Tuesday, June 17, 2008

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍

   ത്തിക്കനലായി മാറിക്കൊണ്ടിരിക്കുന്ന ആരുടെയോ ചിതയിലേക്കു നോക്കിയിരുന്നപ്പോള്‍ എന്തോ പെട്ടെന്ന്  അവന്‍ ‍അച്ഛനെക്കുറിച്ചോര്‍ത്തു. ശ്മശാനത്തിന്റെ ഗന്ധമുള്ളവന്‍ എന്നു തന്നെ നോക്കി വിളിച്ച ഏതോ ഒരു പെണ്ണിനെ ഓര്‍ത്തു. ഓര്‍മ്മയായ കാലം മുതല്‍ ശ്മാശനത്തില്‍ തന്നെയായിരുന്നു അവന്‍ കൂടുതല്‍ സമയവും.ശ്മശാനത്തിന്റെ ഒരു കോണില്‍ ആരോകെട്ടിക്കൊടുത്ത ചെറിയ വീട്ടില്‍ അയാളോടൊപ്പം അവനും വളര്‍ന്നു.വയറു നിറയെ ആഹാരവും മനസ്സു നിറയെ സ്നേഹവും കൊടുത്ത് അച്ഛായെന്നു വിളിപ്പിച്ച് അയാള്‍ അവനെ വളര്‍ത്തി.അച്ഛന്റെ കൂടെ ഒരിക്കലും അവന്‍ ഒരു അമ്മയെ കണ്ടില്ല.
         രു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.

          വയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന്‍ അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്‍പില്‍ കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള്‍ പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.

    തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന്‍ അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള്‍ അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”

      ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്‍പില്‍നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന്‍ ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
     ന്നാല്‍ ഒരു നാള്‍ സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന്‍ കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന്‍ “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.

              ന്നാദ്യമായ് ആ മണ്‍കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള്‍ പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്‍ക്കുന്നവന്‍ എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന്‍ മകനായി, ഇവന്‍ അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’

     വളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന്‍ ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്‍കൂനകളില്‍ നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..

Sunday, May 11, 2008

ബാന്‍സുരി ശ്രുതി പോലെ

വിങ്ങലുകളുടെ ദിവസങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നെ തേടിയെത്തിയ ആ സാന്ത്വനശബ്ദം ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു?ഞാന്‍ വിളിക്കുന്ന ഏതു ദൈവം ആണ് ആ ശബ്ദം എന്നിലേക്കു എത്തിച്ചത് ? മെയ് 6നു വൈകിട്ട് ഏകദേശം എട്ടുമണിയായിക്കാണും,ആകെ അസ്വസ്ഥമായിരുന്നു മനസ്സ് .ബ്ലോഗുകളില്‍ക്കൂടെ കറങ്ങി കറങ്ങി ഇരിക്കയായിരുന്നു ഞാന്‍. ഈ അടുത്തകാലത്തായി എനിക്കു കൂട്ടാകുന്നതു പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ ബ്ലോഗുകള്‍തന്നെയാണ് .അതിലൂടെയുള്ള ചുറ്റിക്കറങ്ങലുകള്‍ വല്ലാത്ത ഒരു തരം ആശ്വാസം തരുന്നു പലപ്പോഴും. എന്താന്നറിയില്ല അന്നു ബ്ലോഗുകള്‍ക്കും എന്തോ എന്നോട് ഒരു പരിഭവം പോലെ തോന്നി .അപ്പൊഴത്തെ എന്റെ മാനസികനിലയുടെ പ്രതിഫലനം ആയിരുന്നിരിക്കാം ആ തോന്നലും.

ഇടക്കിടെ ഞാന്‍ എന്റെ ഫോണെടുത്ത് അതിലുള്ള എല്ലാ നമ്പരുകളും, പേരുകളും ഒക്കെ നോക്കി കൊണ്ടേയിരുന്നു. ആരെയെങ്കിലും ഒന്നു വിളിച്ചാലോ..”വേണ്ട”..വിഷമിച്ചിരിക്കുമ്പോള്‍ വേണ്ടതും വേണ്ടാ‍ത്തതും ഒക്കെ പറയും, പിന്നെ അതൊക്കെ അവസരങ്ങള്‍ നോക്കി നമുക്കു തന്നെ പാരയായി വരും.(അനുഭവം ഗുരു). പെട്ടന്നു എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത നമ്പര്‍. എടുക്കാതിരിക്കാനും കഴിയില്ല.കാരണം എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍ പെട്ടന്നു നാട്ടില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ എന്റെ ഫോണിലേക്ക് ഡൈവേര്‍ട്ട് ചേയ്തിരിക്കുകയായിരുന്നു.. ഇനി അവരെ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കായാണങ്കിലോ?ഞാന്‍ ഫോണെടുത്ത് ഒരു മൂഡും ഇല്ലാതെ ഹലോപറഞ്ഞു. പെട്ടന്നു മറുതലക്കല്‍ നിന്നും വളരെ മര്യാദക്കു ഒരു ചോദ്യം ”സുബൈര്‍ ഇല്ലേ?”

ഞാന്‍ “ഇല്ല”

ചോദ്യം “ഇതു സുബൈറിന്റെ നമ്പര്‍ അല്ലേ?”

ഞാന്‍ “അല്ല ഇതു എന്റെ നമ്പര്‍ ആണ്, അതല്ലേ എന്റെ ഫോണ്‍ റിങ്ങ് ചെയ്തത്।”

പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?

മറുപടി“അല്ല” ..മറുതലക്കല്‍ ഉള്ള ആളു ആകെ ഒരു കണ്‍ഫ്യ്യൂഷന്‍ അടിച്ചപോലെ തോന്നി എനിക്ക് ..വീണ്ടും മറുതലക്കല്‍ നിന്നും സംസാരം തുടര്‍ന്നു ”ക്ഷമിക്കണം, എനിക്കു കിട്ടിയ നമ്പരില്‍ തന്നെയാണ് ഞാന്‍ വിളിച്ചത്, സുബൈര്‍ ഒരു സൌണ്ട് എഞ്ചിനിയര്‍ ആണ്.. ഞാന്‍ ഒരു ചെറിയ പാട്ടുകാരന്‍ ആണ്, ഒരു സോങ്ങ് റെക്കൊര്‍ഡിങ്ങിനെ കുറിച്ചു പറയാനാണ് വിളിച്ചത്, ..ക്ഷമിക്കണം“. എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്യും, എന്നു തോന്നിയപ്പോള്‍ ഞാന്‍ പെട്ടന്നു ചോദിച്ചു“ഈ ചെറിയ പാട്ടുകാരന്റെ പേര് എന്താണ് ?”

മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”

എന്നിട്ടു അയാള്‍ ആത്മഗതം പോലെയും എന്നോടായിട്ടും പറയുന്നതു കേട്ടു “ഈ നമ്പര്‍ എങ്ങനെ എന്റെ ഫോണില്‍ സേവ് ആയി ?”

ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..

പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”

മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”

ഞാന്‍“പെട്ടന്നു പറഞ്ഞാലും പാടും നല്ല ഒരു പാട്ടുകാരന്‍”

മറുപടി“ഏതു പാട്ടു വേണം?”

ഞാന്‍ “ഏതായാലും മതി”

കുറച്ചു സമയത്തെ മൌനത്തിനു ശേഷം നല്ല ഒരു ഹമ്മിങ്ങ്, നാലു വരി പാട്ടും........

ഞാന്‍ എന്നെതന്നെ മറന്നു, എന്റെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി..ആ ഒരു ഗന്ധര്‍വശബ്ദം എവിടെ നിന്നാണ് എന്റെ കാതില്‍ക്കൂടെ ഹൃദയത്തിലേക്കു വന്നത്? ദൈവ സാന്നിധ്യം പ്രിയ സംഗീതമായി നിന്റെ മനസ്സിന്റെ മുറിവുകളില്‍ തലോടാനായി എത്തും എന്നു എന്റെ ഭഗവാന്‍ എന്നോട് പറയുന്നതായി ആ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു..

പ്രിയ ഗായകാ നിന്നോടുള്ള നന്ദി ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?നന്ദി എന്ന രണ്ടു അക്ഷരത്തില്‍ ഞാന്‍ അതിനെ ചെറുതാക്കുന്നില്ല..എനിക്കു നീ തന്ന ആ വിലപ്പെട്ട സമയവും ശബ്ദവും,നാലുവരി കവിതയും(പാട്ട്) മറക്കില്ല..

(ഒരു പ്രത്യേക ഭാഷയില്‍ പാടി പ്രശസ്തനായ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ മകളെയും എല്ലാ മാധ്യമങ്ങളില്‍ കൂടിയും അറിയാമായിരുന്നു എനിക്ക്. ചാനലുകളിലും, സി।ഡികളിലും ഒക്കെ ആ ശബ്ദം കേള്‍ക്കുന്നും ഉണ്ട്.. അതായിരുന്നു സംസാരത്തിന്റെ തുടക്കത്തിലെ ആ ശബ്ദത്തിനോട് ഒരു പരിചയം തോന്നിയിരുന്നത്).

Thursday, May 1, 2008

വര്‍ഷങ്ങള്‍പോയതറിയാതെ

എന്നത്തേയും പോലെ അന്നും അസ്തമയസൂര്യനെ നോക്കി കടല്‍തീരത്ത് ഇരിക്കുകയായിരുന്നു അവള്‍ ചുറ്റിലും കൂടിനിന്ന ടൂറിസ്റ്റുകളോട് ഒരു ഗൈഡ് ആ സമുദ്രതീരത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന, ഒരു ഗ്രാമം മുഴുവനും കടലെടുത്ത ദുരന്ത സംഭവം വിവരിക്കുന്നത് കേട്ടപ്പോളാണ് തന്റെ കാത്തിരുപ്പിനു ഇത്രയും വര്‍ഷങ്ങളായി എന്നവള്‍ക്കു ബോധ്യം വന്നത്.കാത്തിരുപ്പിന്റെ തീവ്രതയില്‍ തന്നിലും ചുറ്റിലും ഉണ്ടായ മാറ്റങ്ങളോ, കാലം ഇത്രയും കടന്നു പോയതോ ഒന്നും അവള്‍ അറിഞ്ഞതേയില്ല.

എവിടെനിന്നൊക്കെയോ കിട്ടിയ അറിവുകള്‍ വച്ച് ,ആ ഗൈഡിന്റെ വാതോരാതെയുള്ള ദുരന്തവിവരണം അവളുടെ ഓര്‍മമകളെ , താന്‍ നേരിട്ടനുഭവിച്ച , മറക്കാനാഗ്രഹിക്കയും മറക്കാതിരിക്കയും ചെയ്ത ആദിവസത്തിലേക്കും പിന്നീട് ഇന്നുവരെയുള്ള കാത്തിരുപ്പിലേക്കും കൂട്ടിക്കോണ്ടുപോകുന്നത് വേദനയോടെ അവള്‍ അറിഞ്ഞു .

അന്നത്തെ ആ തണുത്ത പ്രഭാതത്തില്‍ ഉദയസൂര്യനെ കാണാനായി, സൂര്യകിരണങ്ങള്‍ തട്ടുമ്പോള്‍ കിട്ടുന്ന ചെറുചൂടിനായി രാമന്‍ ലവകുശന്മാരോടൊപ്പം മൈഥിലിയെ കൂട്ടാതെ കടല്‍ക്കരയിലേക്ക് പോയ ദിവസം. പ്രഭാതത്തില്‍ സൂര്യനല്ല വരുണനാണ് മുന്‍പേ എത്തുക എന്ന് ആരും അറിഞ്ഞിരുന്നില്ല .ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഭൂമിയില്‍നിന്നും തനിക്കു വേണ്ടതെല്ലാം എടുത്തുകൊണ്ട് വരുണന്‍ തന്റെ ലോകത്തിലേക്കു തിരികെ പോയി.


ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കുറെ കരച്ചിലുകള്‍ക്കിടയിലാണ് താനും എന്നവള്‍ മനസ്സിലാക്കി. സംഭവിച്ചത് എന്താണെന്നു മനസ്സിലായതും ഇല്ല. ഒന്നു മാത്രം പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങി ;എന്തു ചെയ്യണമെന്നും എങ്ങോട്ടുപോകണം എന്നും അറിയാതെ താനും ജീവിതത്തിന്റെ നടുക്കടലില്‍ പെട്ടിരിക്കായാണെന്നും,കാലത്തിന്റെ ഓളങ്ങളില്‍ പെട്ട് അവള്‍ക്കും തീരത്ത് അടുക്കാതെ പറ്റില്ലയെന്നും .

ജീവിതത്തില്‍ നടന്നതെല്ലാം യാദൃശ്ചികം മാത്രം.മൈഥിലിക്കു രാമന്‍ ഭര്‍ത്താവായതും ഇരട്ടകുട്ടികള്‍ ലവകുശന്മാരായതും എല്ലാം . എന്നാല്‍ അവരുടെ വീട് അയോദ്ധ്യ ആയിരുന്നില്ല, അതു ദ്വാരകയാ‍യിരുന്നു .ദ്വാരക കടലെടുത്തപ്പോള്‍ മൈഥിലിക്കു കൂട്ടായി രാമനും ലവകുശന്മാരും ഇല്ല; കൃഷ്ണന്‍ പോലും !

തന്റെ പ്രിയപ്പെട്ടവരെല്ലാം, പ്രിയപ്പെട്ടതെല്ലാം കടലിനടിയില്‍ എവിടെയോ ഉണ്ട് എന്നു വിശ്വസിച്ച് കടലിനെ കാണാവുന്ന , കടലിനെ കേള്‍ക്കാവുന്ന ദൂരത്തില്‍, ഇനിയും ഒരുനാല്‍ വരുണന്‍ വരും, അന്നു തന്നെയും കൂട്ടിക്കൊണ്ടുപോകും എന്ന വിശ്വാസത്തില്‍ അവളുടെ കൊച്ചു പര്‍ണ്ണശാലയില്‍ അവള്‍ ജീവിതത്തോടൊപ്പം കാത്തിരുപ്പിന്റെ ദിവസങ്ങളും ആരംഭിച്ചു.

കടല്‍ത്തീരത്തു മുഴുവനും വര്‍ണ്ണം വാരി വിതറിയ ശംഖുകളും ചിപ്പികളും കാണുന്നത് ആദ്യമാദ്യം അവള്‍ക്കു വല്ലാത്തൊരു ആശ്വാസം ആയിരുന്നു. പതുക്കെ പതുക്കെ ആ വര്‍ണ്ണ ചിപ്പികളും ശംഖുകളും കൊണ്ട് ജീവിതത്തിനു തന്നെ വര്‍ണ്ണങ്ങള്‍ കൊടുക്കുവാന്‍ അവള്‍ പഠിച്ചു .ഓരോചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഉള്ളിലിരുന്ന് തന്റെ ഭര്‍ത്തവും മക്കളും തന്നെ ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്നതായും, എന്തൊക്കെയോ നേടിതരുന്നതായും അവള്‍ അറിഞ്ഞു.

ജീവിതത്തില്‍ നേടിയതൊന്നും നഷ്ടപ്പെട്ടതിനു തുല്യമായില്ല. കടല്‍ത്തീരത്തെ കാത്തിരുപ്പു മാത്രം ഒരു ശീലമായി, സ്വഭാവമായി, ജീവിതത്തിന്റെ ഭാഗമായി. കടലില്‍ താണുപോയ യാഥാര്‍ത്യങ്ങളെ സ്വപ്നങ്ങളില്‍ പേറി നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുഖമായി.

തന്റെ ജീവിതത്തിന്റെ ഉദയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി, ആ അസ്തമയത്തിലും കാത്തിരുന്നിരുന്ന അവളെ, സ്നേഹത്തിന്റെ ചൂടുള്ള ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും നെഞ്ചോട് ചേര്‍ക്കുന്നതും അവള്‍ അറിഞ്ഞു. കാഴ്ച്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്കും സന്ധ്യയുടെ ഇരുട്ടിനും ആ മുഖം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തിന്റെ ആ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് വര്‍ഷങ്ങളായുള്ള കാത്തിരുപ്പു മതിയാക്കി, ഉദയത്തില്‍ നഷ്ടപ്പെട്ടതെന്തോ അത് അസ്തമയത്തില്‍ തനിക്കു തിരികെ കിട്ടി എന്ന വിശ്വാസത്തോടെ, സമാധാനത്തോടെ, ആ കൈകളോടോപ്പം അവള്‍ നടന്നു നീങ്ങി..

Saturday, April 19, 2008

വീണ്ടും ഒരു ഏപ്രില്‍18













കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി।അതു ഒരു ചിത്രം ആയിരുന്നു।എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.


യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാ‍ര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു.

Sunday, April 13, 2008

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍














മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്.ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു.എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി(അമ്മയുടെ ചേച്ചി)പറഞ്ഞുതന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു.പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം.എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.

ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.

അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ.ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ട്ണേയിരുന്നു.ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആകുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.

ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്തസ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.

പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി.നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.

നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്.വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.പൂജാരി പോയതക്കം നോക്കി നടതുറന്നു ആഭരണംഎല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി.അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും.ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി.കാര്യം മനസ്സിലാകത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കീ.പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
”ഹായ് എന്തൊരു ഭംഗി“. ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ടു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു.തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല.എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി.കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.

കുട്ടിമുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരുവലിയ കുട്ടി ചെറിയകുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ട്ത്രെ.ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ.കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന..
അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന..
എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

Sunday, April 6, 2008

പച്ചനിറമുള്ള സന്യാസി മരങ്ങള്‍

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് നോക്കുമ്പോള്‍ പലപ്പോഴും വര്‍ണ്ണങ്ങള്‍ വാരി വിതറിയിരിക്കുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഒരിക്കല്‍ ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയപ്പോള്‍ അതിമനോഹരമായ ഒരു വര്‍ണ്ണകാഴ്ച്ച കാണാനിടയായി.കാര്യം മനസ്സിലാകത്തതുകൊണ്ട് സഹയാത്രികനോട് ചോദിച്ചു
”എന്താ ഭുമിക്ക് ഈ നിറം?”
“ഇവിടെ ഇപ്പോള്‍ ഫോള്‍ സീസണ്‍ ആണ്”. അയാള്‍ പറഞ്ഞു.സത്യത്തില്‍ എന്താ എന്നു മനസ്സിലായില്ല.കൂടുതല്‍ ചോദിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കേണ്ട് എന്നു കരുതി നിശ്ശബ്ദമായിരുന്നു.

താഴെയെത്തി ചുറ്റിനും കണ്ണോടിച്ചപ്പോള്‍ കണ്ടകാഴ്ച്ച॥ ഹോ॥!!, ഒരു കവി ഹൃദയം ഇല്ലാത്തതില്‍ ദു:ഖം തോന്നിയ നിമിഷം। ഇത്ര അധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്നു തോന്നിപ്പോയി।ഈ വര്‍ണ്ണങ്ങളേ മുഴുവനും സൃഷ്ടിച്ച ആ ശക്തിയെ മനസ്സാല്‍ സാഷ്ടാംഗം നമസ്കരിച്ചു പോയി.
‘കണ്ണുകള്‍ക്കു കണ്‍പോളകള്‍ വേണ്ട‘ എന്നു ഗോപികമാര്‍ ഭഗവാനോട്പറഞ്ഞത് സത്യത്തില്‍ ആ നിമിഷം ഞാനും പറഞ്ഞു.കണ്ണിമ ചിമ്മാതെ ആ പ്രകൃതിയെ നോക്കി നില്‍ക്കാന്‍,ഹൃദയത്തിലേറ്റാന്‍.

പ്രകൃതിയുടെ ഹോളി ആഘോഷം ആസ്വദിച്ചിരുന്ന ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു നിറം ഉണ്ടായിരുന്നു.പച്ച.നിറം മാറി പ്രക്യതിയുടെ മാറ്റങ്ങളെ അംഗികരിക്കാന്‍ തയ്യാറാകത്ത ധാര്‍ഷ്ട്യഭാവമുള്ള പച്ച മരങ്ങള്‍. കലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കാതെ എന്തേ ഇവ ഇങ്ങനെ എന്നു ചിന്തിക്കാതിരുന്നില്ല.

വളരെ പതുക്കെ നിറങ്ങള്‍ മങ്ങി തുടങ്ങുന്നതും വര്‍ണ്ണങ്ങള്‍ കൊണ്ട് പ്രകൃതിയെ അലങ്കരിച്ചു നിര്‍ത്തിയിരുന്ന ഇലകള്‍ ഒന്നോന്നായും കൂട്ടത്തോടെയും കൊഴിഞ്ഞു വീഴുന്നതും കുറ്റിച്ചെടികള്‍ മുതല്‍ വന്‍ വ്യക്ഷങ്ങള്‍ വരെ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നതും ഞാന്‍ കണ്ടു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചു നിറം മാറാതെ നിന്നിരുന്ന പച്ച ഇലകളുള്ള മരത്തെ.ആ ഒറ്റയാന്മാരെ.മരങ്ങള്‍ക്കിടയിലെ സന്യാസിമാരെ.ഒരു മാറ്റങ്ങളും അവരെ ബാധിക്കുന്നില്ല.മറ്റുമരങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയപ്പോള്‍ അവര്‍ അസുയപ്പെട്ടില്ല, ഇല പൊഴിച്ചപ്പോള്‍ സന്തോഷിച്ചും സങ്കടപ്പെട്ടും ഇല്ല.സ്വന്തം ഭംഗിയും ഭാവവും കൈ വിടാതെയുള്ള ആ പച്ച മരങ്ങളെ കണ്ടപ്പോള്‍ എനിക്ക് നമുക്കു ചുറ്റുമുള്ള പല വ്യക്തിത്വങ്ങളേയും ഓര്‍മ്മ വന്നു.

തറയില്‍ വാടി തളര്‍ന്നു കിടക്കുന്ന നിറം മങ്ങിയ ഇലകളേയും, നഗ്നരാക്കപ്പെട്ട മരങ്ങളേയും ചെടികളേയും,സന്യാസിമാരായ പച്ച മരങ്ങളേയും ഒക്കെ തൊട്ടുതലോടിക്കൊണ്ട് മഞ്ഞുകാലം വരവായി.തണുപ്പിന്റെ തലോടലിനു ഒരു വല്ലാത്ത സുഖം ആയിരുന്നു.ക്രമേണ തലോടല്‍ ഗാഢമായ ആലിംഗനത്തിലേക്കും പിന്നെ ധ്യതരാഷ്ട്രാലിംഗനത്തിലേക്കും മാറുന്നതും ഞാനറിഞ്ഞു.

മുണ്ഡനം ചെയ്തവനെ ഭസ്മംപൂശുന്നതു പോലെഒരു കാഴ്ച്ച ഞാന്‍ കണ്ടു।ആകാശത്തില്‍ നിന്നും വെള്ള പൊടി ഭൂമിയിലേക്കു വന്നു കൊണ്ടേയിരുന്നു। ക്രമേണ പല വര്‍ണ്ണങ്ങള്‍ക്കു പകരം തൂവെള്ള നിറം കൊണ്ടൂ നിറഞ്ഞു പ്രക്യതി।പൂക്കളായും ഇലകളായും മഞ്ഞ് മരങ്ങളുടേയും ചെടികളുടേയും നഗ്നത മറച്ചു.അപ്പോഴും നമ്മുടെ സന്യാസി മരങ്ങള്‍ ബലമായി അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു പൂക്കളേയും പേറിക്കൊണ്ട് നിര്‍വികാരതയോടെ തന്നെ നിന്നു.സൂര്യരശ്മികള്‍ക്കു പോലും തണുപ്പ് അനുഭവപ്പെട്ടു.

ശൈത്യഭഗവാന്റെ ആലിംഗനത്തിന്റ് ശക്തി കുറയുന്നതും വെളുത്തപൂക്കളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞ് അവ ഇല്ലാതെ ആകുന്നതും കണ്ടു.തണുപ്പിന്റെ തലോടലിനൊപ്പം സൂര്യകിരണങ്ങളുടെ ചൂടും ചെറുതായി വന്നു തുടങ്ങിയ ഒരു നാളില്‍ ഞാന്‍ കണ്ടു വര്‍ണ്ണം വിതറിയ ഇലകളും, വെള്ളപ്പുക്കളും ഒക്കെ നിന്നിരുന്ന കൊമ്പുകളിലും ചില്ലകളിലും നിറയെ പച്ചമുകുളങ്ങള്‍.പാല്‍ പല്ലുകള്‍ കാട്ടി നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞിരിക്കുന്നു.
“ഹോ എന്തൊരു ഭംഗിയാ... ആ കാഴ്ച്ച. വീണ്ടും കവി ഹ്യദയത്തെ ഓര്‍ത്തു പോയി.

ദിവസങ്ങല്‍ക്കുള്ളില്‍ പ്രകൃതി സുന്ദരിപെണ്ണായി.ഇലകളും പൂക്കളും കായ്കളും, കിളികളും കാറ്റും. ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന ഭാവത്തോടെ നില്‍ക്കുന്ന പച്ച മരങ്ങളോട് എനിക്കു ചെറിയ പരിഭവം തോന്നി.അതിലേറെ ബഹുമാനവും തോന്നി.

ഈ പ്രകൃതിയെ ആസ്വദിക്കാന്‍ എന്നും എനിക്കു കൂട്ടായി ഒരുപച്ച മരം ഉണ്ടായിരുന്നു.സ്ഥിരസ്വഭാവം ഉള്ളവനിലുള്ള ഒരു വിശ്വാസം കൊണ്ടാവാം ആ പച്ച മരം എനിക്കു പ്രിയപ്പെട്ടതയിരുന്നു.എന്റെ മണലാരണ്യത്തിന്റെ സൌന്ദര്യത്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടെ ഞാന്‍ ആ ഫേണ്‍ മരത്തിനടുത്തുപോയി കുറേ സമയം ഇരുന്നു.യാത്ര പറഞ്ഞു തിരിച്ചു നടന്ന എന്നേ ആരോ പിടിച്ചതു പൊലെ തോന്നി.ആ പച്ചമരത്തിന്റെ ഒരു ചില്ല എന്റെ ഉടുപ്പില്‍ പിടിച്ചിരിക്കുന്നു.തിരിഞ്ഞു നിന്ന എന്നോട് , മനസ്സു വായിക്കാന്‍ അറിയാവുന്ന എന്റെ സന്യാസിമരം വളരെ പതുക്കെ എന്തൊ പറയുന്ന പോലെ തോന്നി. കാതോര്‍ത്തപ്പൊള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി.”സംശയങ്ങള്‍ ഒക്കെ തിര്‍ത്തിട്ടു പോയാലെ ദൂരങ്ങള്‍ താണ്ടി നീ ഇനിയും എന്നേ കാണാന്‍ വരു....
ഞാന്‍ ചോദിച്ചു
“നിങ്ങള്‍ പച്ചമരങ്ങള്‍ എന്താണ് മാറ്റങ്ങളെ അംഗീകരിക്കതെ, ഇത്ര ഗര്‍വ് കാട്ടി നില്‍ക്കുന്നത്?”

വെയില്‍ തട്ടി നിന്നിരുന്ന എന്നൊട് ആ മരം പറഞ്ഞു.
“എന്റെ തണലിലേക്കു നീങ്ങി നില്‍ക്കു”.
തണലില്‍ നിന്നപ്പോള്‍ വല്ലാത്ത കുളിര്‍മമ തോന്നി.
മരം വീണ്ടും പറയാന്‍ തുടങ്ങി, “ഞങ്ങള്‍ പച്ച മരങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നവര്‍ തന്നെയാണ്, നീ കണ്ടതൊക്കെ നൈമിഷികമായ വര്‍ണ്ണങ്ങള്‍ മാത്രം ആണ്.അതില്‍ അഹങ്കരിക്കുന്ന ജിവജാലങ്ങള്‍ക്കുവേണ്ടീ നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍.പ്രകൃതി ദുരന്തങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളുടെ സമാധാനത്തെ കളയല്ലേ എന്നു എപ്പൊഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കയാണ് ഞങ്ങള്‍.എല്ലാ മാറ്റങ്ങളിലുടെയും ഓടിതളര്‍ന്ന് വീണ്ടും പച്ചനിറം ഉള്‍ക്കൊണ്ട് ഞങ്ങളോടൊപ്പം എല്ലാം വന്നു നില്‍ക്കുന്നതു കണ്ടില്ലേ? നീയും ഇപ്പോള്‍ ഈ പച്ചപ്പിന്റെ തണലില്‍ അല്ലേ നില്‍ക്കുന്നത്?”

ശരിയാണ്, ചുറ്റിനും നോക്കിയ ഞാന്‍ മനസ്സിലാക്കി സന്യാസിമരം പറഞ്ഞ സത്യം.ചെറുചിരിയോടെ നിറഞ്ഞമനസ്സോടെ പ്രാര്‍ധ്നയില്‍ മാത്രം മുഴുകി നില്‍ക്കുന്ന പച്ചമരങ്ങളെ നോക്കിയപ്പോള്‍ എന്റെ കണ്ണുകല്‍ നിറഞ്ഞു. അവയെ മനസ്സിലാക്കാന്‍ വൈകിയതിന്റേയും അവയോട് യാത്ര പറയുന്നതിന്റേയും ഒക്കെ വിഷമം.

വീണ്ടും ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കിയ ഞാന്‍ പച്ച്പ്പിന്റെ സൌന്ദര്യം കണ്ട് കവി ഹ്യദയം ഇല്ലാത്തതില്‍ ഒരിക്കല്‍ കൂടെ ദു:ഖിച്ചു.എന്റെ സന്യാസി മരങ്ങളെ ഇനിയെന്നു കാണും?
ആകാശത്തില്‍ നിന്നും മണലാരണ്യത്തിലേക്കു താഴ്ന്നു വന്നപ്പോള്‍ അവിടവിടെയായി ചില പച്ചപൊട്ടുകള്‍ കണ്ടു.താഴെയെത്തി ചുറ്റിലും നൊക്കിയ ഞാന്‍ കണ്ടത് ഒന്നുമാത്രം.ഈ മരുഭൂമിയെ സ്വര്‍ഗ്ഗതുല്യമക്കി മാറ്റാന്‍ തലയെടുപ്പോടേ നിസ്വാര്‍ത്ഥ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഈന്തപ്പനകളേ...ഈ മരുഭൂമിയിലെ എന്റെ പ്രിയപ്പെട്ട സന്യാസിമരങ്ങളെ..

Friday, April 4, 2008

ക്യൂ


എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....

എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....