Monday, July 25, 2011

“ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ....”


  ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ 

ramanamam | Online Karaoke


        ഇത് കര്‍ക്കിടക മാസം. അല്ല രാമായണമാസം. രാമായണം നിറഞ്ഞു നില്‍ക്കുകകല്ലേ മാധ്യമങ്ങളിലെല്ലാം. വീടുകള്‍നിറയേ, നാടുനിറയേ രാമായണമയം.

   രാമായണം, അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കാനും വായിക്കാനും  തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് അത് മാനസ്സികമായി ആനന്ദവും, സമാധാനവും, ഓരോതവണ വായിക്കുമ്പോള്‍ പുതിയ പുതിയ അറിവുകളും തന്നുകൊണ്ടേയിരിക്കുന്നു. കര്‍ക്കിടക കാലാവസ്ഥയില്‍  രോഗങ്ങളും അപടങ്ങളും മരണങ്ങളും കൂടുതലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദു:ഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമിടയില്‍ ഒരു ആശ്വാസമായിട്ടായിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ രാമായണം വായന  തുടങ്ങിവച്ചത്.

        എത്രയോ കാലം മുന്‍പുതന്നെ എഴുതിയെന്ന് വിശ്വസിക്കുന്ന ആദികാവ്യമായ രാമായണത്തില്‍ മൃഗങ്ങളും പക്ഷികളും മനുഷ്യരും മരങ്ങളും ചെടികളും എല്ലാം പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്ന, ആശ്രയിക്കുന്ന ഒരു ലോകമാണ് നമ്മുടേതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്. ജഡായു, സമ്പാദി തുടങ്ങിയ പക്ഷികള്‍ , വാനരന്മാര്‍ , കരടി, മരങ്ങളും, ചെടികളും, സമുദ്രം, പര്‍വതം, എന്തിന് കുഞ്ഞണ്ണാരക്കണ്ണന്‍ വരെ... മനുഷ്യന്‍ എങ്ങനെ ജീവിക്കണം, പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം,നമ്മള്‍ പ്രകൃതിയോടിങ്ങി ജീവിക്കുമ്പോള്‍ പ്രകൃതിയിലുള്ളവയെല്ലാംതന്നെ മനുഷ്യനെ എത്രമാത്രം സംരക്ഷിക്കുന്നു അങ്ങനെയെന്തെല്ലാം എത്ര ഗംഭീരമായി, മനോഹരമായി പറഞ്ഞിരിക്കുന്നു.

 "വനദേവതമാരേ ! നിങ്ങളുമുണ്ടോ കണ്ടു വനജേഷ്ണയായ സീതയെ, സത്യം ചൊല്‍‌വില്‍ !
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷി സഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്മളാക്ഷിയെ മമ ചൊല്ലുവില്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
       ഇവിടെ സീതയെ രാമന്‍ അന്വേഷിക്കുന്നത് ആരോടൊക്കെയാണെന്ന് കണ്ടില്ലേ.

        എനിക്ക് രാമായണത്തില്‍ എത്ര വായിച്ചാലും മതിയാവാത്ത, ഓരോ വരികളിലും ഓരായിരം അര്‍ത്ഥങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഭാഗം ലക്ഷ്മണോപദേശം - ജീവിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികാട്ടിയായ വരികള്‍ . എല്ലാ അമ്മമാരും  മക്കള്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഇതുപോലെയൊക്കെയുള്ള ഉപദേശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ

അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം,
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നയോധ്യയെന്നോര്‍ത്തീടടവിയെ”

രാമായണത്തിലെ തന്നെ ഏറ്റവും മഹത്തരമെന്ന് പറയുന്ന വരികളാണിവ.
അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴുമഗ്രേ നടന്നു കൊള്ളേണം പിരിയാതെ എന്നുള്ളത് നാടും വീടും വിട്ട് ജീവിക്കുമ്പോള്‍  നമ്മുടെ ജീവിതത്തെ രക്ഷിക്കുന്ന കര്‍മ്മം എന്തായാലും അതായിരിക്കണം കൂടെയുള്ളതും പിരിയാതെയും. രാ‍മനെ അച്ഛനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കാണണമെന്നു പറയുന്നതില്‍ നിന്ന് എനിക്ക് മനസ്സിലായത്, ലോകത്ത് എവിടെയായാലും പിതൃ-മാതൃ, സഹോദരീ-സഹോദര  സ്ഥാനീയര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവരെ മനസ്സിലാക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക. നമ്മുടെ  അടുത്തുള്ള പ്രായമായവരെ ബഹുമാനിക്കാത്ത, സ്നേഹിക്കാത്ത, കണ്ടെന്നുതന്നെ ഭാവിക്കാത്തവര്‍ നാട്ടിലുള്ള അച്ഛനമ്മമാരെയോര്‍ത്ത് ദുഃഖിക്കുമോ? ഏത് സ്ത്രീയെയും കാമക്കണ്ണുളോടെ മാത്രം കാണുന്ന ഒരു വിഭാഗം, അമ്മപെങ്ങന്മാരെ, പെണ്‍‌മക്കളെ, ബഹുമാനിക്കുമോ സ്നേഹിക്കുമോ? വനത്തെ അയോദ്ധ്യയായി കാണുക എന്നാല്‍ , നമ്മള്‍ ജീവിക്കുന്നിടമാണ് നമ്മുടെ രാജധാനി. വാടക വീടല്ലേ ഇത്രയൊക്കെ വൃത്തി മതി, അത്രയധികം സൂക്ഷിക്കണ്ട എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ ജീവിതമെത്ര സുന്ദരമാക്കാം, എത്ര ദുഃഖങ്ങള്‍ ഒഴിവാക്കാം.

          വളരെ വികൃതമായും വികലമായും പുരാണങ്ങളെയും അതിലെ കഥാപാത്രങ്ങളെയും ഹാസ്യമെന്നു പറഞ്ഞ് ഹാസ്യത്തെ പോലും വികൃതമാക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകള്‍ വളരെ അറിവും കഴിവും ഭാഷപ്രാവീണ്യവും ഉള്ളവരുടെ പല ബ്ലോഗിലും, അതുപോലെ തന്നെ പല മാധ്യമങ്ങളിലും കാണാന്‍ ഇടയായിട്ടുണ്ട്. ഇത്ര അക്ഷരസമ്പന്നതയും അറിവും ഉള്ളവര്‍ എന്തേ ഇങ്ങനെയൊക്കെ  ചിന്തിക്കുന്നു എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ഇന്നലെ ഞാന്‍ കേട്ട ഒരു ചോദ്യവും, “എന്തിനാ രാമായണം വായിക്കുന്നേ?”   (മാ! നിഷാദ” (മനുഷ്യാ, അരുതേ) എന്നു പറയാന്‍ ഞാനാളല്ലല്ലോ.)  എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഞാന്‍ പറയുന്ന മറുപടി  ഒരുപക്ഷേ  അറിവുള്ള ആര്‍ക്കും തൃപ്തിയാവില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.. എന്നാലും രാമായണം വായിക്കുന്നതെന്തിനെന്ന ചോദ്യത്തിന് എനിക്ക് ഇങ്ങനെ തോന്നി. ഒരു മോഡേണ്‍ ആര്‍ട്ട്പോലെ.... ‌‌‌‌‌ഒന്നും മനസ്സിലാകാത്തവര്‍ക്ക് തോന്നും എന്താ ഇത് എന്ന്. മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവനവന്റെ ഭാവനക്കും ചിന്തക്കും മനോസുഖത്തിനും  ഒക്കെവേണ്ടുന്നപോലെ അത് ആസ്വദിക്കാം  അനുഭവിക്കാം ഉപയോഗിക്കാം.

                           അതുപൊലെ വേറൊരു  രീതിയില്‍ ഇങ്ങനെയും ഒന്നു ചിന്തിച്ചു(വായിക്കുന്നവര്‍ ക്ഷമിക്കണേ).
ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ  ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം   അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണംവായനയും... (ജീവിതവഴികാട്ടികളായ വേദപുരാണഗ്രന്ഥങ്ങളെല്ലാം തന്നെ)  അതൊരു അനുഭൂതിയാണ്, നിര്‍വൃതിയാണ്, അത് വായിച്ചനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ടതാണ്.(ഇങ്ങനെ ഒരു ഉപമ പറയേണ്ടി വന്നതിന് ആദികവിയായ വാല്മീകിയോട്, അക്ഷരലക്ഷ്മിയോട്  ഞാന്‍ മാപ്പു ചോദിക്കുന്നു.)               
             തിരക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥമായിരിക്കുമ്പോളല്ലേ നമ്മള്‍ ജീവിതത്തില്‍ ആസ്വദിക്കേണ്ട പലതും ചെയ്യുക. പണ്ട് കാര്‍ഷികവൃത്തിയുടെ തിരക്കുകളുമായി മനുഷ്യന്‍ ജീവിച്ചിരുന്ന കാലത്ത് മഴക്കാലമായ കര്‍ക്കിടകത്തിലേ വായിക്കാനും ചികിത്സിക്കാനും ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കാനും സമയം കിട്ടിയിരുന്നുള്ളൂ. എല്ലാത്തിനും ഉള്ളപോലെ ഒരു കേടുതീര്‍ക്കല്‍, അഴിച്ചുപണി, എല്ലാവര്‍ഷാവസാനവും ഒരു നവീകരിക്കല്‍ (റിപ്പയര്‍ & റിനവേഷന്‍). പിന്നെ ചിങ്ങം (പുതുവര്‍ഷം) മുതല്‍ ഉന്മേഷവാന്മാരായി ആരോഗ്യവാന്മാരായി അദ്ധ്വാനിച്ച് ജീവിക്കും. അപ്പൊഴേ!! നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍‌ക്കാന്‍ ഈ കര്‍ക്കിടകത്തിലേ  തയ്യാറെടുക്കാം അല്ലേ?

Saturday, July 2, 2011

മനസ്സിലൊരു വിങ്ങലായ്.....ഈ ശബ്ദം


ഈ ശബ്ദം  കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം  ഇന്നും എന്നും  നമുക്കു കേള്‍ക്കാം...

Vandemukunda | Online Karaoke

(ചിത്രം:ദേവാസുരം - 1993, സംവിധാനം - ഐ വി ശശി, ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് - ശ്രീ.എം.ജി.രാധാകൃഷ്ണന്‍, രാഗം-മധ്യമാവതി - ഈ ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രംഗമാണ്.  ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിച്ചിരിക്കുന്നത് ശ്രീ.തൃപ്പൂണിത്തുറ ഹരിദാസ് ആണ്).



പ്രണയം മനസ്സില്‍ ഉള്ള എല്ലാവര്‍ക്കും എന്നും ഒരുവിങ്ങലായ സംഗീതം ...... 
.......ഓ മൃദുലേ.....


(1982 ല്‍ പുറത്ത് വന്ന, പി.ചന്ദ്രശേഖര്‍ സം‌വിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെതാണ് ഈ ഗാനം.  രചന - സത്യന്‍ അന്തിക്കാട്, സംഗീതം - എം.ജി.രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്.  ഈ ഗാനരംഗത്തെ നടന്‍ ദിലീപും നടി പൂര്‍ണ്ണിമ ജയരാമുമാണ്.  ഈ ഗാനത്തിന്റെ തന്നെ മറ്റൊരു മൂഡിലുള്ളതും, പിന്നെ, പ്രണയവസന്തം തളിരണിയുമ്പോള്‍, രജനീ പറയൂ എന്നിവയാണ് മറ്റ് ഗാനങ്ങള്‍ ).

ഈ പാട്ടിന്റെ പിന്നില്‍ എം ജി സഹോദരന്മാരുടെ വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട്

 

2001-ല്‍ പുറത്തിറങ്ങിയ, സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത  “അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ..ശലഭം വഴിമാറുമാ മിഴിരണ്ടിലും.. എന്ന ഗാനത്തിന് എറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു.  എം.ജി.ശ്രീകുമാറും  ചിത്രയും പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കാനഡ രാഗത്തിലാണ്.  എസ്സ്.രമേശന്‍ നായരുടെതാണ് വരികള്‍. ബിജുമേനോനും ലക്ഷ്മി ഗോപാലസ്വാമിയും മാസ്റ്റര്‍ അശ്വിനുമാണ് രംഗത്ത്.


ഒരുപാടു ലളിതഗാങ്ങളും,  സിനിമാഗാനങ്ങളും , ശാ‍സ്ത്രീയസംഗീതവും  എല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നമുക്കുണ്ട്. എന്നാലും എനിക്കു എന്നും പ്രിയപ്പെട്ടവ ഞാന്‍  എഴുതിയെന്നേയുള്ളൂ.
ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ കണ്ണീര്‍പ്രണാമം................                                                                                                                                                                   

Tuesday, June 28, 2011

വായൂര്‍വരുണമേളം.


                    എത്തിനോക്കാന്‍ ആളുകളോ,  ചുറ്റും വീടുകളോ, ഇല്ലാത്ത എന്റെ  വീടിന്റെ ജനാലകള്‍ക്ക് തിരശ്ശീലകളുടെ ആവശ്യമില്ല.  എന്നാലോ! എപ്പോഴൊക്കെയോ എന്റെ വീടിനുള്ളിലേക്ക് ഓടിയെത്തുന്ന കാറ്റിനേക്കാണാന്‍   എല്ലാ ജനാലകളിലും തിരശ്ശീലകള്‍ തൂക്കി ഞാന്‍  കാത്തിരുന്നു.   ആദ്യം  കുളിര്‍മ്മയുള്ള ഇളം തെന്നലായി എന്റെ ജനാലവിരികളേ തഴുകിത്തഴുകി....പിന്നെ മെല്ലെ മെല്ലെ, അവയെ ഒരു  താളത്തില്‍ പറത്തി, എന്റെ മുടിയിഴകളെ തഴുകി, എന്റെ മുഖത്ത് പതിയെ ഒന്നു തട്ടി, സുഖകരമായ  തണുപ്പുള്ള തലോടലോടെ....കുറെ നേരംതാളത്തില്‍ താളത്തില്‍ ഒരു ചെറു മര്‍മരത്തോടെ പലപ്പോഴും കാറ്റ് വീശിക്കൊണ്ടേയിരിക്കും.


              പെട്ടെന്ന് ആ  തിരശ്ശീലകളെ ഉയരത്തില്‍ പറത്തി കാറ്റ് ശക്തിയായൊന്നു വീശി, ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നടന്നടുക്കുന്ന ഗജരാജനേപ്പോലെ, വരുണഭഗവാനെ എഴുന്നള്ളിച്ചു കൊണ്ടുള്ള  വായൂഭഗവാന്റെ വരവ്.    ഒരു ചെറു ചാറ്റല്‍ മഴയുടെ അകമ്പടിയോടെ...., മെല്ലെയൊന്ന് പിന്‍‌വലിഞ്ഞ്.... പിന്നെ അതിശക്തിയായി  നടുമുറ്റത്തേക്കു പാഞ്ഞടുത്ത മഴയെ, നേരത്തേതന്നെയെത്തി നാലുകെട്ടില്‍ പാത്തിരുന്ന  കള്ളക്കാറ്റ് ചുറ്റിയൊരുപിടുത്തം.  പിന്നെ പറയണോ മേളം. കാറ്റും മഴയും കൂടെ ഒരു ഉത്സവമേളം തന്നെ. നടുമുറ്റത്തെ കളിക്കളമാക്കി എല്ലാം മറന്നവര്‍  ആടിത്തിമിര്‍ത്തു. നാലുകെട്ട് നിറയെ വെള്ളം തെറിപ്പിച്ച് കാറ്റിന്റെ വരവറിയിച്ച തിരശ്ശീലകളേയും കാറ്റിനെക്കാത്തിരുന്ന എന്നേയും  നനച്ച്,  ഞങ്ങളാരും കാണാതെ വായുവരുണന്മാര്‍  ഒറ്റപോക്ക്.  ഇനിയും വരും അവര്‍ ഒന്നിച്ച് . അതുവരെ   ജനാല്‍തിരിശ്ശീലയുടെ പിന്നിലൂടെ പാത്തുപതുങ്ങി  നടക്കുന്ന കാറ്റിനെകണ്ട്, കാറ്റ്കൊണ്ട്, കാറ്റുപറയുന്ന കഥകളുംകേട്ട് കാത്തിരിക്കും ഞാന്‍.
     
                   ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒരു മഴക്കാല അനുഭവം.......
                                                                           

                                          

Monday, May 23, 2011

അമ്മസ്നേഹത്തിന്റെ സമ്പന്നത

         സ്നേഹിക്കാന്‍ അതും അമ്മയെ ഒരു ദിനം വേണോ? ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ . സ്നേഹിക്കാന്‍ ദിനം വേണ്ട. എന്നും എപ്പോഴും സ്നേഹിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ അതൊരാഘോഷമാക്കണം. പല സദനങ്ങളിലും നിറകണ്ണുകളോടെ കാത്തിരിക്കുന്നവരെ ഒന്നു ചെന്നു കാണാന്‍ ഒരു സ്നേഹസമ്മാനം കൊടുക്കാന്‍ ഒക്കെ ഒരു ദിനം നല്ലതല്ലേ? നല്ലതാണ്. എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്. നാല് അമ്മമാര്‍ ,ഇന്നതില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ .                
         മുപ്പത്തിരണ്ടുവര്‍ഷത്തെ പരക്കം‌പാച്ചിലും കഴിഞ്ഞു വന്ന എനിക്ക്   ഈ വര്‍ഷത്തെ മാതൃദിനത്തില്‍ ആ സ്നേഹനിധികളെ എന്റെ കൈക്കുള്ളിലൊതുക്കി, നെഞ്ചോട്ചേര്‍ത്ത് അവരുടെ സ്നേഹം ആവോളം അനുഭവിക്കാന്‍, ആസ്വദിക്കാന്‍  ഭാഗ്യം കിട്ടി................ ..................................ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...

കടലോളം സ്നേഹം തരുന്നു
ഒരു കടുകോളം ,തരി കരടോളം
തിരികെ ഒന്നുമേവേണ്ടാതെ.....................
                                                        
                                                 ..                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        

Friday, December 31, 2010

കിലുക്കാംപെട്ടിയുടെ പുതുവത്സരാശംസകള്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുമക്കളുടെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Friday, December 17, 2010

ഞാന്‍ പാവം

അഴുക്കില്‍ നിന്നെന്നെ വലിച്ചുയര്‍ത്തി
ജീവനും നിലനില്‍പ്പും സൌന്ദര്യവും ‌‌‌‌‌-
തന്നുതന്നെന്നേ പ്രൌഢയാക്കി.
മനസ്സിലായതേയില്ല ഒന്നുമാത്രം
എന്നുമെന്നും അവനെന്നേ കൈമാറിയത്
എന്തിന്?
ഏറ്റെടുത്തവനോ?
നെറ്റിയില്‍ ചന്ദ്രക്കല, കണ്ണില്‍ നക്ഷത്രങ്ങള്‍
ഗംഭീരന്‍ ,ശക്തന്‍, പ്രൌഢന്‍.....
സ്നേഹിച്ചതേയില്ല.
ഭയം ഭയം ഭയം............
ആരും കാണാത്ത അറിയാത്ത ഭീകരത
അതായിരുന്നു അവന്‍.
ഭയം ഭയം ഭയം.
ഉണര്‍ന്നിരുന്നു ,ഉണര്‍ന്നു കാത്തുകാത്തിരുന്നു
അവന്‍ വന്നു,  എന്നും , എന്നും....
സ്നേഹിച്ചു കൊഞ്ചിച്ചു ലാളിച്ചു
വീര്യവും ഊര്‍ജവും തന്നുതന്നെന്റെ തളര്‍ച്ച മാറ്റി
എന്തിന്??
അവനു കൈമാറുവാന്‍ വേണ്ടി മാത്രം
പകലിനും ഇരുളിനും ഇടയില്‍ ഈ പാവം ഞാന്‍ ...............................................................................................
...................................................................................താമര...

Tuesday, September 7, 2010

കുട്ടിമാളുവിന്റെ വേദവാക്യങ്ങളും അടുക്കളദൈവങ്ങളും


          ഇത് അമ്മുലുകുഞ്ഞിന്റെ മാളുച്ചേയി. കല്യാണം കഴിക്കാതിരുന്നതൊ കുറഞ്ഞപക്ഷം ഒന്നു പ്രണയിക്കാതിരുന്നതോ ആണുങ്ങളെ ഇഷ്ട്മല്ലാത്തതു കൊണ്ടല്ല.കുട്ടി മാളു അതിനു പറയുന്ന ഉത്തരം ഇങ്ങനെ. 
 
       “ഞാന്‍ ഇട്ട ടെസ്റ്റില്‍ ഇതുവരെ ആരും പാസ്സായില്ല, ശൈവചാപം കുലയ്ക്കണ പോലത്തെ ഗമണ്ടന്‍ ടെസ്റ്റൊന്നുമല്ല. കൃത്യമായ കുഴിയും വട്ടവും ഉള്ള ഒരുപൊലത്തെ രണ്ടേരണ്ടു ദോശ, കുടിച്ചാലുടനെ കക്കൂസിലേക്കു ഓടേണ്ടാത്ത ഒരു ചായ. കുറഞ്ഞപക്ഷം ഇതു രണ്ടും ഉണ്ടാക്കാനെങ്കിലും അറിയണം. ഒരാണും  ഇതുവരെ ആ ടെസ്റ്റ് പാസ്സായില്ല”.
              അതുകൊണ്ട്  ഈ വീട്ടിലെ വന്നതും നിന്നതുമായ എല്ലാ പെണ്ണുങ്ങള്‍ക്കും മാളുവിനെ വല്ലാത്ത ഇഷ്ടമാണ്.  കാരണം അവരുടെ ആണുങ്ങള്‍ക്കൊന്നും ദോശയോ ചായയോ ഉണ്ടാക്കി മാളുപരീക്ഷ പാസ്സാവാന്‍ കഴിഞ്ഞില്ല എന്നതു തന്നെ.


              ഹിന്ദിയിലും ഇംഗ്ലീഷിലും  പ്രാര്‍ഥനകള്‍ ചൊല്ലുന്ന കൊച്ചുമക്കളോട് “ദൈവത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ഥിക്കു കൊച്ചുങ്ങളേ”.  എന്നു പറയുന്ന അമ്മൂമ്മേടടുത്ത് “ഭാഷയില്ലാത്ത ചെകിടനും പൊട്ടനും ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കും ആംഗ്യം കാണിച്ചാല്‍ മതിയോ?” എന്നു ചോദിച്ച് അമ്മൂമ്മേ കളിയാക്കുന്ന മാളു. എല്ലാവരെയും ചൂലെടുത്ത് ലക്ഷ്യം തെറ്റാതെ എറിയുന്ന അമ്മായിയോട്  ഇന്ത്യക്കു വേണ്ടി എറിഞ്ഞിരുന്നങ്കില്‍ എത്ര സ്വര്‍ണ്ണം കിട്ടണ്ടതാ  ഏറുകളികളില്‍ (ഷൂട്ടിങ്ങ്, ജാവലിന്‍ത്രൊ, ടാര്‍ട്സ് ഒക്കെയായിരിക്കാം ഏറുകളികള്‍ )നമ്മുടേ ഭാരതമാതാവിന് എന്നു പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്ന മാളു. 
                 ആഹാരം കഴിക്കാന്‍ സ്പൂണ്‍ ചോദിക്കുന്ന കുഞ്ഞുങ്ങളോട് കൈകൊണ്ടു തൊടാന്‍ അറയ്ക്കുന്നത് സ്പൂണ്‍കൊണ്ട് വാരി തിന്നല്ലെ എന്നു പറയുന്ന മാളു. നമുക്കു ഭാരമല്ലാത്ത മുടി ആഹാരത്തില്‍ കിടന്നാല്‍  അതൊരു ഭാരമാകും  കഴിക്കുന്ന ആളുടെ മനസ്സിന് എന്നു പറഞ്ഞു എപ്പോഴും ഒരു തോര്‍ത്തു  കൊണ്ട് മുടി മൂടി കെട്ടിവയ്ക്കുന്ന മാളു.  പശുവിനോടും പച്ചക്കറികളോടും കപ്പിയോടും കയറിനോടും സംസാരിക്കുന്ന മാളു, അമ്മുലുകുഞ്ഞിനോടൊഴികെ ബാക്കി എല്ലാവരോടും ആവശ്യത്തിനു മാത്രം സംസാരിച്ചു.

              അമ്മുലുവിന്റെ മനസ്സിലെ അത്ഭുതങ്ങളിലൊന്നായിരുന്നു മാളുച്ചേയിയും. പരിഭവങ്ങളും പരാതികളും ദ്വേഷ്യപ്പെടലുകളും ഒന്നുമില്ലാത്ത ഇച്ചേയി. 
മാറ്റമില്ലാത്ത ചെറിയ ചിരിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, മനുഷ്യരൊഴികെ മറ്റുള്ളവയോട് ചുറുചുറു എന്നു സംസാരിക്കയും ചടപടാന്നു  നടക്കയും എപ്പോഴും  എന്തേലും ജോലി ചെയ്യുകയ്യും ഒക്കെ ചെയ്യുന്ന മാളുച്ചേയിയേ എന്തോ അമ്മുലുകുഞ്ഞിനു വല്ലാത്ത ഇഷ്ടമാണ്.  മാളുച്ചേയി അമ്മുലുകുഞ്ഞിന്റെ ‘റോള്‍മോഡല്‍ ‘ ആണ്..

                 ഇത് കുട്ടിമാളൂന്റെ മാത്രം അടുക്കള.   കരിയുള്ള, പുകയുള്ള, ഐശ്വര്യമുള്ള അടുക്കള.  തോരാമഴയില്‍ അടുക്കളയുടെ പലഭാഗത്തേക്കും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളേ നോക്കി ആസ്വദിച്ചു ആനന്ദിച്ചു ചെറുചിരിയോടെ ആദരവോടെ കുട്ടിമാളു  മനസ്സില്‍ പറഞ്ഞു, “പ്രകൃതിശക്തികളുടെ സാമീപ്യം മേല്‍ക്കൂരകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തുന്നതിഷ്ടമല്ലാത്ത വനദുര്‍ഗ്ഗാ സാന്നിദ്ധ്യം എന്റെ ഈ അടുക്കളയില്‍  ഉണ്ട്. അതാണല്ലോ   പനിനീര്‍മഴ പ്രതിരോധങ്ങളെയെല്ലാം മറികടന്ന് ഈ ദേവീ സവിധത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്”.
           “അടുക്കള മുഴുവനും ചോര്‍ന്നൊലിക്കുന്നത്  കണ്ട് ആസ്വദിച്ചു നില്‍ക്കുകയാ നീ, അഹങ്കാരീ”?  ഒരലറിച്ച കേട്ട് കുട്ടിമാളു  ഞെട്ടാതെ (“വിവരമുള്ളവര്‍  ഞെട്ടാന്‍ പാടില്ല”, ഇതും കുട്ടിമാളൂന്റെ വേദവാക്യത്തില്‍പ്പെടും)  പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. വെള്ളം ഇറ്റു  വീഴുന്നിടത്തെക്കെല്ലാം പാത്രങ്ങളും തുണിക്കഷണങ്ങളും വച്ചുകൊണ്ട് കുട്ടിമാളു തന്റെ  യജമാനത്തിയെക്കുറിച്ചും മനസ്സില്‍ ദു:ഖത്തൊടെ  പറഞ്ഞു,“കരിയും പുകയും അമ്മിയും പണിയും ഇല്ലാത്ത ഷോറൂംഅടുക്കളയില്‍  വിലസുന്ന, അടുക്കള മാഹാത്മ്യം അറിയാത്ത വിവരദോഷി”. 

          മനസ്സില്‍മാത്രം പറഞ്ഞത് അറിയാതെ വായില്‍ക്കൂടി പുറത്തേക്കു വന്നുപോയി.  ചോര്‍ന്നു വീഴുന്ന മഴത്തുള്ളികളേ തട്ടിത്തെറിപ്പിച്ച് അതിന്റെ രസം ആസ്വദിച്ചു കൊണ്ട് വിവരദോഷം ഒട്ടും ഇല്ലാത്ത മനസ്സുമായി ഒരു സുന്ദരിബാല്യം അടുത്തുനിന്നു ചോദിച്ചു, “മാളുച്ചേയീ അടുക്കള മാഹാത്മ്യമോ, എന്താ അത്?”
           മാളു കാലങ്ങളായി കാ‍ത്തിരുന്ന ചോദ്യം.  ഉത്തരങ്ങള്‍ ധാരാളമുള്ള ചോദ്യം.  പക്ഷേ ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരങ്ങള്‍ക്കു എന്തു  വില?
      തന്റെയുള്ളില്‍ നിറഞ്ഞു കിടക്കുന്ന ഉത്തരങ്ങളില്‍  കുറേയെണ്ണത്തിനു ശാപമോക്ഷം കൊടുക്കാന്‍, കുരുന്നുനാവില്‍ നിന്നും വന്ന ആ ചോദ്യം കേട്ട് , സന്തോഷം ഇടവപ്പാതിയേക്കാള്‍ ശക്തിയായി കുട്ടിമാളൂന്റെ മനസ്സിലും മുഖത്തും തകര്‍ത്തു പെയ്തു.  വിദ്യാഭ്യാസവും കൂടെ വിവരക്കേടും എല്ലാം കുത്തിക്കേറ്റി ഈ കുഞ്ഞു മനസ്സു നിറയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് , ഈ ചോദ്യം വന്ന ഹൃദയത്തിലെ, നാവിലെ ,സരസ്വതീ സാമീപ്യത്തെ  മനസ്സാ നമിച്ച് ആ അതിശയക്കുട്ടിയെ വാരിപ്പുണര്‍ന്നു കൊണ്ട് കുട്ടിമാളു പറഞ്ഞു, “ഈ ഭൂമിയില്‍ അടുക്കളയോളം മാഹാത്മ്യം ഉള്ള  സ്ഥലം  വേറേയില്ല കുഞ്ഞൂ”.


           “അതു എങ്ങിനെയാ മാളൂച്ചേയീ, അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവങ്ങള്‍ ഉള്ള അമ്പലങ്ങളാ ഏറ്റവും മാഹാത്മ്യം ഉള്ള സ്ഥലങ്ങള്‍ എന്ന്‍...”  

             “.........അയ്യോ ...........”, വിളിച്ചുപോയി കുട്ടിമാളു.  ഈ പൊടിമനസ്സില്‍ ഇത്രയും വലിയ മണ്ടത്തരം കുത്തിനിറച്ച, വിശ്വവിജ്ഞാനകോശം എന്നു സ്വയം ഭാവിക്കുന്ന തന്റെ യജമാനത്തിക്കിട്ട് കുട്ടിമാളു  മനസ്സുകൊണ്ട് കണക്കിനു ഒരു തൊഴി കൊടുത്തു, എന്നിട്ടു  കുഞ്ഞിനോടു ചോദിച്ചു,
              “എന്റെ അമ്മുലുക്കുട്ടിക്കു  മാളുച്ചേയിയെ ഇഷ്ടമല്ലേ?” 
            “ങൂം........”, അമ്മുലുകുഞ്ഞു ചെറുചിരിയോടെ നിറഞ്ഞ സ്നേഹത്തൊടെ ഒന്നു മൂളി. ആ ആത്മാര്‍ത്ഥമായ മൂളലില്‍നിന്നും കുട്ടിമാളു ഒന്നു മനസ്സിലാക്കി. തൈരും ചോറൂം കൂട്ടിക്കുഴച്ച് ഞാന്‍ ഈ കുഞ്ഞിനു കൊടുത്ത ഓരോ ഉരുളയ്ക്കുമൊപ്പം എന്റെ സ്നേഹം ഉണ്ടായിരുന്നതും  കുഞ്ഞില്‍ എത്തിയിട്ടുണ്ടെന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്ന നല്ല അറിവുകളും ഈ കുഞ്ഞിനു മനസ്സിലാവും. അടുക്കളമാഹാത്മ്യത്തെക്കുറിച്ചു  ചോദിച്ച ചോദ്യം കുഞ്ഞ് മറക്കുന്നതിനു മുന്‍പ് താന്‍ വര്‍ഷങ്ങള്‍കൊണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവള്‍ക്കു പറഞ്ഞു കൊടുക്കണം.

           പിറ്റേന്നും പതിവുപോലെ  വെളുപ്പിനെ അമ്മുലുക്കുഞ്ഞ് അടുക്കളയിലെത്തി. അടുപ്പിലെ ചാരം  വാരി മാറ്റുകയായിരുന്നു  മാളു അപ്പോള്‍ .  തലേന്നു തന്നോടു പറഞ്ഞ കാര്യം ഓര്‍ത്തു കൊണ്ട് അമ്മുലു ചോദിച്ചു , “അടുക്കളയോളം മാഹാത്മ്യം ഉള്ള സ്ഥലം വേറേയില്ല എന്നു ഇച്ചേയി പറഞ്ഞില്ലേ, അപ്പോള്‍ അമ്പലമോ?“
            മാളു: “ഈ അടുക്കളയേക്കാള്‍ വലിയ ഏതു അമ്പലമാണ് കുഞ്ഞേ?”
             അമ്മുലു: “എന്താ?” അവള്‍ക്കു മനസ്സിലായില്ല മാളു പറഞ്ഞത്.
           ചാരം വാരിമാറ്റിയ അടുപ്പിനെ തൊട്ടുകൊണ്ട് കുട്ടിമാളു  ചോദിച്ചു, “ഇതെന്താണ്?”
            അമ്മുലു : “ഇത് അടുപ്പ്”
          മാളു : “അതെ അതു ശരിതന്നെ, എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ,  ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
           അമ്മുലു: “അതെങ്ങെനെ?“
          “ഇവര്‍ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ളവര്‍ . നമുക്കു സ്ഥിതി ചെയ്യുവാന്‍വേണ്ട ആഹാരം സൃഷ്ടിക്കുന്നവര്‍ ,അതിനു പാകപ്പിഴകള്‍ വന്നാലോ. സംഹാരമൂര്‍ത്തിയായ് മാറില്ലേ? എന്നും രാവിലെ ഞാന്‍  വിറകുകളും ചിരട്ടയും തൊണ്ടും കത്തിജ്വലിപ്പിച്ച്  ഒരു ഹോമകുണ്ഡമായ് മാറ്റിയ അടുപ്പില്‍ ഗണപതി ഹോമത്തോടെ ഈ വീടിന്റെ ചൈതന്യത്തിനു തുടക്കം കുറിക്കുന്നു. അല്ലേ മുത്തേ?  പിന്നെ ചിലര്‍ക്കു ആ‍ഹാരം കൊടുക്കുമ്പോളേ ഗണപതി ഭഗവാന്‍ നേരിട്ടു വന്നതാണോ എന്നു തോന്നാറുണ്ടേ, അതുപോലെ ഞാന്‍ എന്തു ചെയ്യുന്നതും അഗ്നിസാക്ഷിയായിട്ടല്ലേ ? (ഈ കത്തുന്ന അടുപ്പിനു മുന്‍പിലേ ഹി ...ഹി..)”.
             പിന്നെ അസുരന്മാരും ദേവന്മാരും എല്ലാം പല രൂപത്തില്‍  ഭാവത്തില്‍ എന്റെ ഈ അടുക്കളയില്‍ വരും. അവരുടെയൊക്കെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഈ മാളുച്ചേയി എപ്പോഴും ഇവിടെ വേണ്ടേ ചക്കരേ?” അമ്മലു കഞ്ഞിന് മാളുച്ചേയീടെ പറച്ചില്‍ കേട്ട് വല്ലാതെ ചിരി വന്നു.
               “എന്താ കള്ളി ചിരിക്കുന്നേ” എന്നുചോദിച്ച് വെള്ളം തിളക്കുന്ന കലത്തിലേക്കു അരികഴുകിയിട്ടുകൊണ്ട്  മാളു പറഞ്ഞു, “നോക്കു തങ്കം, അന്നം (ചോറ്) മഹാലക്ഷ്മി അല്ലേ? ഈ വീടിന്റെ ഐശ്വര്യം (ആരോഗ്യമാണ് ഐശ്വര്യം) മുഴുവനും ഇവിടെയല്ലേ?”.  പിന്നെ പാലഭിഷേകം നെയ്യഭിഷേകം (എല്ലാം തിളച്ചു തൂവില്ലെ) ഒക്കെയുണ്ടല്ലൊ ഇവിടെ.  ശ്രദ്ധയോടെല്ലാം കേട്ടിരുന്നു അമ്മലുകുട്ടി.  രാവിലത്തെ പലഹാരത്തിനുള്ള തേങ്ങ പൊതിക്കാന്‍ മഴു എടുത്തപ്പോള്‍ മാളു പറഞ്ഞു, “ഇതില്‍ പരശുരാമ സാന്നിദ്ധ്യം, എന്നുവച്ചാല്‍  സാക്ഷാല്‍ ഭഗാവാന്‍ മാഹവിഷ്ണു തന്നെ”.
           പൊതിച്ചതേങ്ങ അമ്മിക്കല്ലില്‍ അടിച്ചുടക്കുമ്പോള്‍  അമ്മുലുവിനോട് കുട്ടിമാളു ചോദിച്ചു “എന്റെ തങ്കം കണ്ടിട്ടില്ലേ, അമ്പലങ്ങളിലും ഇതുപോലെ ചെയ്യുന്നേ?”
                  “......ങൂം”
               പുതിയ അറിവുകള്‍ നിറയുന്നതിന്റെ സന്തോഷം അമ്മുലുവിന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.  തേങ്ങചിരവാന്‍ ചിരവ എടുത്തപ്പോള്‍ അതിനെ, ശ്രീകോവിലുകളെ, ഭഗവാന്മാരെ ഒക്കെ കാക്കുന്ന വ്യാളികളോട് ഉപമിച്ചു കൊണ്ട് മാളു പറഞ്ഞു അടുക്കളയിലെ മിക്ക സാധനങ്ങളും ‌- പല രൂപത്തിലുള്ള ചിരവകള്‍ , ഉലക്ക, അമ്മിക്കുട്ടി, കത്തികള്‍ ‍, തവികള്‍ , ചട്ടുകങ്ങള്‍ , വിവിധതരം പാത്രങ്ങള്‍ എല്ലാം വ്യാളികള്‍ തന്നെ. എന്നുവച്ചാല്‍ വീട്ടിലേക്ക് പുറത്തുനിന്നുവരുന്ന ഏതുതരം ശത്രുക്കളേയും നേരിടാന്‍ ശക്തിയുള്ളവരാണ് ഇവയെല്ലാം തന്നെ. അതുപോലെ ചോറുവാര്‍ക്കാന്‍ ഉപയോഗിക്കുന്ന അടപലക, ഇഡ്ഡലിത്തട്ട് തുടങ്ങിയവ പരിച പോലെ നല്ല ഒരു രക്ഷകന്‍ ആകും പലപ്പോഴും. ശരിയല്ലേ കുട്ടാ?”  ഇതൊക്കെ കേട്ട് മാളുവിന്റെ തങ്കം ചിരിച്ചുപോയേ..
             അടുക്കളയിലെ അത്ഭുതലോകത്തേക്കുറിച്ച്  ശ്രദ്ധയോടെ കേള്‍ക്കുന്നതിനിടയില്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരിക്കുന്ന അരിക്കലത്തിലേക്കു നോക്കി അമ്മുലു ചോദിച്ചു, “അപ്പോള്‍ ഇതിനെന്തു പറയും ഇച്ചേയീ?”
              പൊട്ടിച്ചിരിച്ചുകൊണ്ട് മാളു ചോദിച്ചു “ അറിയാന്‍ വയ്യേ എന്റെ തങ്കത്തിന്? ഒന്നു ഓര്‍ത്തു നോക്കിക്കേ! ഇതിനുത്തരം എന്റെ സുന്ദരിക്കുട്ടി തന്നെ പറയണം. ഇച്ചേയി ക്ലൂ തരാം”.
              “ക്ലൂ ഒന്ന്, ഒരിക്കലും അടുക്കളയില്‍ കയറാത്തവര്‍ക്കുള്ള ഒരു ശിക്ഷ”.
             “ക്ലൂ രണ്ട്, വേറോരാളിനെക്കൊണ്ട് കാര്യങ്ങള്‍ ഭഗവാനില്‍  എത്തിക്കുന്നത് ഇഷ്ടമില്ലാതിരുന്ന ഏതോ മിടുക്കത്തികള്‍ നേരിട്ടു ഭഗവാനേ പൂജിക്കാന്‍ ഉണ്ടാക്കിയ സൂത്രം”.
          “ക്ലൂ മൂന്ന്, അടുക്കളയിലെ പ്രകടനം അരങ്ങത്ത് എത്തിക്കാനുള്ള  ഒരു നമ്പര്‍ ”.
             “ഇത്രയും പറഞ്ഞിട്ടും എന്റെ പൊന്നിനു മനസ്സിലായില്ല അല്ലെ? പൊട്ടടാ സാരമില്ല, ഒരു ക്ലൂ കൂടെ തരാം, പത്രത്തിലും റ്റിവീ ലും വാര്‍ത്തയായ് വരും, വലിയ പേരു പെരുമയും  ഉള്ള ചിലര്‍ കൈയ്യില്‍ കയിലും (തവി), കണ്ണില്‍ കണ്ണീരും, മുട്ടോളം കയറ്റികുത്തിയ സാരിയും , ചുണ്ടില്‍ വരുത്തിതീര്‍ത്ത ചിരിയും ചുറ്റിലും പുകയും, അവരെ നോക്കി അന്തം വിട്ടു നില്‍ക്കുന്ന പാവങ്ങളായ കുറേ പെണ്ണുങ്ങളും.........” പറഞ്ഞു തീര്‍ക്കാന്‍ സമ്മതിക്കാതെ അമ്മുലുക്കുഞ്ഞു ഉച്ചത്തില്‍ വിളിച്ചുകൂവി, “ പൊങ്കാല”.

              “അതന്നേ കുട്ടാ‍ാ‍ാ‍ാ..... ഈ അടുപ്പത്തു കാണുന്നതും പൊങ്കാല തന്നെ.  ആര്‍ക്കു വേണ്ടിയായാലും എവിടെയായാലും ആഹാരം ഉണ്ടാക്കുന്നതും കൊടുക്കുന്നതും എല്ലാം ഭഗവാനു വേണ്ടി  എന്ന മനസ്സോടെ,ആദരവോടെ, സ്നേഹത്തോടെ വേണം ചെയ്യാന്‍”.
            “പിന്നെ എന്തിനാ ഇച്ചേയി അമ്പലം, പൊങ്കാല, പ്രാര്‍ത്ഥന.................?????????”
            ഈ പാവം നിഷ്കളങ്കബാല്യത്തോട് എന്തു പറയും? മാളു ആലോചിച്ചു.
        “തങ്കം.....,,, ഇച്ചേയിക്കും ഈ അടുക്കളലോകത്തിനപ്പുറം ഒന്നുമറിയില്ല. എന്നാലും എനിക്കു തോന്നുന്നത് ദേവാലയങ്ങളില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രമായി ഒരേ മനസ്സോടെ നില്‍ക്കുന്നു. (ദൈവത്തിന്റെ മുപില്‍ ജാട കാണിക്കാന്‍ പറ്റില്ലല്ലോ).   വഴിപാടുകള്‍ , പ്രാര്‍ഥനകള്‍ , ഒക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം , സന്തോഷം, 
ഉന്മേഷം, പിന്നെ പലര്‍ക്കും വീടെന്ന ജയിലില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ഒരു രക്ഷപെടല്‍ ............”

            മനസ്സിലായതില്‍ കൂടുതല്‍ മനസ്സിലാവാതെ നിറഞ്ഞ സ്നേഹത്തോടെ അമ്മുലുകുഞ്ഞു മാളുച്ചേയിയെ പിടിച്ചിരുത്തി ആ മടിയില്‍ തലചായ്ച്ച്  കിടന്നു, മനസ്സ് നിറയെ മാളുച്ചേയി പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്കൊണ്ട്, ഉത്തരം കിട്ടാനുള്ള നിറയെ ചോദ്യങ്ങളുമായി.


.....................................................................................................

ഇന്നു പലര്‍ക്കും അറിയാത്ത, ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന  അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തു ഞാന്‍.
ഇതുപോലെ ഒരു ഇച്ചേയി എനിക്കും ഉണ്ട്. ഇന്ദിരാമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ഇച്ചേയിക്കു വേണ്ടി എന്റെ ഈ പോസ്റ്റ്.