ഞങ്ങൾ നടത്തി.  ആ പെൺകുട്ടിക്ക് ഞങ്ങളുമായി എന്തോ കർമ്മബന്ധം ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നോ ആവോ?.  നാലാളു കൂടിയാൽ വീട് വൃത്തികേടാകും, മുറ്റത്തെ ചെടികൾ നശിപ്പിക്കും എന്നൊക്കെ പിറുപിറുക്കുകയും എന്നെ പല്ലിറുക്കിക്കൊണ്ട് നോക്കുകയും ചെയ്യുന്ന എന്റെ ചേട്ടൻ ഒരു തോർത്തും തോളത്തിട്ട് വലിയ കാരണവരായി, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിക്ക് വേണ്ടി  വീടും മുറ്റവും ഒരുക്കുന്നതും ഓടി നടന്ന് കല്യാണമേൽനോട്ടം നടത്തുന്നതും കണ്ടപ്പോൾ ആ ശുണ്ഠിക്കാരന്റെ നല്ല മനസ്സിനെയും അതിനുള്ളിലെ സ്നേഹനിധിയായ ഒരുഅച്ഛനേയും നിറകണ്ണൂകളോടെ നോക്കിനിന്നു ഞാൻ പലപ്പോഴും.  എല്ലാപേരും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരിലെല്ലാം കണ്ട ആ സംതൃപ്തി ഞങ്ങളിലും നിറഞ്ഞു.  ഇന്ന് വരെ കാണാത്ത ഒരു ഉണർവ്വ് ഞാനെന്റെ വീട്ടിലും കണ്ടു.  അളിഞ്ഞു പിളിഞ്ഞ് വലിച്ചു വാരി നിരന്നു കിടന്നിരുന്ന എന്റെ വീട്  എന്നോട് പറയുന്നപോലെ തോന്നി.., ‘ഇതൊക്കെയാണ് സത്യമായ വീട്’,അനുഗ്രഹിക്കപ്പെട്ട വീട്....'
കുയിൽ പാടിയാൽ, ചെമ്പോത്ത് നടന്നാൽ കല്യാണം വരും എന്നുള്ളതും എനിക്ക് സത്യമായി വന്നപ്പോൾ, അനുഭവത്തിന്റെ വെളിച്ചത്തിലൂടെ നാട്ടറിവുകൾ നമുക്ക് പകർന്നു തന്ന നമ്മുടെ പൂർവ്വികരുടെ കഴിവുകൾ എന്തേ നമുക്കൊന്നുമില്ലാതെ പോയത്?
ഇന്ന് ഞങ്ങളും, ഞങ്ങളുടെ വീടും വീണ്ടും കുയിൽപാട്ടിനായി, എന്റെ ചിന്നുവിന്റെ കല്യാണമേളവുമായി കാലേക്കൂട്ടി വന്നെത്തുന്ന കുയിലുകൾക്കായി, കാവലാളായ ചെമ്പോത്തുകൾക്കായി, കാതോർത്ത് കാത്തിരിക്കുന്നു.    

Saturday, April 14, 2012

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍

          മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”