Sunday, April 13, 2008

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍














മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്.ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു.എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി(അമ്മയുടെ ചേച്ചി)പറഞ്ഞുതന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു.പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം.എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.

ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.

അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ.ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ട്ണേയിരുന്നു.ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആകുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.

ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്തസ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.

പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി.നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.

നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്.വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.പൂജാരി പോയതക്കം നോക്കി നടതുറന്നു ആഭരണംഎല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി.അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും.ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി.കാര്യം മനസ്സിലാകത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കീ.പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
”ഹായ് എന്തൊരു ഭംഗി“. ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ടു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു.തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല.എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി.കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.

കുട്ടിമുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരുവലിയ കുട്ടി ചെറിയകുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ട്ത്രെ.ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ.കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന..
അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന..
എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

Sunday, April 6, 2008

പച്ചനിറമുള്ള സന്യാസി മരങ്ങള്‍

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് നോക്കുമ്പോള്‍ പലപ്പോഴും വര്‍ണ്ണങ്ങള്‍ വാരി വിതറിയിരിക്കുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഒരിക്കല്‍ ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയപ്പോള്‍ അതിമനോഹരമായ ഒരു വര്‍ണ്ണകാഴ്ച്ച കാണാനിടയായി.കാര്യം മനസ്സിലാകത്തതുകൊണ്ട് സഹയാത്രികനോട് ചോദിച്ചു
”എന്താ ഭുമിക്ക് ഈ നിറം?”
“ഇവിടെ ഇപ്പോള്‍ ഫോള്‍ സീസണ്‍ ആണ്”. അയാള്‍ പറഞ്ഞു.സത്യത്തില്‍ എന്താ എന്നു മനസ്സിലായില്ല.കൂടുതല്‍ ചോദിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കേണ്ട് എന്നു കരുതി നിശ്ശബ്ദമായിരുന്നു.

താഴെയെത്തി ചുറ്റിനും കണ്ണോടിച്ചപ്പോള്‍ കണ്ടകാഴ്ച്ച॥ ഹോ॥!!, ഒരു കവി ഹൃദയം ഇല്ലാത്തതില്‍ ദു:ഖം തോന്നിയ നിമിഷം। ഇത്ര അധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്നു തോന്നിപ്പോയി।ഈ വര്‍ണ്ണങ്ങളേ മുഴുവനും സൃഷ്ടിച്ച ആ ശക്തിയെ മനസ്സാല്‍ സാഷ്ടാംഗം നമസ്കരിച്ചു പോയി.
‘കണ്ണുകള്‍ക്കു കണ്‍പോളകള്‍ വേണ്ട‘ എന്നു ഗോപികമാര്‍ ഭഗവാനോട്പറഞ്ഞത് സത്യത്തില്‍ ആ നിമിഷം ഞാനും പറഞ്ഞു.കണ്ണിമ ചിമ്മാതെ ആ പ്രകൃതിയെ നോക്കി നില്‍ക്കാന്‍,ഹൃദയത്തിലേറ്റാന്‍.

പ്രകൃതിയുടെ ഹോളി ആഘോഷം ആസ്വദിച്ചിരുന്ന ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു നിറം ഉണ്ടായിരുന്നു.പച്ച.നിറം മാറി പ്രക്യതിയുടെ മാറ്റങ്ങളെ അംഗികരിക്കാന്‍ തയ്യാറാകത്ത ധാര്‍ഷ്ട്യഭാവമുള്ള പച്ച മരങ്ങള്‍. കലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കാതെ എന്തേ ഇവ ഇങ്ങനെ എന്നു ചിന്തിക്കാതിരുന്നില്ല.

വളരെ പതുക്കെ നിറങ്ങള്‍ മങ്ങി തുടങ്ങുന്നതും വര്‍ണ്ണങ്ങള്‍ കൊണ്ട് പ്രകൃതിയെ അലങ്കരിച്ചു നിര്‍ത്തിയിരുന്ന ഇലകള്‍ ഒന്നോന്നായും കൂട്ടത്തോടെയും കൊഴിഞ്ഞു വീഴുന്നതും കുറ്റിച്ചെടികള്‍ മുതല്‍ വന്‍ വ്യക്ഷങ്ങള്‍ വരെ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നതും ഞാന്‍ കണ്ടു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചു നിറം മാറാതെ നിന്നിരുന്ന പച്ച ഇലകളുള്ള മരത്തെ.ആ ഒറ്റയാന്മാരെ.മരങ്ങള്‍ക്കിടയിലെ സന്യാസിമാരെ.ഒരു മാറ്റങ്ങളും അവരെ ബാധിക്കുന്നില്ല.മറ്റുമരങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയപ്പോള്‍ അവര്‍ അസുയപ്പെട്ടില്ല, ഇല പൊഴിച്ചപ്പോള്‍ സന്തോഷിച്ചും സങ്കടപ്പെട്ടും ഇല്ല.സ്വന്തം ഭംഗിയും ഭാവവും കൈ വിടാതെയുള്ള ആ പച്ച മരങ്ങളെ കണ്ടപ്പോള്‍ എനിക്ക് നമുക്കു ചുറ്റുമുള്ള പല വ്യക്തിത്വങ്ങളേയും ഓര്‍മ്മ വന്നു.

തറയില്‍ വാടി തളര്‍ന്നു കിടക്കുന്ന നിറം മങ്ങിയ ഇലകളേയും, നഗ്നരാക്കപ്പെട്ട മരങ്ങളേയും ചെടികളേയും,സന്യാസിമാരായ പച്ച മരങ്ങളേയും ഒക്കെ തൊട്ടുതലോടിക്കൊണ്ട് മഞ്ഞുകാലം വരവായി.തണുപ്പിന്റെ തലോടലിനു ഒരു വല്ലാത്ത സുഖം ആയിരുന്നു.ക്രമേണ തലോടല്‍ ഗാഢമായ ആലിംഗനത്തിലേക്കും പിന്നെ ധ്യതരാഷ്ട്രാലിംഗനത്തിലേക്കും മാറുന്നതും ഞാനറിഞ്ഞു.

മുണ്ഡനം ചെയ്തവനെ ഭസ്മംപൂശുന്നതു പോലെഒരു കാഴ്ച്ച ഞാന്‍ കണ്ടു।ആകാശത്തില്‍ നിന്നും വെള്ള പൊടി ഭൂമിയിലേക്കു വന്നു കൊണ്ടേയിരുന്നു। ക്രമേണ പല വര്‍ണ്ണങ്ങള്‍ക്കു പകരം തൂവെള്ള നിറം കൊണ്ടൂ നിറഞ്ഞു പ്രക്യതി।പൂക്കളായും ഇലകളായും മഞ്ഞ് മരങ്ങളുടേയും ചെടികളുടേയും നഗ്നത മറച്ചു.അപ്പോഴും നമ്മുടെ സന്യാസി മരങ്ങള്‍ ബലമായി അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു പൂക്കളേയും പേറിക്കൊണ്ട് നിര്‍വികാരതയോടെ തന്നെ നിന്നു.സൂര്യരശ്മികള്‍ക്കു പോലും തണുപ്പ് അനുഭവപ്പെട്ടു.

ശൈത്യഭഗവാന്റെ ആലിംഗനത്തിന്റ് ശക്തി കുറയുന്നതും വെളുത്തപൂക്കളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞ് അവ ഇല്ലാതെ ആകുന്നതും കണ്ടു.തണുപ്പിന്റെ തലോടലിനൊപ്പം സൂര്യകിരണങ്ങളുടെ ചൂടും ചെറുതായി വന്നു തുടങ്ങിയ ഒരു നാളില്‍ ഞാന്‍ കണ്ടു വര്‍ണ്ണം വിതറിയ ഇലകളും, വെള്ളപ്പുക്കളും ഒക്കെ നിന്നിരുന്ന കൊമ്പുകളിലും ചില്ലകളിലും നിറയെ പച്ചമുകുളങ്ങള്‍.പാല്‍ പല്ലുകള്‍ കാട്ടി നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞിരിക്കുന്നു.
“ഹോ എന്തൊരു ഭംഗിയാ... ആ കാഴ്ച്ച. വീണ്ടും കവി ഹ്യദയത്തെ ഓര്‍ത്തു പോയി.

ദിവസങ്ങല്‍ക്കുള്ളില്‍ പ്രകൃതി സുന്ദരിപെണ്ണായി.ഇലകളും പൂക്കളും കായ്കളും, കിളികളും കാറ്റും. ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന ഭാവത്തോടെ നില്‍ക്കുന്ന പച്ച മരങ്ങളോട് എനിക്കു ചെറിയ പരിഭവം തോന്നി.അതിലേറെ ബഹുമാനവും തോന്നി.

ഈ പ്രകൃതിയെ ആസ്വദിക്കാന്‍ എന്നും എനിക്കു കൂട്ടായി ഒരുപച്ച മരം ഉണ്ടായിരുന്നു.സ്ഥിരസ്വഭാവം ഉള്ളവനിലുള്ള ഒരു വിശ്വാസം കൊണ്ടാവാം ആ പച്ച മരം എനിക്കു പ്രിയപ്പെട്ടതയിരുന്നു.എന്റെ മണലാരണ്യത്തിന്റെ സൌന്ദര്യത്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടെ ഞാന്‍ ആ ഫേണ്‍ മരത്തിനടുത്തുപോയി കുറേ സമയം ഇരുന്നു.യാത്ര പറഞ്ഞു തിരിച്ചു നടന്ന എന്നേ ആരോ പിടിച്ചതു പൊലെ തോന്നി.ആ പച്ചമരത്തിന്റെ ഒരു ചില്ല എന്റെ ഉടുപ്പില്‍ പിടിച്ചിരിക്കുന്നു.തിരിഞ്ഞു നിന്ന എന്നോട് , മനസ്സു വായിക്കാന്‍ അറിയാവുന്ന എന്റെ സന്യാസിമരം വളരെ പതുക്കെ എന്തൊ പറയുന്ന പോലെ തോന്നി. കാതോര്‍ത്തപ്പൊള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി.”സംശയങ്ങള്‍ ഒക്കെ തിര്‍ത്തിട്ടു പോയാലെ ദൂരങ്ങള്‍ താണ്ടി നീ ഇനിയും എന്നേ കാണാന്‍ വരു....
ഞാന്‍ ചോദിച്ചു
“നിങ്ങള്‍ പച്ചമരങ്ങള്‍ എന്താണ് മാറ്റങ്ങളെ അംഗീകരിക്കതെ, ഇത്ര ഗര്‍വ് കാട്ടി നില്‍ക്കുന്നത്?”

വെയില്‍ തട്ടി നിന്നിരുന്ന എന്നൊട് ആ മരം പറഞ്ഞു.
“എന്റെ തണലിലേക്കു നീങ്ങി നില്‍ക്കു”.
തണലില്‍ നിന്നപ്പോള്‍ വല്ലാത്ത കുളിര്‍മമ തോന്നി.
മരം വീണ്ടും പറയാന്‍ തുടങ്ങി, “ഞങ്ങള്‍ പച്ച മരങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നവര്‍ തന്നെയാണ്, നീ കണ്ടതൊക്കെ നൈമിഷികമായ വര്‍ണ്ണങ്ങള്‍ മാത്രം ആണ്.അതില്‍ അഹങ്കരിക്കുന്ന ജിവജാലങ്ങള്‍ക്കുവേണ്ടീ നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍.പ്രകൃതി ദുരന്തങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളുടെ സമാധാനത്തെ കളയല്ലേ എന്നു എപ്പൊഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കയാണ് ഞങ്ങള്‍.എല്ലാ മാറ്റങ്ങളിലുടെയും ഓടിതളര്‍ന്ന് വീണ്ടും പച്ചനിറം ഉള്‍ക്കൊണ്ട് ഞങ്ങളോടൊപ്പം എല്ലാം വന്നു നില്‍ക്കുന്നതു കണ്ടില്ലേ? നീയും ഇപ്പോള്‍ ഈ പച്ചപ്പിന്റെ തണലില്‍ അല്ലേ നില്‍ക്കുന്നത്?”

ശരിയാണ്, ചുറ്റിനും നോക്കിയ ഞാന്‍ മനസ്സിലാക്കി സന്യാസിമരം പറഞ്ഞ സത്യം.ചെറുചിരിയോടെ നിറഞ്ഞമനസ്സോടെ പ്രാര്‍ധ്നയില്‍ മാത്രം മുഴുകി നില്‍ക്കുന്ന പച്ചമരങ്ങളെ നോക്കിയപ്പോള്‍ എന്റെ കണ്ണുകല്‍ നിറഞ്ഞു. അവയെ മനസ്സിലാക്കാന്‍ വൈകിയതിന്റേയും അവയോട് യാത്ര പറയുന്നതിന്റേയും ഒക്കെ വിഷമം.

വീണ്ടും ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കിയ ഞാന്‍ പച്ച്പ്പിന്റെ സൌന്ദര്യം കണ്ട് കവി ഹ്യദയം ഇല്ലാത്തതില്‍ ഒരിക്കല്‍ കൂടെ ദു:ഖിച്ചു.എന്റെ സന്യാസി മരങ്ങളെ ഇനിയെന്നു കാണും?
ആകാശത്തില്‍ നിന്നും മണലാരണ്യത്തിലേക്കു താഴ്ന്നു വന്നപ്പോള്‍ അവിടവിടെയായി ചില പച്ചപൊട്ടുകള്‍ കണ്ടു.താഴെയെത്തി ചുറ്റിലും നൊക്കിയ ഞാന്‍ കണ്ടത് ഒന്നുമാത്രം.ഈ മരുഭൂമിയെ സ്വര്‍ഗ്ഗതുല്യമക്കി മാറ്റാന്‍ തലയെടുപ്പോടേ നിസ്വാര്‍ത്ഥ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഈന്തപ്പനകളേ...ഈ മരുഭൂമിയിലെ എന്റെ പ്രിയപ്പെട്ട സന്യാസിമരങ്ങളെ..

Friday, April 4, 2008

ക്യൂ


എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....

എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....

Monday, December 31, 2007

എന്റെ 2007



നന്മ്കള്‍ നിറഞ്ഞ ഒരു വര്‍ഷം
സ്നേഹം വന്നു നിറഞ്ഞ ഒരു വര്‍ഷം

അറിവുകള്‍ കൊണ്ടു നിറഞ്ഞ ഒരു വര്‍ഷം

വഴിപോക്കന്റെ കൈയില്‍ തൂങ്ങി ബ്ലോഗിലേക്കു വന്ന ഒരു വര്‍ഷം

ബ്ലോഗില്‍ കൂടെ ഒരുപാട് സുഹ്യത്തുക്കളെ കിട്ടിയ ഒരു വര്‍ഷം

പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം

ആശംസിക്കുന്നു

Saturday, December 15, 2007

ഹൃദയത്തില്‍ പെയ്ത മഴ



രാത്രിമഴയുടെ സംഗീതം എന്നും എനിക്കു ലഹരി ആയിരുന്നു.അതും എന്റെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള നടുമുററത്തേക്കു പെയ്യുന്ന മഴ. പല ഭാവത്തിലും താളത്തിലും വന്നിരുന്ന എല്ലാ മഴകളും എന്നും ഞാന്‍ ഒരുപാടൊരുപാട് ആസ്വദിച്ചിരുന്നു.ചില രാത്രികളില്‍ ഉറങ്ങാതെ മഴ കച്ചേരി കേട്ടു കേട്ടു ഞാന്‍ നേരം വെളുപ്പിച്ചിട്ടുണ്ട്.

എന്റെ പ്രവാസ ജീവിതത്തില്‍ എന്നും എനിക്കു നഷ്ടപ്പെട്ടതും ആ മഴ സംഗീതം മാത്രം.ചില രാത്രികളില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു നടുമുറ്റത്ത് പെയ്യുന്ന രാത്രിമഴയും അതിലെ സംഗീതവും മനസ്സിലേക്കു കൊണ്ടുവരാന്‍  ശ്രമിക്കാറും, അതു ആസ്വദിക്കാന്‍ കഴിയാറും ഉണ്ട് എന്നുള്ളതും ഒരു സുഖം തന്നെയാണേ.

എത്ര ആര്‍ത്തലച്ച് വരുന്ന മഴയാണങ്കിലും, ഒരു കാറ്റിന്റെ തലോടലില്‍ ആലസ്യം പേറി വരുന്ന മഴയാണങ്കിലും, ഒരു ചാറ്റല്‍ മഴ ആണങ്കിലും എന്റെ നാലുകെട്ടിന്റെ പായല്‍ പിടിച്ച ഓടുകളില്‍ തട്ടിയും തകര പാത്തികളില്‍ കൂടി ഒഴുകിയും നാദ താള ലയങ്ങളോടെ  നടുമുറ്റത്തേക്കു പതിക്കുന്ന ഓരോ മഴത്തുള്ളിയിലും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന (നില്‍ക്കുന്ന) ആ സംഗീതം ഒരു അത്ഭുതം തന്നെയാണ് .കവിതയും സംഗീതവും പേറി വന്നിരുന്ന മഴകളിൽ മനോഹരമായ പ്രണയവും , സ്നേഹവും ഒക്കെ നിറഞ്ഞു നില്ക്കുന്നതും കണ്ടിട്ടുണ്ട്.എപ്പോഴും മഴയെ കാത്തിരിക്കുന്നത് ഒരു ശീലമായി മാറുകയും ചെയ്തു.

ഈ മരുഭൂമിയില്‍ ഒരിക്കലും എന്റെ നടുമുറ്റവും അവിടെ എത്തിയിരുന്ന , എത്തുന്ന മാസ്മരിക ശക്തിയുള്ള രാത്രി മഴകളും വരില്ല എന്നറിയാമയിരുന്നു എങ്കിലും എന്നും ഞാന്‍ കാത്തിരുന്നു, കാതോര്‍ത്തിരുന്നു;എല്ലായിപ്പോഴും.അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍, എന്നെ കുളിര്‍കോരിയണിയിപ്പിച്ച എന്റെ മഴസംഗീതത്തിനും അപ്പുറമായി ഒരു അവര്‍ണ്ണനീയ ശബ്ദം(സംഗീതം) എന്നേ തേടിയെത്തി,അതും ഒരു രാത്രിയില്‍.

.ഇതു ആരെങ്കിലും വായിക്കുമെങ്കില്‍ പലര്‍ക്കും നിസ്സാരമായി തോന്നുമായിരിക്കാം.എന്നാല്‍ വെറും ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.

 / ദിവസം ഇതായിരുന്നു.2004 ഒക്ടോബര്‍ 8. സമയം 8.25 രാത്രി എന്റെ പ്രിയപ്പെട്ട കവി ശ്രീ കൈതപ്രം തിരുമേനി എന്റെ ഫോണിലേക്ക് കേരളത്തിൽ നിന്നും വിളിക്കുകയും പതിനഞ്ചു മിനിിറ്റോളം അദ്ദേഹവുമായും ഭാര്യ ദേവിയുമായും സംസാരിക്കാനുള്ള അവസരം എനിക്ക് തരികയും ചെയ്തു.ആ ധന്യ നിമിഷം.... വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .

അദ്ദേഹം എന്നെ വിളിക്കാനുണ്ടായ കാരണം ഞാന്‍ അദ്ദേഹത്തിനയച്ച ഒരു കത്താണ്.ആ കത്തെഴുതാന്‍ എനിക്കു പ്രചോദനമായത് അദ്ദേഹത്തിന്റെ ഒരു കവിതയും. 2004 ലെ ഓണ സമയത്ത് അത്തം മുതല്‍ പത്തു ദിവസം തിരുമേനി ജീവന്‍ റ്റിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു ദിവസത്തെ കവിത ‘വിന്ധ്യാവലി’ എന്നതായിരുന്നു. തിരുമേനിക്കല്ലതെ ആര്‍ക്ക് ഇങ്ങനെ ഒരു കവിത നമ്മള്‍ക്കു തരാന്‍ പറ്റും എന്നു ഓര്‍ത്തപ്പോള്‍ കാണിച്ച ഒരു സാഹസം ആയിരുന്നു ആ കത്തെഴുത്ത്. അഡ്രസ്സ് ഒന്നും അറീയില്ലായിരുന്ന.കേരളത്തില്‍ എത്തിയാല്‍ അതു അദ്ദേഹത്തിനു കിട്ടും എന്നറിയാമായിരുന്നു. കിട്ടി !

എന്റെ മനസ്സില്‍ മായാതെ കിടക്കുന്ന അതിലെ വരികള്‍ ശ്രീ കൈതപ്രം തിരുമേനിയോടു കടപ്പാട് അറിയിച്ചു കൊണ്ട് ഇവിടെ എഴുതട്ടെ.



വിന്ധ്യാവലി

മുനിമാര്‍ക്കുപോലുമുണ്ട് ആശ്രമ പത്നിമാര്‍
മാനവരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനുമുണ്ടൊരു മഹാറാണി,
റാണി വിന്ധ്യാവലി..റാണി വിന്ധ്യാവലി.

മാനുഷരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനും ഉണ്ടൊരു മഹാറാണി,
ആരോരുമറിയാത്ത വിന്ധ്യാവലി
ഭാരത സ്ത്രി രത്നമെന്നു പുകള്‍പെറ്റ
നിത്യ സതീരത്നമായ് വിന്ധ്യാവലി..

പ്രണയ പര്‍വങ്ങള്‍ പരത്തി പറയുവാന്‍
പുണ്യപുരാണത്തിലായിരമേടുകള്‍
എങ്കിലും എപ്പോഴും മാവേലി മന്നന്‍
ഈ മലയാളമണ്ണിലെഴുന്നെള്ളുന്നത്
ഏകനായ് എന്നും ഏകനായ് മാത്രം.

അര്‍ദ്ധനാരീശ്വര കലപനാ വൈഭവം
കവിതയില്‍ വിളമ്പുന്ന കവി വര്യരേ
നിങ്ങള്‍ മാവേലി മന്നന്റെ പാതി മെയ്യാം സഖി
വിന്ധ്യാവലിയെ മറന്നതെന്തേ..
വിന്ധ്യാവലിയെ മറന്നതെന്തേ??

Tuesday, November 6, 2007

അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്..



അമ്മച്ചി മരിച്ചു...
ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കും വയ്യാഴികള്‍ക്കും മോചനം കിട്ടി..
എന്നാലും അമ്മാമാരുടെ വേര്‍പാട് എല്ലാ മക്കള്‍ക്കും ദു:ഖം തന്നെയാണ്.
മനസ്സോടെ അല്ലെങ്കിലും ചില സാഹചര്യങ്ങള്‍ മാനിച്ച് അമ്മച്ചിയെ തണുത്തു
മരവിച്ച മുറിയില്‍ കിടത്തിയിട്ട് അതിനേക്കാള്‍ മരവിച്ച മനസ്സുമായി
പ്രിയപ്പെട്ടവരെല്ലാം കുടുംബ വീട്ടിലേക്ക് മടങ്ങി.

മരണ വീടുകളില്‍ സമയം തനിയെ നീങ്ങില്ലല്ലോ, തള്ളിനീക്കുകയല്ലേ ?
ദു:ഖിതരായ മക്കളും മരുമക്കളും ചെറുമക്കളും ബന്ധുക്കളും തണുത്ത മനസ്സുമായി വീടിന്റെ പലഭാഗങ്ങളിലും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. രാത്രി ആയതിനാല്‍ പലരും മയക്കത്തിലും, മറ്റു ചിലര്‍ നല്ല ഉറക്കത്തിലുമായിരുന്നു..

വര്‍ഷങ്ങള്‍ക്കു ശേഷം അമ്മച്ചിടെ മക്കള്‍ എല്ലാവരും ഒത്തുകൂടിയ രാത്രി കൂടിയായിരുന്നു അത്.കാലങ്ങാളായി എല്ലാവരും പറയാന്‍ വെമ്പിനിന്നിരുന്ന കഥകളും കാര്യങ്ങളും അവരവരുടെ കഴിവുകള്‍ അനുസരിച്ച് വിവരിച്ചുകൊണ്ടേയിരുന്നു..
ആ സ്നേഹനിധികളായ മക്കള്‍,അവരവരുടെ അനുഭവങ്ങള്‍ അയവിറക്കികൊണ്ടിരുന്നു.സംസാരം ഒരുപാടു വിഷയങ്ങളിലേക്കെല്ലാം പോയി.

സമയം രണ്ടു മണിയോളമെത്തി..
അകത്തെ മുറിയില്‍ ചെറിയ മയക്കത്തിലായിരുന്ന മൂത്ത ചേട്ടത്തി അതി ഭയങ്കരമായ ഒരു കൂട്ടച്ചിരി കേട്ടു ചാടിയെണീറ്റു,സ്വപ്നമാണോ,ശരിക്കും കേട്ടതാണോ എന്ന സംശയത്തോടെ അമ്മച്ചിയുടെ പ്രിയ മക്കള്‍ ഇരുന്ന മുറിയിലേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു..!

അമ്മച്ചിടെ പ്രിയപ്പെട്ട ആണ്മക്കളും പൊന്നോമന മോളുംകൂടെ തലയും കുത്തിക്കിടന്നു ചിരിക്കുന്ന കാഴ്ച കണ്ട്, ചേട്ടത്തി സങ്കടം കൊണ്ടുണ്ടായ ദേഷ്യത്തില്‍ ഒറ്റ അലറല്‍.

“നിങ്ങള്‍ക്കൊക്കെ എന്തിന്റെ അസുഖമാ‍..? നാട്ടാരെന്തു വിചാരിക്കും? , ഇതൊരു മരണം നടന്ന വീടാണ്.”

പെട്ടന്ന് എന്തോ ഓര്‍മ്മ തിരികെ വന്നപോലെ എല്ലാവരും നിശ്ശബ്ദരായി. എങ്കിലും ഒരു മുഖങ്ങളിലും ചിരി പൂര്‍ണ്ണമായി പോയിരുന്നില്ല, എന്നു മാത്രമല്ല പോയ ചിരി എപ്പോള്‍ വേണമെങ്കിലും വീണ്ടും ശക്തിയായി തിരിച്ചു വരാമന്നുള്ള ഭാവവും .

മരണ വീട്ടില്‍ കൂട്ടച്ചിരി ഉണ്ടായാല്‍ മരിച്ച ആത്മാവിനു മോക്ഷം കിട്ടുമെന്ന് ഒരു വിശ്വാസം ഉണ്ട്, അപ്പോള്‍ ചിരിച്ചതു മക്കള്‍ തന്നെയാ‍യലോ ? അമ്മച്ചിയുടെ ആത്മാവിനു മോചനം കൊടുത്ത ആ പൊട്ടിച്ചിരിയുടെ പിന്നില്‍ ആരായിരുന്നു, എന്തായിരുന്നു ? എനിക്കും ആകാംക്ഷ ഉണ്ടായി.

അപ്പോഴാണ് ചേട്ടന്മാരുടെ പുന്നാ‍ര പെങ്ങള്‍,നിര്‍മ്മല ആ സംഭവം കരഞ്ഞും ചിരിച്ചും കൊണ്ട് എനിക്കു പറഞ്ഞു തന്നത് ; ഒരു ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിന്റെ കഥ.

മക്കളെയൊക്കെ കയ്യെത്താ ദൂരത്തു നിറഞ്ഞ വിശ്വാസത്തോടെ ഉന്നത വിദ്യാഭ്യാസത്തിനു കൊണ്ടാക്കിയ അപ്പന്മാര്‍..
ലഹരി മൂത്ത എതോ ഒരു നിമിഷത്തില്‍ അപ്പനും വല്യപ്പനും , തങ്ങളുടെ പുത്രന്മാരിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയതായി തോന്നി. മക്കളെ നേരിട്ട് പോയി നോക്കിയാലോ എന്നായി രണ്ടാള്‍ക്കും.
ലഹരിയില്‍ എടുത്ത തീരുമാനം പാറപോലെ ഉറച്ചു നിന്നു. ഉടനെ യാത്ര തിരിക്കുകയും ചെയ്തു.

രണ്ടു ദിവസത്തെ നീണ്ട യാത്രക്കു ശേഷം ഒരു നട്ടുച്ച നേരത്ത് മക്കളുടെ താവളത്തില്‍ എത്തിയ അവര്‍ കണ്ട കാഴ്ച മനോഹരമായിരുന്നു. ഭാവി വാഗ്ദാനങ്ങളുടെ ഒരു പ്രതിഭാ സംഗമം തന്നെ പ്രതീക്ഷിച്ചു ചെന്ന അവര്‍ക്ക് ഒട്ടും നിരാശ ഉണ്ടായില്ല !! പ്രതിഭകള്‍ നട്ടുച്ച നേരത്തും കിടക്കപ്പായില്‍ തന്നെ..!!
എന്തൊരു കൂട്ടായ്മ..സ്വന്തം മക്കള്‍ ഉള്‍പ്പടെ ആ കുരുന്നു മനസ്സുകളെ ഒരു വിധത്തിലും ശല്യപ്പെടുത്തുവാനാകാതെ അപ്പന്മാര്‍ അവരുടെ പൂര്‍വ്വകാല സുഹ്യത്തിന്റെ വീട്ടിലേക്കു ചേക്കേറി..

അവിടെകിട്ടിയ സ്വീകരണമോ, ലോകത്ത് ഒരു സുഹ്യത്തുക്കള്‍ക്കും കിട്ടാ‍ത്തയത്ര സന്തോഷത്തോടെയുള്ളതായിരുന്നു..
‘ഇവന് ഇതെന്തുപറ്റി’ എന്നുള്ള ചെറിയ സംശയം ആ അപ്പന്മാര്‍ക്കും ഉണ്ടാകാതിരുന്നില്ല.എല്ലാ സംശയങ്ങളും ക്രമേണ മാറ്റാമെന്നുള്ള ആത്മവിശ്വാസത്തോടേ അവര്‍ സ്വീകരണ മുറിയിലേക്കു കയറി.

പക്ഷെ വീടിന്റെ അന്തരീക്ഷം അവരുടെ സംശയത്തിനു ആക്കം കൂട്ടി. ഇത്ര മനോഹരമാക്കിയിട്ടിട്ടുള്ളൊരു വിടുണ്ടോ എന്നു പലപ്പോഴും തോന്നിച്ചിട്ടുള്ള ആ സുന്ദരഭവനത്തിന്റെ സ്വീ‍കരണ മുറിയില്‍ തന്നെയണോ തങ്ങള്‍ നില്‍ക്കുന്നതെന്ന് തോന്നി രണ്ടാള്‍ക്കും. അടി വസ്ത്രങ്ങള്‍ മുതല്‍ അലങ്കാര വസ്ത്രങ്ങള്‍ വരെ കൊണ്ടലങ്കരിച്ചിരിക്കുന്ന സോഫകള്‍, കസേരകള്‍,കതകുകള്‍.ദിവസങ്ങള്‍ പോയതറിയാതെ നീണ്ടും,നിവര്‍ന്നും,ചുരുണ്ടും,കുനിഞ്ഞും കിടക്കുന്ന പത്ര മാസികകള്‍,തപാ‍ല്‍ സന്ദേശങ്ങള്‍.സുഗന്ധം പരത്തുന്ന തിരികള്‍ മാത്രം കത്തി നിന്നിരുന്ന മെഴുകുതിരിക്കാലുകളില്‍ പഴത്തൊലികള്‍ അഭിമാ‍നത്തോടെ തൂങ്ങിക്കിടക്കുന്നു..

പക്ഷെ ഇതുവരെ ആ വീട്ടില്‍ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച അന്നവിടെ കണ്ടു..ഏതു സമയത്തും ആര്‍ക്കും ഉപയോഗിക്കാവുന്ന
സൌകര്യത്തില്‍ ലഹരി നുരയുന്ന മദ്യ കുപ്പികള്‍..!, അതിനു വേണ്ട അനുബന്ധ സാമഗ്രികളും. ഒന്നും മനസിലാകതെ അന്തം
വിട്ട് കുന്തം വിഴുങ്ങി നിന്ന അവരോട്, സുഹ്യത്തു നിറഞ്ഞു തുളുമ്പുന്ന അനന്ദത്തോടെ പറഞ്ഞു..

“സ്വാഗതം ..സ്വാഗതം ! കുളിച്ചു വേഷം മാറി വരൂ..നമുക്കാഹ്ലാദിക്കാം.., അനന്ദിക്കാം..അര്‍ത്തുല്ലസിക്കാം..!!”

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി കൊടുക്കാതെ ആ നല്ല ദിവസം ആസ്വദിക്കാന്‍ അവര്‍ സഭ ആരംഭിച്ചു..!

കുടിയും, വലിയും , തീറ്റയും , ചീട്ടുകളിയും , പോഴത്തം പറച്ചിലും, വീരവാദവും എല്ലാമായി നേരം പാതിരാവായി. ലഹരി അതിന്റെ പരമകോടിയിലെത്തിയപ്പോള്‍ ആതിഥേയന്‍ പൊട്ടിക്കരഞ്ഞു, പിന്നെ ഒറ്റ ചോദ്യം..

“ നിങ്ങള്‍ എന്നെ വഞ്ചിക്കുകയായിരുന്നു..!
.....എന്നെ സംശയിച്ചു കൊണ്ടല്ലേ ഇതുവരെ എന്റെ കൂടെയിരുന്നത് ? ..അല്ലെ? “

രണ്ടുപേരും ഒരുപോലെ പറഞ്ഞു .. “ അതെ”

“എന്നാല്‍ കേട്ടോളു..സംശയങ്ങളെല്ലാം തീര്‍ത്ത് തെളിഞ്ഞ മനസോടെ ഉറങ്ങാന്‍ പോകാവു..,“

ഒരു ചെറിയ മൌനത്തിനു ശേഷം സുഹ്യത്തു തുടര്‍ന്നു .. “ ..എന്റെ ഭാര്യ..”
പിന്നെ ഒരു ശക്തികൂടിയ കരച്ചിലായിരുന്നു.. ആകെ വിഷമത്തിലായ അതിഥികളിലൊരാള്‍ ചോദിച്ചു..

“അയ്യോ..ഭാര്യക്ക് വല്ല അസുഖമോ,അപകടമോ..?”

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അയാള്‍ കൂട്ടുകാരന്മാരെ നോക്കി, ‘ആശിപ്പിക്കല്ലേ..‘ എന്നുപറയുന്ന പോലെ,സംസാരം
തുടര്‍ന്നു..

“കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണ്ണുനീരിനും, പ്രാര്‍ത്ഥനക്കും ഫലമുണ്ടായി..കര്‍ത്താവ് അനുഗ്രഹിച്ചു. എന്റെ ഭാര്യ അവളുടെ
അമ്മച്ചിയെ നോക്കാന്‍ ആറുമാസത്തേക്കു നാട്ടില്‍ പോയി..പൊന്നുതമ്പുരാന്‍ അനുവദിച്ചു തന്ന സമയം, വിനീത വിധേയ
ദാസനായ ഞാന്‍, ആഘോഷത്തോടെ അനുസരിച്ചു കൊണ്ടിരിക്കുകയാണ് സുഹ്യത്തുക്കളെ..ഈ കണ്ണുനീര്‍ സന്തോഷത്തിന്റെയാണ്, എന്റെ കര്‍ത്താവിനോടുള്ള നന്ദിയാണ്...എനിക്കു തന്ന ഈ സന്തോഷം പാ‍പികളായ ഭര്‍ത്താക്കന്മാര്‍ക്കെല്ലാം കഴിയുന്നത്ര ഞാന്‍ പങ്കുവെച്ചു കൊടുത്തു...ഇപ്പൊഴും കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ ശേഷിപ്പുകളാണ് ഈ വീട്ടില്‍ കാണുന്നത്..”

സംശങ്ങളെല്ലാം മാറി..തെളിഞ്ഞ മനസ്സും,ഉറക്കാത്ത കാലുകളുമായി എല്ലാവരും ഉറങ്ങാനായി പോയി..എല്ലാവര്‍ക്കും കട്ടിലില്‍
വീണ ഓര്‍മ്മ മാത്രം...

അതിഥി സുഹ്യത്തുക്കളില്‍ ഇളയ ആളിന് ആതിഥേയന്റെ കിടപ്പു മുറിയാണ് നല്കിയിരുന്നത്. ഉറക്കത്തിനിടയില്‍ എപ്പോഴോ
കട്ടിലിനു വെല്ലാത്ത ചലനം തോന്നി. ഉറക്കത്തിന്റെയണോ, ലഹരിയുടെയണോ.. ആകെ അസ്വസ്തത തോന്നിയ സുഹ്യത്ത്
പാതി കണ്ണു തുറന്നു നോക്കിയപ്പോള്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ടത് അതിഭയാനകമായ കാഴ്ചായാണ്..
തന്റെ കാല്‍ ഭാഗത്ത് കര്‍ത്താവു തമ്പുരാന്‍ കുരിശോടെ വന്നു നില്‍ക്കുന്നു..ആ കിടന്ന കിടപ്പില്‍ ആലോചിക്കാന്‍ പാ‍ടില്ലത്തത്
എല്ലാം ആലോചിച്ചു.

‘എങ്ങ് ഉയര്‍ത്തെഴുന്നേറ്റു എന്നൊക്കെ ആരാ നുണ പറ‍ഞ്ഞത് ? ഈസ്റ്റര്‍ എന്നും പറഞ്ഞ് എന്തുമാത്രം കള്ളു കുടിച്ചു, എത്ര
പോത്ത്, കാള, ആട്,കോഴി, പന്നി എല്ലാത്തിനേയും തിന്നു തീര്‍ത്തു..എന്റെ കര്‍ത്താവെ അങ്ങ് ഇപ്പോഴും അവിടെ തന്നെ
കിടക്കുവണോ? അങ്ങയുടെ ഉയര്‍പ്പ് ഒരു നുണ പ്രചരണമാരുന്നോ? എന്തിനാണ് എന്റെ മുന്നില്‍ വന്നത്?..കൂടെ ഉണ്ടായിരുന്ന കള്ളന്മാരെ കാണുന്നുമില്ല..ഒന്നും മനസ്സിലാകുന്നില്ലല്ലോ..എന്നെ കൂടെ കൊണ്ടു പോകാനാണോ?’ ചിന്തകള്‍ ഇങ്ങനെ ഒരുണ്ടുകൂടി..കൂട്ടത്തില്‍ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങള്‍ നീണ്ട നിരയായി മനസ്സില്‍ മറിഞ്ഞു വന്നു.മരണ ഭീതിയില്‍ ഉണ്ടാ‍യ എതോ ശബ്ദങ്ങള്‍ കേട്ടിട്ടാവണം പെട്ടന്നെ മുറിയില്‍ വെട്ടം പരന്നു..വിയര്‍പ്പില്‍ കുളിച്ചു കിടന്ന അനുജനെ ചേട്ടന്‍ തട്ടിയുണര്‍ത്തി..

“എന്താടാ..എന്തു പറ്റി..?”
ഒരു അലറല്‍ കൂടി അനിയന്‍ സാധിച്ചു.. ”അയ്യോ..അതാരാ..? കണ്ടില്ലെ..കണ്ടില്ലേ..? അവിടെ നില്‍ക്കുന്നതാരാ?”

അപ്പോഴാണ് ചേട്ടനും ശ്രദ്ധിക്കുന്നത്..കട്ടിലിന്റെ താഴെ ഭാ‍ഗത്ത് കസേരയില്‍ കയറി കൈ ഇരു വശത്തേക്കും നീട്ടി ആരോ
നില്‍ക്കുന്നു. പെട്ടന്ന് ഒരു വളിച്ച മുഖത്തോടെ ആ രൂപം താഴേക്കു വന്നു. ആളിനെ മനസിലായപ്പോള്‍ അതിഥികള്‍ രണ്ടുപേരും
ഒന്നിച്ചു ഞെട്ടി.; ആതിഥേയന്‍ ആയിരുന്നു അത്..

ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ കുപ്പി കണക്കിനു വെള്ളം അകത്താക്കി തിരിച്ചു വന്ന സുഹ്യത്ത് ഗ്യഹനാഥനോടു
ചോദിച്ചു.

“എന്തിന്റെ സൂക്കേടാ നിനക്ക് ,,,ആളെ പേടിപ്പിച്ചു കൊല്ലുന്നോ,,?“

ചമ്മിയ മുഖത്തോടെ നടന്നതു പറയാന്‍ തുടങ്ങി ഗ്യഹനാഥന്‍.

“ഉറങ്ങാന്‍ തുടങ്ങിയപ്പോളാണ് പെട്ടന്ന് ഒരു കാര്യം ഓര്‍മ്മ വന്നത്. നാട്ടില്‍ പോകാന്‍ പെട്ടി പായ്കു ചെയ്യുമ്പോള്‍ സാരിയെല്ലാം
മറക്കാതെ എടുത്തു വെക്കണം എന്ന് അവള്‍ എന്നോടെ പറഞ്ഞിരുന്നു. എടുത്തു വെച്ചോ ..അതോ മറന്നോ? മറന്നെങ്കില്‍
അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തപ്പോള്‍ ഉറക്കവും പൊയി, കുടിച്ച കള്ളിന്റെ ഫിറ്റും ഇറങ്ങി.. ഇപ്പോള്‍ തന്നെ സംശയം തീര്‍ത്തിട്ട് മനസ്സമാധാനമയി കിടക്കാമല്ലോ എന്നെ വിചാരിച്ചാ..”

ദേഷ്യം പിടിച്ച അതിഥികള്‍ ചൂടായി..
“ഇതുവരെ പറഞ്ഞതും ഇവിടെ ഇപ്പോള്‍ നടന്നതും തമ്മില്‍ എന്താ ബന്ധം.? ആകെയുള്ളത് നീയും ഞങ്ങളും ഉറങ്ങിയില്ലന്നുള്ളതാണ്..”

“..ബന്ധമുണ്ട്..ഈ കട്ടിലിന്റെ മുകളിലുള്ള തട്ടിലാണു അവളുടെ സാരി പെട്ടി സൂക്ഷിച്ചിരിക്കുന്നത് ..ആ പെട്ടി നോക്കാനായി
കയറിയതാണു ഞാന്‍..അതാണു നിങ്ങള്‍ കണ്ടത്...” വിഷമത്തോടെ ഗ്യഹനാഥന്‍ പറഞ്ഞു നിര്‍ത്തി.

കള്ളിന്റെ ലഹരിയില്‍ കണ്ണു തുറന്നു സുഹ്യത്തുക്കള്‍ കണ്ട വിശ്വരൂപം അതായിരുന്നു.!!!

ഇത്രയും വിവരിച്ചു കൊണ്ട് ചേട്ടന്‍, അനിയത്തിയോട് പറയുകയാണ്..

“..ഇഷ്ടം പോലെ കള്ള് അകത്തായതു കൊണ്ട് എന്റെ മോളെ, നിനക്കു ഈ അച്ചായനെ വീണ്ടും കാണാന്‍ പറ്റി,പേടിച്ചു
ചാകാതെ.. കള്ളു ജീവന്‍ രക്ഷിച്ചു..!”

ആ കൂട്ടച്ചിരിയുടെ പിന്നിലെ സംഭവം ഇതായിരുന്നു ; അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ..!!

മദ്യപാനം ജീവന്‍ അപഹരിക്കും എന്നു കേട്ടിട്ടുണ്ട്. മദ്യം ജീ‍വന്‍ നിലനിര്‍ത്തും എന്നു ഇപ്പോള്‍ കേട്ടു..!! പുതിയ പുതിയ ഓരോരോ അറിവുകള്‍ വരുന്ന വഴിയെ..!!!

സമര്‍പ്പണം....
ജീവിത യാത്രയില്‍ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും പങ്കുവെക്കുവാന്‍ കിട്ടിയ എന്റെ പ്രിയ സുഹ്യത്ത്, നിര്‍മ്മലക്ക്....

Tuesday, October 2, 2007

മുഖഛായകള്‍













..ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !

വ്യക്തമായ മുഖഛായ ഉള്ള ഒരാള്‍ അപ്പോള്‍ അവിടേക്കു കടന്നു വന്നു.സ്വതസിദ്ധമായ ചെറുചിരിയോടെ അദ്ദേഹം ആ ജനക്കൂട്ടത്തെ വെറുതേ നൊക്കിക്കൊണ്ടു നിന്നു.കൂട്ടം കൂടി നിന്നിരുന്നവര്‍ ഒന്നായി ചോദിച്ചു
"അങ്ങ് ആരാണ്?"
സുന്ദരമായ ആ ചിരി നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു
'വ്യക്തമായ മുഖഛായയുള്ള എന്നെ നിങ്ങള്‍ അറിയുന്നില്ല,പിന്നെ എങ്ങനെയാണ് ഛായകള്‍ ഒന്നും തന്നെയില്ലാത്ത നിങ്ങളെ പരസ്പരം തിരിച്ചറിയുന്നത് ?. ഒരു നിമിഷം നിങ്ങളെല്ലാവരും എന്നോട് മനസ്സു തുറന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കോരോത്തര്‍ക്കും യോജിച്ച മുഖഛായകള്‍ ഞാന്‍ ഇതില്‍ നിന്നും എടുത്തു തരാം‘

ഒരു നിമിഷം എല്ലാവരും ചിന്തയിലാണ്ടു.
പിന്നെ..
മുഖഛായകള്‍ എല്ലാമവിടെ തന്നെ ഉപേക്ഷിച്ച്, പല വഴിക്കു പോയി.. പൊയ് മുഖങ്ങളോടെ...!!

ഒരു കൊച്ചു കുട്ടി മാത്രം പോകാതെ അവിടെ തന്നെ നില്ക്കുന്നതദ്ദേഹം കണ്ടു, നിഷ്കളങ്കമായ മുഖഛായയോടു കൂടി.. പെട്ടന്നു അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ട് കുട്ടി അതിശയത്തോടെ ചോദിച്ചു.
"കാണുന്നവരുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന, സുന്ദരമയി എപ്പോഴും പുഞ്ചിരിക്കുന്ന ,എല്ലാ മുഖഛായകളും തിരിച്ചറിയാന്‍ കഴിയുന്ന, അങ്ങാരാ മഹാത്മാവേ?"

അദ്ദേഹം പറഞ്ഞു
'സ്വയം തിരിച്ചറിയാന്‍ ഞാന്‍ സഹായിച്ചവരെല്ലാമെന്നെ 'ഗുരുജി' എന്നു വിളിച്ചു.‘

അതിശയത്തോടെ ആ മുഖത്തേക്കു തന്നെ നോക്കി നിന്ന കുട്ടിയോട് ഗുരുജി ചോദിച്ചു
‘എന്താണു കുട്ടീ നിനക്ക് അറിയേണ്ടത്?‘
നന്മ മാത്രം നിറഞ്ഞ മനസ്സോടെ കുട്ടി ചൊദിച്ചു
" ശരിയായ മുഖഛായകള്‍ തിരഞ്ഞു പിടിച്ചു കൊടുക്കുന്ന ആ മഹാവിദ്യ എനിക്കു കൂടി പറഞ്ഞു തരുമോ ഗുരുജീ".

കുറച്ചു സമയം ആ കണ്ണുകളിലേക്കു നൊക്കിയിരുന്നിട്ടദ്ദേഹം പറഞ്ഞു
'മനസ്സിലെ കുട്ടിത്തം പോകതെ സൂക്ഷിക്കൂ..,അപ്പോള്‍ മനസ്സിലെ നന്മയും ഒരിക്കലും നഷ്ടപ്പെടില്ല, നിന്റെ മുഖഛയ നഷ്ടപ്പെടാതെയുമിരിക്കും മറ്റു ഛായകള്‍ കണ്ടെത്താനും കഴിയും. അതു മഹാവിദ്യ ഒന്നും അല്ല കുട്ടീ.'

"പിന്നെ എന്തേ ഗുരുജീ ആ കൂട്ടത്തില്‍ ഒരാള്‍ പോലും മുഖഛായ വേണം എന്നു പറയാഞ്ഞത്?"
‘ഇന്നലകള്‍ വ്യര്‍തഥമായിരുന്നു എന്നു തോന്നുന്ന നാള്‍,ഇന്നിനെ ഉത്‍സവമാക്കണം എന്നു തോന്നുന്ന നാള്‍.. അവരെല്ലാം നമ്മളെ പോലെയുള്ളവരെ തേടി വരും,തനിയെ വന്നു കൊള്ളും,കൊണ്ടു വരാന്‍ ശ്രമിച്ച് നമ്മുടെ ഛായകള്‍ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.’

ആ വിരല്‍തുമ്പില്‍‍ തൂങ്ങി കുട്ടിയും അദ്ദേഹത്തിനൊപ്പം നടന്നു..