Sunday, July 11, 2010

സ്റ്റൈല്‍



എന്റെ നാട്.
ഒന്നു കൂടെ കാണണം..
കുട്ടിക്കാലത്തു ഓടിച്ചാടി നടന്ന ഇടവഴികളിലെല്ലാം കുട്ടിത്തം മാറാത്ത മനസ്സുമായി ഒന്നുകൂടെ നടക്കണം. ഓര്‍മ്മകള്‍ കൂട്ടത്തോടെ ചുറ്റിലും നിരന്നു. അവധി ദിവസങ്ങളില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാനിറങ്ങുന്നതും, അച്ഛന്റെ സുഹൃത്ത് രാമേട്ടന്റെ ചായക്കടയുടെ മുന്‍പിലുള്ള ബെഞ്ചിലിരുന്നു ചൂടു ചായ കുടിക്കുന്നതും, കൂട്ടത്തില്‍ സ്നേഹിതന്റെ മകനു രാമേട്ടന്‍ സ്നേഹത്തോടെ വാഴയില കീറില്‍ തന്ന ചൂടു ഇഡ്ഡലിയും, തേങ്ങ ചമ്മന്തിയും,എല്ലാം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കണം എന്നൊക്കെ കരുതിയാണ് നാട്ടില്‍ എത്തിയത്.  പഴയനാടല്ല മാറ്റം വന്നു കാണും എന്നൊക്കെ പ്രതീക് ഷിച്ചിരുന്നു. എങ്കിലും ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചിരുന്നതേയില്ല.

ടാറിട്ട റോഡുകളും കൊണ്‍ക്രീറ്റു കെട്ടിടങ്ങളുമൊക്കെ വന്നുയെങ്കിലും ഭൂമിശാസ്ത്രപരമായ ഘടനക്കു വലിയ മാറ്റം കണ്ടില്ല.  പിറ്റേ പ്രഭാതത്തില്‍ നടക്കാനിറങ്ങിയ ഞാന്‍ നേരേപോയത് രമേട്ടന്റെ ചായ പീടിക ഇരുന്നയിടത്തേക്കാണ്. അവിടെകൂറ്റന്‍ ഒരു ഹോട്ടൽ...
അച്ഛന്‍ തുടങ്ങി വച്ച ചെറിയ ചായക്കട ഇത്ര വളരെ വളര്‍ത്തിയ രാമേട്ടന്റെ മക്കളോട് ബഹുമാനം തോന്നി.  ഉള്ളിലേക്കു കടന്ന ഞാന്‍ കണ്ടത് സ്വീകരണമുറിയില്‍ തന്നെ രാമേട്ടന്റെ വലിയ ഒരു പടം അലങ്കരിച്ചു വച്ചിരിക്കുന്നതാണ്.  സ്നേഹം തുളുമ്പുന്ന ആ പടത്തിന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ "കഴിച്ചിട്ടു പോകാം മോനേ" എന്നു പറയുന്നതായി തോന്നി. ഞാന്‍ നേരെ റെസ്റ്റോറെന്റിലേക്കു പോയി. അതിമനോഹരം. വെള്ളവിരിപ്പിട്ട് മൂടിയ മേശകളും അതിന്മേല്‍ പൂ പാത്രങ്ങളും പൊക്കം കൂടിയ ചാരുള്ള കസേരകളും എല്ലാം ഭംഗിയായി വച്ചിരിക്കുന്നു.

എന്നേ കണ്ടതും തൂവെള്ള വസ്ത്ര ധാരിയായ സേവകന്‍ ഓടി വന്നു.

"ഇരിക്കണം സര്‍ ", ഇരുന്നു.

"എന്താണ്സര്‍ കഴിക്കാൻ ‍?"

അയാള്‍ വിഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പറഞ്ഞു. അതൊന്നും ശ്രദ്ധിച്ചില്ല ഞാൻ‍.
"ഇഡ്ഢലി മതി".

അയാള്‍ അടുക്കളയിലേക്കും ഞാന്‍ കൈ കഴുകാനും പോയി. കൈ കഴുകി തിരികെ തീന്‍ മേശക്കു മുന്നിലെത്തിയ ഞാന്‍കണ്ടത് പൂ പോലത്തെ ഇഡ്ഡലികള്‍ സുന്ദരമായ വെള്ളപാത്രത്തില്‍ എന്നെയും കാത്തിരിക്കുന്നു. ഒന്നുമാത്രം മനസ്സിലായില്ല. ഇരുവശത്തും രണ്ട് ആയുധങ്ങള്‍ 'കത്തിയും മുള്ളും' ഒന്നു സംശയിച്ചു.
ഇതു കൊന്നു തിന്നേണ്ട സാധനം വല്ലതും ആണോ?കഴിക്കാതെ അതിനേ നോക്കി ഇരുന്നു. കഴിക്കാതിരുന്ന എന്നേ കണ്ടിട്ടു സേവകന്‍ ഓടി വന്നു, "എന്താണു സര്‍ കഴിക്കാത്തത്?" ഭവ്യതയോടെ ചോദിച്ചു.

വിഷമത്തോടെ ഞാന്‍ ചോദിച്ചു...

' ഇതു ഇഡ്ഡലി തന്നെ അല്ലേ?"... "അതെ" അയാൾ സംസാരം തുടര്‍ന്നു.

"ഇപ്പോള്‍ എല്ലാം തനിനാടന്‍ രീതിയില്‍ ആണല്ലോ എല്ലാര്‍ക്കും പ്രിയം. സാറിനു വിദേശ ആഹാരം വല്ലതും വേണേല്‍ വേഗം തയ്യാറാക്കാം".

ഞാന്‍ പറഞ്ഞു "വേണ്ട, ഇത്ര സാധുവായ ഇഡ്ഡലിക്കിരുപുറവും ആയുധങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം തോന്നി, കൊന്നു തിന്നണ്ട വല്ലതും ആണോ നമ്മുടെ ഇഡ്ഡലിയുടെ രൂപത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന്".

എന്റെ സംശയം കേട്ട് അയാളുടെ മുഖത്ത് അര്‍ത്ഥം മനസ്സിലക്കാന്‍ പറ്റാത്ത ഒരു ചിരി കണ്ടു.

"അതാണു സര്‍ ഇപ്പോളത്തെ ഒരു സ്റ്റൈൽ!"

എന്നു പറഞ്ഞു സേവകന്‍ അവന്റെ തിരക്കുകളിലേക്കു മടങ്ങി.

ഞാന്‍ സാവധാനം ആ ആയുധങ്ങളെ ഒരു വശത്തേക്കു മാററി വച്ചു. ആയുധങ്ങള്‍ കൊണ്ടുള്ള വെട്ടും കുത്തും പ്രതീക്ഷിച്ച് നിസ്സഹായതയോടെ ഇരുന്നിരുന്ന പാവം ഇഡ്ഡലികളെ എന്റെ കൈകള്‍ കൊണ്ട് ഒന്നു തൊട്ടു.

രോമകൂപങ്ങള്‍ ഒന്നും ഇല്ലതെയിരുന്നിട്ടും അവയെല്ലാം രോമാഞ്ചം കൊള്ളുന്നതു ഞാന്‍ കണ്ടു.

അത് എന്റെ ഭക്ഷണം ആണന്നു മറന്നുപോയ ഞാന്‍ സ്നേഹത്തോടെ അവയെ തലോടിക്കൊണ്ടേയിരുന്നു.........


(പ്രവാസി എന്ന അപരനാമം ഒഴിവായിക്കിട്ടിയ സന്തോഷത്തില്‍ പ്രവാസകാലത്തു എഴുതിയ ഈ കഥ ഒരിക്കല്‍ക്കൂടി .....പുനര്‍വായനക്കു  നിര്‍ബ്ബന്ധിക്കുന്നതു ഔചിത്യം അല്ല എന്നറിയാം എന്നാലും ......)

Saturday, June 26, 2010

( മര)ഹൃദയം

രൂപ മാറ്റത്തില്‍ സ്വയം ആനന്ദിച്ചു, ആസ്വദിച്ചു, അഹങ്കരിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ മക്കളുണ്ടായപ്പോള്‍ അതിലേറെ സന്തോഷിച്ചു.

പുണ്യജന്മങ്ങളേ മടിയില്‍ കിട്ടിയ ഭാഗ്യത്തില്‍ മനസ്സു നിറഞ്ഞു.


ഈ നഷ്ടസ്നേഹങ്ങളേ ഒന്നു തലോടാൻ ‍, മാറോടു ചേര്‍ക്കാൻ‍, പാലൂട്ടാൻ -
അവളിലും എന്നിലും ആഗ്രങ്ങള്‍ ആഗ്രഹങ്ങളായൊതുങ്ങി.

ആ മാറില്‍ നിന്നടര്‍ത്തി മക്കളെ ഈ മടിയില്‍ കിടത്തുമ്പോള്‍ അവളുടെ  നിശ്വാസം ഞാന്‍ കേട്ടു.

ഈ മടിയില്‍ നിന്നെടുത്തു മക്കളേ ഏതോ കൈകളില്‍ കൊടുക്കുമ്പോള്‍ -

(മര)നിശ്വാസങ്ങള്‍ ആരും കേട്ടതേയില്ല.
പാപജന്മങ്ങളേ പുണ്യജന്മങ്ങളാക്കിയ മാതൃമനസ്സുകള്‍ ധന്യരായി.........
അന്ന്  ...................................................................
...............................................................................

ആരോരുമറിയാതെ ഈ അമ്മത്തൊട്ടിലിന്‍
(മര)ഹൃദയവും തേങ്ങി
എന്തിനെന്നറിയാതെ ഒന്നു വിങ്ങി വിതുമ്പി....................................

Wednesday, April 14, 2010

ജീവനുള്ള വിഷുപുലരി

                  പായ്ക്കറ്റിനുള്ളിലെ വാടിയ കൊന്നപ്പൂക്കളും ജീവനില്ലാത്ത കണിവിഭവങ്ങളും ഇല്ല്ലാതെ എനിക്ക് ചുറ്റുമുള്ള ജീവനുള്ള പ്രകൃതിയെ കണികാണാന്‍ പോകുന്നു. പൂത്തുലഞ്ഞ കൊന്നമരങ്ങളും ഈറനണിഞ്ഞു നില്‍ക്കുന്ന ചെടികളും, കായ്കളും, പൂക്കളും, കിളികളും, പത്താമുദയവും, പടയണിയും... മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം കാണുകയല്ല; അനുഭവിച്ച് ആസ്വദിക്കയാണ് ഞാന്‍ ഈ വിഷുക്കാലം. ഇടക്കെപ്പൊഴൊക്കെയോ വിഷുവിനു നാട്ടില്‍ ഇല്ലാതിരുന്നിട്ടില്ല.  അന്ന് ഒരു പ്രവാസിയുടെ മനസ്സായിരുന്നു എനിക്ക് എന്നു  ഞാന്‍ ഇന്നറിയുന്നു.
                  വെളുപ്പാന്‍കാലത്ത്  കണികാണാന്‍ കണ്ണുപൊത്തി കൈപിടിച്ചു കൊണ്ടുപോയി നിര്‍ത്താന്‍ വരുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്കു ആദ്യം നോക്കി, ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണി, കാത്തിരുന്ന കണി എന്നു പറയുന്ന ഒരു വിഷുപുലരി. പിന്നീട് പതുക്കെ ആ കൈപിടിച്ച് ഞാന്‍ കൊണ്ടുപോയി അറവാതിലിനു മുന്‍പില്‍ നിര്‍ത്തും കണികാണാന്‍ ..................


              എല്ലാവര്‍ക്കും നല്ല ഒരു വിഷുദിനം, അല്ല ഒരു വിഷുക്കാലം ആശംസിക്കുന്നു

Monday, March 22, 2010

വളര്‍ന്ന് ചെറുതായി...

വളര്‍ന്ന് ചെറുതായി....
ആ മാറോട് ചേര്‍ന്നു നിന്നാ-
തായ് മാഹാത്മ്യം മനസ്സിലാക്കി.
കൊതി തോന്നി, ഒപ്പം ആഗ്രഹവും
അതുപോലെയാവാന്‍ , വളര്‍ന്ന് വലുതാവാന്‍,
താങ്ങാവാന്‍ , തണലാവാന്‍ ...
സ്വതന്ത്രനായി കുതിച്ചുയരവേ,
പിന്‍ പിടുത്തങ്ങളറിഞ്ഞതേയില്ല.
വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു,
ജന്മം ലക്ഷ്യത്തിലെത്തി.
വളര്‍ന്നു വളര്‍ന്നങ്ങു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
തായ്‌വേരറ്റ ബോണ്‍സായി മാത്രമായി..

Tuesday, February 2, 2010

ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം


ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ ‍, ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”

Thursday, January 28, 2010

പുനര്‍ജന്മം

തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു  പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.




Tuesday, January 12, 2010

എന്റെ പുതുവത്സര തീരുമാനം..




എന്റെ പുതുവത്സര തീരുമാനം..

ഓര്‍മ്മയായ കാലം മുതൽ കണ്ടു തുടങ്ങിയതാണേ. എന്നും കാണുന്ന കൊണ്ടാണോ മറ്റുള്ളവര്‍ക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ഥാനം ആണോ അവൻ എന്നെയും വല്ലാതെ  ആകര്‍ഷിക്കാൻ  തുടങ്ങി. ആ ഇഷ്ടം ആരാധനയോ അഭിമാനമോ പ്രണയമോ ഒക്കെയായി വളര്‍ന്നു. തന്നിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് എന്നുള്ള ആ മനോഭാവം....

ഇടക്കിടെ അവനോടൊപ്പം വന്നെത്തുന്ന സുഹൃത്തുക്കൾ . . . അവരോടും വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. സത്യം പറയാമല്ലോ അവരേയും കാത്തിരുന്നിട്ടുണ്ട്.  അതു മനസ്സിലാക്കിയപോലെ അവർ വരും എന്നുള്ള ചില സൂചനകൾ ഒക്കെ അവൻ തരികയും ചെയ്യും (കള്ളൻ!‍).

എന്നും അവന്‍ എനിക്കു നല്ല വഴികാട്ടിയായിരുന്നു, ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങൾ, അവനില്‍ക്കൂടിയാണ് എനിക്കു കിട്ടിയിരുന്നത്. ഞാന്‍ പറയാൻ തുടങ്ങിയാൽ തീരില്ല അവനേക്കുറിച്ചുള്ള വര്‍ണ്ണനകൾ.  എവിടെയും എന്നും എനിക്കു കൂട്ടായിരുന്നവൻ. എന്നും കാലത്തു ഉണരുന്നതു പോലും അവനു വേണ്ടിയാണ് എന്നു എനിക്കു തോന്നാതിരുന്നിട്ടില്ല.

അവനു പകരക്കാരായി പലരും വീട്ടിനുള്ളിൽ  അധികാരത്തോടെ കയറിവരികയും അവനെക്കാൾ കേമന്മാരാകാന്‍, സ്ഥാനം പിടിക്കാൻ, ഒക്കെ ശ്രമിക്കയും ചെയ്തു.  എന്തോ അവരോടൊന്നും വലിയ താല്‍പര്യം  തോന്നിയതേയില്ലാ എനിക്ക്. എന്നാൽ ഈയിടെയായി എനിക്കു അവനേയും സഹിക്കാന്‍ വയ്യാതെയായി. എനിക്കു പ്രായം കൂടിയതുകൊണ്ടാണോ? അതോ പ്രതികരിക്കാനുള്ള കഴിവുകൾ ഒന്നും ഇല്ലാതെ ഇളിച്ചു നില്‍ക്കുന്ന അവനോടുള്ള ദേഷ്യമാണോ .... എനിക്കറിയില്ല.

അവനേ ഞാന്‍ ഈയിടെയായി കാണുമ്പോളെല്ലാം അവൻ മരണത്തിന്റെ അവതാരകനായിട്ടാണോ വരുന്നതു എന്നൊരു തോന്നൽ... ജീവിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പിൽ പലതരം പലവിധം മരണമാര്‍ഗ്ഗങ്ങൾ നിരത്തുന്നു. ജീവിക്കുന്നതിലും എളുപ്പം മരണം, മരിക്കുന്നതിലും വിഷമം ജീവിതം”  ഇവന്‍ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കു നിന്നേ ശരിക്കും ഭയമായിത്തുടങ്ങി.


             വയ്യ...വയ്യ.. പുലര്‍കാലത്തെത്തുന്ന ഇവന്റെ കൂടെയുള്ള, ഈ കെട്ടിമറിയല്‍, ആ ചുറ്റിപ്പിടുത്തത്തില്‍ കിടന്നുള്ള ശ്വാസം‌മുട്ടൽ  ഇനി വയ്യ. നിന്റെ കാലടിയൊച്ചക്കായ് കാത്തുകിടക്കില്ല ഇനി മുതൽ ഞാന്‍.  എനിക്കു പ്രഭാതം കാണണംപ്രഭാത സൂര്യനേ കാണണം, പുലര്‍കാലഭംഗിയിൽ പ്രകൃതിയെ അറിയണം.  എന്റെ പുതുവത്സര തീരുമാനം...ഇനി എനിക്കു അവനുമായുള്ള പുലരിക്കൂട്ടു വേണ്ട, ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം  ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കണം എനിക്കും....