Monday, October 27, 2008

എന്റെ ദീപാവലികള്‍


“ഇന്നു ദീപാവലി”മണ്‍ചിരാതില്‍ കത്തി നില്‍ക്കുന്ന ഒരു ദീപനാളവും അതിന്റെ അടിക്കുറിപ്പായി ‘ഇന്നു ദീപാവലി ‘എന്നും രാവിലെ പേപ്പറില്‍ കണ്ടപ്പോള്‍ പെട്ടന്നു എന്റെ ചില ദീപാവലികള്‍ മനസ്സില്‍ ഒന്നു മിന്നിമറഞ്ഞു.

ഓര്‍മ്മയില്‍ വന്ന ആദ്യ ദീപാവലിയില്‍ രാവിലെ തന്നെ അമ്മ തലയിലും ദേഹത്തും നിറയെ എണ്ണതേപ്പിച്ച് ഒരുതരം മെഴുക്കുപുരട്ടി പരുവത്തില്‍ എന്നെയും എന്റെ അനിയന്മാരേയും നിര്‍ത്തിയിരിക്കുന്നതാണ്.പിന്നെ ഇഞ്ച ഇട്ട് ഉരച്ചു കഴുകി ഒരു കുളിപ്പിക്കലും.ആ ഓര്‍മ്മക്കു അത്ര സുഖം പോരാ.പിന്നെ മധുര പലഹാരങ്ങള്‍ നിറയെ തിന്നുന്ന മധുരം നിറഞ്ഞ ഓര്‍മ്മക്കൊരു സുഖം ഉണ്ട്.വൈകുന്നേരം മുതിര്‍ന്നവര്‍ ഒക്കെ കൂടി വിളക്കൊക്കെ കത്തിച്ചു വൈക്കുന്ന നേരിയ ഒരു ഓര്‍മ്മ.പടക്കം പൊട്ടിക്കലൊന്നും എന്റെ വീട്ടില്‍ ഒരു ആഘോഷത്തിനും അന്നും ഇല്ല ഇന്നും ഇല്ല.കാരണം അതിനു സമാനമായ പൊട്ടലും ചീറ്റലുമൊക്ക എല്ലാ, സമയങ്ങളിലും ഉള്ളതു കൊണ്ട് പ്രത്യെകിച്ചു പണം മുടക്കി പൊട്ടിക്കണ്ട എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ വിചാരിച്ചു കാണും.ഒരു പഞ്ചായത്തു തന്നെയുണ്ടായിരുന്നു ആ വീട്ടില്‍.തല്ലു കോല്ലാനുള്ള തുടകള്‍ ഏറെ, തല്ലാനുള്ള കൈകളോ അതിലേറെ. പിന്നെന്തിനാ വേറെ പടക്കം.

പിന്നെ കുറച്ചൂടെ മുതിര്‍ന്ന ഹാഫ് സ്കെര്‍ട്ട് പ്രായത്തില്‍ രാവിലത്തെ എണ്ണതേച്ചു കുളി (ദീപാവലി ദിവസം നിര്‍ബ്ബന്ധം) കഴിഞ്ഞാല്‍ അമ്പലത്തില്‍ ഒക്കെ ഒന്നു പോയി വരും,പിന്നെ മധുരംതീറ്റി, വൈകിട്ടു വിളക്കുകള്‍വൈക്കാനും ഒക്കെ കൂടും. പിന്നെ വിളക്കു കത്തിച്ചുവച്ചിരുന്നു കുട്ടികളെല്ലാം കൂടെ ഒരു നാമം ജപം ആണ്.ഈ പ്രായത്തിലെ ഒരു ദീപാവലിക്കാലത്ത് എന്റെ വല്യമ്മയുടെ മകന്‍ ബാഗ്ലൂരില്‍ നിന്നു അവധിക്കു വന്നിരുന്നു.ചേട്ടനും ഹാഫ് ട്രൌസര്‍ ഒക്കെ ഇട്ടുനടക്കുന്ന പ്രായം.വല്ലപ്പോഴും അവധിക്കു വരുന്ന അവരോടൊക്കെ വീട്ടിലെ മുതിര്‍ന്നവര്‍ കാണിക്കുന്ന ചില പ്രത്യേക സ്നേഹപ്രകടനങ്ങള്‍ ഒന്നും തീരെ സുഖിക്കാത്ത ഒരു അളായിരുന്നു ഞാന്‍(ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല, എനിക്കു പ്രിയപ്പെട്ടവര്‍ വേറെ ആരോടും സ്നേഹം കാണിക്കുന്നതെ...).

വൈകിട്ട് വിളക്കൊക്കെ കത്തിച്ചു വച്ച് ഞങ്ങള്‍ കുട്ടികളെല്ലാവരും നാമം ജപിക്കാനിരുന്നു.എല്ലാരും കണ്ണുകളൊക്കെക്കെ അടച്ചു സുബ്ബലക്ഷ്മിയും ,ചെമ്പൈ യും ഒക്കെയായി സ്വയം മാറി പരമാവധി ശബ്ദമലിനീകരണം നടത്തിക്കൊണ്ടിരിക്കയാണ്.ചേട്ടനും ഞാനും നിലവിളക്കിന്റെ അപ്പുറത്തും ഇപ്പുറത്തും ആണിരുന്നത്.ഞാന്‍ വന്നിരിക്കുമ്പോള്‍ തന്നെ അവിടെ കിടന്നിരുന്ന ഒരു തകരകുഴല്‍(അന്നൊക്കെ ചന്ദനത്തിരി വന്നിരുന്നതു തകരപാളികള്‍ ചുരുട്ടി ഉണ്ടാക്കിയിരുന്ന കുഴലുകളിലാണ്)കൈയില്‍ എടുത്തു പിടിച്ചിരുന്നു. എല്ലാരും കണ്ണടച്ചു നാമജപം തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ ആ കുഴലിനെ കടലാസു കവര്‍ ഒക്കെ കളഞ്ഞ് അതിന്റെ ഒരറ്റം പതുക്കെ വിളക്കില്‍ പിടിച്ചു ചൂടക്കി കൊണ്ടിരുന്നു. പെട്ടെന്നാണ് ചേട്ടന്റെ വെളുത്തു തുടുത്ത തുട ശ്രദ്ധിച്ചത്.ഒന്നും ആലോചിക്കാതെ ചുട്ടു പഴുപ്പിച്ച ആ കുഴല്‍ സുന്ദരമായ തുടയിലേക്കു വച്ചു.ശ്.........ന്നു ഒരു ശബ്ദവും വലിയ വായില്‍ ഒരുഅലറലും.ചേട്ടന്റെ കാലുതട്ടി വിളക്കും മറിഞ്ഞു കെട്ടു , ആകെ ഇരുട്ടും (അന്നു വീട്ടില്‍ കറ്ന്റെ ഒന്നും ആയിട്ടില്ല) ബഹളവും. “എന്താ, എന്താ” എന്നും ചോദിച്ചു വിളക്കും വെളിച്ചവുമായി എല്ലാരും ഓടിവന്നപ്പോളെക്കും കുഴലും അവിടെയിട്ട് ഞന്‍ ഓടി അകത്തു പോയി ഒളിച്ചിരുന്നു.സംഭവം മനസ്സിലാക്കിയ ആരോ ചോദിക്കുന്നുണ്ടായിരുന്നു “ആരാ ഇതു ചെയ്തത് എന്ന്?’ കൂടെ ചേട്ടന്റെ നീറ്റലും പുകച്ചിലും സഹിക്കാതെ ഉള്ള കരച്ചിലും.ആ കരച്ചില്‍ എനിക്കു സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ നേരിട്ടു ചെന്ന് കരഞ്ഞു കൊണ്ടു പറഞ്ഞു “പൊള്ളുമെന്നോന്നും ഓര്‍ത്തില്ല, അറിയതെ ചെയ്തതാ എന്നൊക്കെ”.
“ഈ മാതിരി തോന്ന്യാസം നീയല്ലാതെ ആരും കാണിക്കില്ല“എന്നു പറഞ്ഞു ആരോ ചെവി പിടിച്ചു തിരിക്കുന്നുണ്ടായിരുന്നു.അതൊന്നും ആ പാവത്തിന്റെ ഏങ്ങലടിയോളം വേദന ഉണ്ടാക്കുന്നതായിരുന്നില്ല.ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സു തേങ്ങിപ്പോകുന്ന ഒരു ദീപാവലി ദിവസത്തിന്റെ ഓര്‍മ്മ.

പിന്നീട് ഒരുപാട് ദീപാവലികള്‍ വന്നു.പ്രണയാതുരമായ മനസ്സോടെ ദീപങ്ങള്‍ കത്തിക്കയും മധുരം കഴിക്കയും, കൊടുക്കയും ഒക്കെ ചെയ്ത ദീപാവലികള്‍.ഭര്‍ത്തവിനോടൊത്ത് ഒറ്റക്കു ആഘോഷിച്ച ഒരു ദീപാവലി,മക്കളെ ഒക്കത്തെടുത്ത് ചിരാതുകള്‍ കത്തിക്കയും അവര്‍ക്കു മധുരം വായില്‍ കൊടുക്കയും ചെയ്ത ദീപാവലികള്‍,പിന്നെ മക്കളൊപ്പം വിളക്കുകള്‍ തെളിയിക്കയും മധുരം പങ്കുവൈക്കയും ചെയ്ത ദീപാവലികള്‍,മകള്‍ക്കും ഭര്‍ത്താവിനും നിറയെ മധുരം വിളമ്പിയ ദീപാവലി,ഞങ്ങളുടെ പേരക്കുട്ടിക്കു വേണ്ടി ഞങ്ങള്‍ ഒരുങ്ങിയ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രകാശം നിറഞ്ഞ മധുരം നിറഞ്ഞ മനോഹരമായ ആ ദീപാവലി....
അങ്ങനെ എത്ര....എത്ര.....ദീപാവലികള്‍.

എന്നാല്‍ ഇന്നു വിളക്കുകള്‍ കൊളുത്തുമ്പോള്‍ ഇന്നുവരെ കാണാത്ത ഒരു പ്രകാശം ഞാന്‍ കാണുന്നു.....
മധുരം കഴിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത മധുരം ഞാന്‍ അനുഭവിക്കുന്നു.......
ഇനിയുള്ള എല്ലാ ദീപാവലികളും ദൈവം തരുന്ന ബോണസ് ആണ് എനിക്കു......

“ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍”

Wednesday, July 23, 2008

മധുരനൊമ്പരം


അറിയാതെ ജനിച്ച പുഞ്ചിരി
അറിഞ്ഞു ജനിച്ച നീര്‍മിഴി
അറിയാതെ കിട്ടിയ ചുംബനം
അറിഞ്ഞു കിട്ടിയ താഡനം
അറിയാതെ വന്ന കര്‍മ്മങ്ങള്‍
അറിഞ്ഞു വന്ന ഓര്‍മ്മകള്‍
അറിയാതെ ചെയ്ത വാഗ്ദാനം
അറിഞ്ഞു ചെയ്ത സഹായം
അറിയാതെ കണ്ട സ്വപ്നങ്ങള്‍
അറിഞ്ഞു കണ്ട യാഥാര്‍ത്ഥ്യങ്ങള്‍
അറിയാതെ തന്ന സ്നേഹവും
അറിഞ്ഞു തന്ന ദ്രോഹവും
അറിയാതെ വന്ന തെറ്റുകള്‍
അറിഞ്ഞു തന്ന ശിക്ഷകള്‍
അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം
അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം

Monday, July 21, 2008

ഉത്തരമില്ലാത്ത ചോദ്യം


അച്ഛന്‍ നാലു വയസ്സായ മോളെ വിളിച്ചു.
“ശാരൂ...ശാരൂ..’
മോള്‍“ ങൂം..” അച്ഛന്‍ പിന്നെയും വിളിച്ചു.
“ശാരൂ...ശാരൂ......’
മോള്‍ “ങൂം........ങൂം.....”
അച്ഛന്‍ കുറച്ചു കൂടെ ഉച്ചത്തില്‍ അല്പം ദേഷ്യത്തോടെ വിളിച്ചു.”ശാരൂ.......”
മോള്‍ “ങൂം..(പെട്ടെന്നു എന്തോ ഒര്‍ത്തിട്ട്) എന്തോ....... എന്തോ....”
അച്ഛന്‍ വിളി നിര്‍ത്തി എന്നിട്ടു മോളോടു പറഞ്ഞു“ശാരൂ എത്ര തവണ ഞാന്‍ നിന്നോടു പറഞ്ഞു തന്നിട്ടുണ്ട് ആരു വിളിച്ചാലും ‘എന്തോ’ എന്നു വിളികേള്‍ക്കണം എന്നു?”അപ്പോള്‍ ശാരു എന്തോ വലിയ തെറ്റു താന്‍ ചെയ്തല്ലോ എന്നു ഓര്‍ത്ത് മിണ്ടാതെ കളിച്ചു കൊണ്ടിരുന്നു.പെട്ടന്നു എന്തോ ചോദിക്കാനായി ശാരു വിളിച്ചു ‘അച്ഛാ.....”
അച്ഛന്‍ “ങൂം..........”
“അച്ഛാ......”
അച്ഛന്‍ “ങൂം............”
ശാരു ഉച്ചത്തില്‍ വിളിച്ചു “അച്ഛാ‍ാ‍ാ‍ാ‍ാ‍ാ...........”
അച്ഛന്‍ (ദേഷ്യത്തില്‍) “എന്താ‍ടീ........എന്തിനാ നീ ഇങ്ങനെ അലറി വിളിക്കുന്നേ? എത്ര തവണ ഞാന്‍ വിളി കേട്ടു.
ശാരു വിളി നിര്‍ത്തിയിട്ട് അച്ഛനോടു ചോദിച്ചു “എന്താ അച്ഛാ ശാരു വിളിക്കുമ്പോള്‍ അച്ഛന്‍ ‘എന്തോ’ എന്നു വിളികേള്‍ക്കത്തത്?”അച്ഛന്‍ പെട്ടന്നു ഒന്നു ഞെട്ടി.
ശാരു ഈ കാലഘട്ടത്തിലെ കുട്ടികളുടെയെല്ലാം പ്രതിനിധി.
അവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അനുസരണശീലം, സ്വഭാവശീലം, വായനാശീലം...തുടങ്ങിയ ശീലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇന്നത്തെ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കന്മാര്‍, അധ്യാപകര്‍, മുതിര്‍ന്നവര്‍ എപ്പോഴെങ്കിലും ഓര്‍ക്കറുണ്ടോ ,ആലോചിക്കറുണ്ടോ, ഇതില്‍ എത്ര ശീലങ്ങള്‍ നമ്മള്‍ സ്വയം ശീലമാക്കിയിട്ടുണ്ട് എന്ന്? ശാരുവിനെപ്പോലെയുള്ള മക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നമ്മള്‍ മുതിര്‍ന്നവര്‍ എന്ത് ഉത്തരം നല്‍കും? അറിയില്ല.
ഇന്ന് ഇതു ഉത്തരമില്ലാത്ത ചോദ്യം.
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ചോദ്യം.

Monday, July 14, 2008

നഷ്ടപ്പെടുത്തിയ ആ ഒന്ന്

എന്നില്‍ നിന്നും നഷ്ടപ്പെട്ട ആ ഒന്നിനെ ഞാന്‍ അറിഞ്ഞില്ല.മറ്റുപലരും അറിഞ്ഞു.
പലരും അറിഞ്ഞപ്പോള്‍ ഞാനും അറിഞ്ഞു.
അറിഞ്ഞപ്പോള്‍ ആ നഷ്ടപ്പെട്ട ഒന്നിനെ ഞാനും ഓര്‍ത്തു. അത് നഷ്ടം ആയിരുന്നില്ല പലപ്പോഴും എനിക്കു നേട്ടമായിരുന്നു...

നീണ്ട യാത്രയില്‍ കുറെദൂരം പിന്നിട്ട ശേഷം ആണ്,അതൊ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയപ്പോഴോ, അറിയില്ല, എപ്പോഴോ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.നഷ്ടപ്പെട്ടത് ഇത്ര വിലപിടിച്ചതായിരുന്നു എന്ന്. നഷ്ടപ്പെട്ട സ്ഥലം കാലം സമയം ഒന്നും ഓര്‍മ്മയില്‍ വന്നില്ല..
ഒന്നിനെ മാത്രം തിരഞ്ഞുള്ള ആ നടപ്പിനിടയില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നു നഷ്ടപ്പെട്ട പലതും
പല്ലിളിച്ചും ക്രൂരമായും ദയനീയമായും എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
കണ്ടു മുട്ടിയതല്ലേ വീണ്ടും,എല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചു ഞാന്‍ എല്ലാത്തിന്റേയും അടുക്കല്‍ ഓടിയെത്തി.
പക്ഷെ നഷ്ടപ്പെടുത്തിയവയെല്ലാം ഒന്നായിച്ചേര്‍ന്നു ഒരേ സ്വരത്തില്‍ എന്നോട് പറഞ്ഞു
”ഞങ്ങള്‍ക്കാര്‍ക്കും ഇനി നിന്നോടൊത്തു വരാന്‍ കഴിയില്ല, ഞങ്ങള്‍ കൈവിട്ടു പോകുന്ന കാര്യം അറിഞ്ഞിട്ടോ അതോ അറിഞ്ഞില്ല എന്നു നടിച്ചിട്ടോ എന്തൊരു ഓട്ടം ആയിരുന്നു നീ ഓടിക്കൊണ്ടിരുന്നത്?”
മന;പൂര്‍വം എന്നില്‍ നിന്നും ഒഴിവാക്കിയവ, അറിയാതെ നഷ്ടപ്പെട്ടുപ്പോയവ, എല്ലാത്തിനോടും പറയാന്‍ എനിക്കു ഒരു ഉത്തരം ഉണ്ടായിരുന്നു .
ആദ്യമേ തന്നെ ഞാനായിട്ടു അറിയാതെ കളഞ്ഞതോ ,ആരെല്ലാമോ ചേര്‍ന്നു എന്നില്‍ നിന്നു കളയിപ്പിച്ചതോ ആയ ആ ഒന്ന് കാരണം ആണ് പിന്നെ നിങ്ങളെയെല്ലാം നഷ്ടപ്പെടേണ്ടി വന്നത്.ആ ഒന്നു എനിക്കു തിരിച്ചു കിട്ടിയാല്‍ നിങ്ങള്‍ക്കെല്ലാം എന്നിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെ??
അപ്പോഴുണ്ടായ ആ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തി ആ ഒന്നിനെ തിരഞ്ഞുള്ള ഒരു പരക്കം പാച്ചിലായിരുന്നു പിന്നീട്.അപരിചിതമായ ഭാവത്തില്‍ രൂപത്തില്‍ ഞാന്‍ അതിനെ കാണുകയായിരുന്നു.ഓടി അടുത്തുചെന്നു കൈക്കുള്ളില്‍ ഒതുക്കാന്‍ നോക്കി . കഴിയുന്നില്ല . പകച്ചു മാറി നിന്ന എന്നെ നോക്കി ഒരു ചെറു ചിരിയോടെ ആ ഒന്നു എന്നോടു ചോദിച്ചു.
“എന്തേ തിരഞ്ഞു വന്നതു?കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി അല്ലെ ഞാന്‍ കൂടെയില്ലാത്തതിന്റെ കുറവ്?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു.
“അതെ അതു മാത്രം ആണ് എനിക്കുള്ള സങ്കടം, ഇനിയുള്ള കാലമെങ്കിലും എന്റെ കൂടെ വരണം, ഒരിക്കലും കളയില്ല,ആര്‍ക്കും കളയിക്കാനും കഴിയില്ല,സൂക്ഷിക്കും ജീവനായി”.

അറിവിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആ ഒന്നു പറഞ്ഞു.
“വിളിച്ചാല്‍ വരാതിരിക്കാന്‍ എനിക്കു പറ്റില്ല,അന്നു ഒഴിവാക്കിയ ഭാവത്തിലോ ഭാഗത്തിലോ എനിക്കു ഇന്നു നിന്നിലേക്കു വരാന്‍ പറ്റില്ല, നീയും മാറി ഞാനും മാ‍റി.പുതിയ ഭാവവും ഭാഗവും തന്നു നീ എന്നെ നിന്റെ ഭാഗം ആക്കു”

ഞാന്‍ എവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വിദ്യാഭ്യാസം എന്ന ആ ഒന്ന് എനിക്കു ഇപ്പോള്‍ തന്ന
ആ വാക്കുകള്‍ എനിക്കു പ്രതീക്ഷകള്‍ ആയി,പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍ ആയി, എല്ലാത്തിനും അപ്പുറം ഒരു സമാധാനം ആയി.

Wednesday, July 9, 2008

ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???

എനിക്കു കൂടുതല്‍ ഒന്നും അറിയില്ല ഞാന്‍ ഈ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു.എന്നാല്‍ എനിക്കു ഇതു എല്ലാവരേയും അറിയിക്കാതെയും വയ്യ.
എന്റെ കമ്പ്യൂട്ടറിന്റെ ചെറിയ ജനവാതിലിലുടെ വന്ന ഈ വലിയ വിശേഷം എന്റെ പ്രിയപ്പെട്ട ബ്ലോഗേര്‍സിനെ
അറിയിക്കുക എന്നത് എന്റെ കടമ തന്നെയാണ്.അതിന്നായി ഞാന്‍ ഇതു ഇവിടെ എഴുതുന്നു.

സംഭവം ഇങ്ങനെ.
പി.സി.യില്‍ ജി മെയിലില്‍ ഒരു കുഞ്ഞു വിന്‍ഡൊ തുറക്കുന്നു(ഇന്നലെ ഒരു 1.30 ഉച്ചക്ക്).ഒരു ബ്ലോഗ് സുഹൃത്ത് പ്രത്യക്ഷപ്പെടുന്നു.
.....“ഹായ് ചേച്ചീ... സുഖമാണോ?“
ഞാന്‍..“ അതേല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”
.....”അതെ ചേച്ചീ.. ഇന്നു ഒരു സംഭവം ഉണ്ടായി, രാവിലെ ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയിരുന്നു ,ഒരു അഫിഡവിറ്റിന്റെ കാര്യത്തിനു പോയതാ, അവിടെ ഞാന്‍ ദയനീയമായ ഒരു കാഴ്ച കണ്ടു.എനിക്കു അറിയാവുന്ന ഒരു സ്ത്രീ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ സഹായത്തിനായി അവിടെ ഇരിക്കുന്നു, കൈയില്‍ നാട്ടിലെ ഏതോ ആധാരത്തിന്റെ രേഖകളും ഒക്കെയുണ്ട്.അവരുടെ അവസ്ഥ കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവര്‍ക്കു കുടിക്കാന്‍ ഒക്കെ വാങ്ങിക്കൊടുത്തു.”
ഞാന്‍...”എന്നിട്ട്”(എന്നിലെ എ.ഒ.എല്‍. ചാരിറ്റി പ്രവര്‍ത്തക ഉണര്‍ന്നു.)
.....”അവര്‍ക്കു നിങ്ങടെ സംഘടന വഴി എന്തെലും സഹായം ചെയ്യാന്‍ പറ്റുമോ?.അങ്ങനെ ചെയ്താല്‍ ചേച്ചിക്കു പുണ്യം കിട്ടും”.
ഞാന്‍...“തീര്‍ച്ചയായും, കോണ്ടാക്റ്റ് നമ്പറും, പേരും തരു.
(നമ്പര്‍ തന്നു)
ഞാന്‍ ...”പേരു പറയു”
.....“ഒരു പേരിലെന്തിരിക്കുന്നു, പ്രവര്‍ത്തിയിലല്ലേ കാര്യം സമയം കളയാതെ പെട്ടന്നു വിളിക്കു ചേച്ചി, ഞാന്‍ വെയിറ്റ് ചെയ്യാം”
ഞാന്‍...“ ശരി”(എന്തൊ ആ സമയത്തെ മനസ്സു കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ മുതിര്‍ന്നും ഇല്ല, സേവനം മാത്രം മുന്നില്‍)

വിങ്ങുന്ന ഒരു മനസ്സുമായി ഞാന്‍ ആ നമ്പറില്‍ വിളിച്ചു.ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടന്നു ഫോണ്‍ എടുത്തു
“ഹലോ ചേച്ചീ........(എന്റെ നമ്പര്‍ മനസ്സിലായതു കൊണ്ടാണ് ആ മറുവിളി കേട്ടത്))
സത്യത്തില്‍ ആ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. തൊണ്ടയുണങ്ങി നിശ്ചലയായി പോയി ഞാന്‍.(നമ്മുടെ മലയാളം ബ്ലോഗിലെ പ്രശസ്ഥയായ ഒരു എഴുത്തുകാരിയുടെ ശബ്ദം ആയിരുന്നു അത്,എനിക്കു വളരെ പരിചയമുള്ള ശബ്ദം.)
ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു “രാവിലെ എവിടെയായിരുന്നു?“
മറു മൊഴി....”ഒന്നു കോണ്‍സുലേറ്റില്‍ പോയി ചേച്ചി, അവിടെ വച്ചു നമ്മുടെ പ്രിയ സുഹൃത്തിനെ കണ്ടു, എനിക്കു വെള്ളം ഒക്കെ മേടിച്ചു തന്നു, അവിടെയും ആ മര്യാദ ഒക്കെ കാണിച്ചു പാവം”
ഇതും കൂടെ കെട്ടപ്പോള്‍ ഞാന്‍ അറിഞ്ഞതെല്ലാം സത്യം...എന്നു എനിക്കു തീര്‍ച്ചയായി. സംസാരം തുടരാന്‍ വയ്യാതെ
“ശരി മോളേ, പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു”

എന്റെ കുഞ്ഞു വിന്‍ഡോയില്‍ കാത്തിരുന്ന ആളിന്റെ അടുത്തു വന്നു, വിളിച്ച കാര്യം പറഞ്ഞു.
ആളിനു ഭയങ്കര സന്തോഷമായി(സന്തോഷത്തിന്റെ കാര്യം മനസ്സിലായില്ല എങ്കില്‍ പിന്നെ പറയാം)
അയാള്‍ എന്നിട്ടു എന്റെ അറിവിലേക്കായി ഒരു പുതിയ കാര്യം പറഞ്ഞു തന്നു
“പുണ്യപ്രവര്‍ത്തിക്കുള്ള നമ്മുടെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവാര്‍ഡ് ചേച്ചിക്കു ഞാന്‍ മേടിച്ചു തരും എന്ന്.“
ഇതിലേക്കായി(എനിക്കു ആ അവാര്‍ഡും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്) എല്ലാവരുടേയും മനസ്സറിഞ്ഞുള്ള സഹായം വേണം.
അതിനായി ഞാന്‍ എനിക്കു നേരിട്ടറിയാവുന്ന ബ്ലൊഗിലെ കാര്‍ണവരായ കൈതമുള്ളു ശശിയേട്ടന്‍,ഇത്തിരിവെട്ടം, സഹയാത്രികന്‍,വഴിപോക്കന്‍, അഭിലാഷങ്ങള്‍, എന്നിവരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു” ഇതു നമ്മളില്‍ മാത്രം ഒതുക്കേണ്ട കാര്യം അല്ല,നമ്മുടെ ബ്ലോഗിലെ ഈ പ്രശസ്ത എഴുത്തുകാരിയെ സഹായിക്കേണ്ടത് നന്മ നിറഞ്ഞ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവകാശമാണ്.” അവരുടെയെല്ലാം അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഒരു സഹായ അഭ്യര്‍ഥനയായി നിങ്ങളുടെ മുന്‍പാകെ സമര്‍പ്പിക്കുന്നു.

കണ്ണും മനസ്സും തുറക്കൂ‌, സഹായിക്കൂ ..ആ പാവം എഴുത്തുകാരിയെ, നമ്മുടെ ബ്ലൊഗ്ഗറെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ വിവരം എനിക്കു പറഞ്ഞു തന്നു ഈ പുണ്യപ്രവര്‍ത്തി ചെയ്യാന്‍ , ആ എഴുത്തുകാരിയുടെ അവസ്ഥക്കു ദൃക്‌സാക്ഷിയായ,നമ്മുടെ ബ്ലോഗിലെ എല്ലാവര്‍ക്കും പ്രിയപ്പേട്ട എഴുത്തുകാരന്‍ ഹരിയണ്ണനെ നേരിട്ട് വിളിക്കാം.

കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..

Tuesday, July 1, 2008

കണ്ണുനീരിന്റെ വിങ്ങല്‍

ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.

ഒരു
നാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.

കണ്‍പോളകളില്‍ വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.

“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.

“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര്‍ കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ..."

Tuesday, June 17, 2008

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍

   ത്തിക്കനലായി മാറിക്കൊണ്ടിരിക്കുന്ന ആരുടെയോ ചിതയിലേക്കു നോക്കിയിരുന്നപ്പോള്‍ എന്തോ പെട്ടെന്ന്  അവന്‍ ‍അച്ഛനെക്കുറിച്ചോര്‍ത്തു. ശ്മശാനത്തിന്റെ ഗന്ധമുള്ളവന്‍ എന്നു തന്നെ നോക്കി വിളിച്ച ഏതോ ഒരു പെണ്ണിനെ ഓര്‍ത്തു. ഓര്‍മ്മയായ കാലം മുതല്‍ ശ്മാശനത്തില്‍ തന്നെയായിരുന്നു അവന്‍ കൂടുതല്‍ സമയവും.ശ്മശാനത്തിന്റെ ഒരു കോണില്‍ ആരോകെട്ടിക്കൊടുത്ത ചെറിയ വീട്ടില്‍ അയാളോടൊപ്പം അവനും വളര്‍ന്നു.വയറു നിറയെ ആഹാരവും മനസ്സു നിറയെ സ്നേഹവും കൊടുത്ത് അച്ഛായെന്നു വിളിപ്പിച്ച് അയാള്‍ അവനെ വളര്‍ത്തി.അച്ഛന്റെ കൂടെ ഒരിക്കലും അവന്‍ ഒരു അമ്മയെ കണ്ടില്ല.
         രു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.

          വയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന്‍ അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്‍പില്‍ കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള്‍ പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.

    തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന്‍ അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള്‍ അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”

      ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്‍പില്‍നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന്‍ ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
     ന്നാല്‍ ഒരു നാള്‍ സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന്‍ കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന്‍ “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.

              ന്നാദ്യമായ് ആ മണ്‍കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള്‍ പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്‍ക്കുന്നവന്‍ എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന്‍ മകനായി, ഇവന്‍ അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’

     വളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന്‍ ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്‍കൂനകളില്‍ നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..